മന്നം ലേഖനത്തെ തള്ളി പറയാൻ എൻ എസ് എസ് 48 മണിക്കൂറെടുത്തതെന്തിന്? ഇടതിന് മുന്നിൽ വാതിൽ കൊട്ടിയടച്ചു
ദേശാഭിമാനി പത്രത്തിൽ മന്നത്ത് പത്മനാഭനെ പ്രകീർത്തിച്ച് ലേഖനമെഴുതി 48 മണിക്കൂറുകൾക്ക് ശേഷം സി പി എമ്മിനെ ജി. സുകുമാരൻ നായർ തള്ളി പറഞ്ഞതെന്തിന്?
2016 ൽ ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് എൻ എസ് എസ് ഉൾപ്പെടെയുള്ള എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ നടത്തിയ അധ്യാപക നിയമനങ്ങൾ ക്രമപ്പെടുത്തി സർക്കാർ ഉത്തരവിറക്കാൻ കാത്തിരിക്കുകയായിരുന്നോ എൻ എസ് എസ് നേതൃത്വം?
അങ്ങനെ തന്നെ വേണം അനുമാനിക്കാൻ. തെരഞ്ഞടുപ്പ് പ്രഖ്യാപിച്ച ശേഷം പഴയ തിയതിയിലും നമ്പരിലും സർക്കാർ ഉത്തരവിറക്കിയ ശേഷമാണ് ജി. സുകുമാരൻ നായർ സർക്കാരിനും സി പി എമ്മിനുമെതിരെ രംഗത്തുവന്നത്. ഇത് ഇടതുപക്ഷത്തെ സംബന്ധിച്ചടത്തോളം വലിയൊരു പ്രഹരമായി മാറി.
എൻ എസ് എസുമായി സി പി എം ഉണ്ടാക്കാമെന്ന് പ്രതീക്ഷിച്ച ധാരണക്ക് ഇതിയൊരു സാധ്യതയുമില്ലെന്ന് സി പി എമ്മിന് വ്യക്തമായി കഴിഞ്ഞു.
മന്നത്തെ ഇതിഹാസ നായകനാക്കി ദേശാഭിമാനി ലേഖനം പ്രസിദ്ധീകരിച്ച ശേഷം ഉമ്മൻ ചാണ്ടി ജി. സുകുമാരൻ നായരുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് സൂചന. ലേഖനം തള്ളി പറഞ്ഞില്ലെങ്കിൽ എൻ എസ് എസ് ഇടതുപക്ഷത്തിനൊപ്പമാണെന്ന് തെറ്റിദ്ധരിക്കുമെന്ന സൂചനയാണ് ഉമ്മൻ ചാണ്ടി നൽകിയത്. ഉമ്മൻ ചാണ്ടിയുമായി ഏറെ വിശ്വസ്തത പുലർത്തുന്ന സുകുമാരൻ നായർ അത്രയും വേഗം പ്രസ്താവന ഇറക്കാമെന്ന് ഉറപ്പു നൽകി. എന്നാൽ നിയമനാംഗീകാരം സംബന്ധിച്ച ഉത്തരവ് പുറത്തുവരാൻ സുകുമാരൻ നായർ കാത്തിരുന്നു.
അതിരൂക്ഷമായ ഭാഷയിലാണ് ജി. സുകുമാരൻ നായർ സി പി എമ്മിനെതിരെ രംഗത്തെത്തിയത്.
ഇന്നത്തെ ഭരണകർത്താക്കൾ അവർക്കാവശ്യമുള്ളപ്പോൾ മന്നത്തു പത്മനാഭനെ നവോത്ഥാന നായകനായി ഉയർത്തിക്കാട്ടി അദ്ദേഹത്തിന്റെ ആരാധകരെ കൈയിലെടുക്കാൻ ശ്രമിക്കുകയാണെന്നാണ് എൻ.എസ്.എസ് പറഞ്ഞത്. അതേസമയം അവസരം കിട്ടുമ്പോഴെല്ലാം അവഗണിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിന് ഒരു ഉദാഹരണമാണ് കഴിഞ്ഞ ദിവസം ദേശാഭിമാനിപത്രത്തിൽ വന്ന ലേഖനമെന്ന് ജി. സുകുവാൻ നായർ പറഞ്ഞു. സത്യഗ്രഹ സമരസ്മാരകത്തിൽനിന്ന് മന്നത്തിന്റെ പേര് ഒഴിവാക്കിയ സംഭവത്തിനെതിരെയും അദ്ദേഹം രംഗത്തെത്തി.
സി പി എമ്മിന്റെ ഇരട്ടത്താപ്പ് നായർ സർവീസ് സൊസൈറ്റിയും അദ്ദേഹത്തിന്റെ ആരാധകരും തിരിച്ചറിയുന്നു എന്ന കാര്യം ബന്ധപ്പെട്ടവർ ഓർക്കണം. ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയവൈരത്തിന്റെ ഉറവിടം എന്തെന്നും എല്ലാവർക്കും മനസ്സിലാക്കാവുന്നതേയുള്ളുവെന്നും സുകുമാരൻനായർ കുറ്റപ്പെടുത്തി.
ഗുരുവായൂർ സത്യഗ്രഹ സമരസ്മാരകം നിർമ്മിച്ച് 2018 മെയ് 8-ന് ഉദ്ഘാടനം ചെയ്തപ്പോൾ മന്നത്തുപത്മനാഭനെ ഓർമ്മിക്കാനോ, സ്മാരകത്തിൽ പേരുചേർക്കാനോ ഇടത് സർക്കാർ തയ്യാറാകാതിരുന്നത് അധാർമ്മികവും ബോധപൂർവമായ അവഗണനയാണെന്ന് സുകുമാരൻ നായർ പറഞ്ഞു.
2021 ൽ ഇലക്ഷൻ വരുമെന്ന കാര്യം അന്ന് അധികാരത്തിന്റെ അഹങ്കാരത്തിലായിരുന്ന സി പി എം ഓർത്തില്ലെന്ന് പറയുന്നതായിരിക്കും ശരി.
2016 മുതൽ എയിഡഡ് സ്കൂളുകളിൽ നിയമിതരായ നാലായിരത്തിൽപ്പരം അദ്ധ്യാപകരുടെയും അനദ്ധ്യാപകരുടെയും നിയമനാംഗീകാരത്തിനുള്ള തടസ്സങ്ങൾ പരിഹരിച്ചാണ് സർക്കാർ ഉത്തരവിറങ്ങിയത് . എൻ എസ് എസിന്റെ ദീർഘനാളായുള്ള ആവശ്യമായിരുന്നു ഇത്.
ഉമ്മൻ ചാണ്ടി സർക്കാരാണ് എയിഡഡ് സ്കൂളുകളിലെ എല്ലാ ഒഴിവുകളും 1:1 വ്യവസ്ഥയിൽ നിയമനം നടത്തണമെന്ന ഉത്തരവിറക്കിയത്.
മന്ത്രിസഭാ തീരുമാനത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകി.ഇതിന്റെ അടിസ്ഥാനത്തിൽ ഡി.ജി.ഇ വിദ്യാഭ്യാസ ആഫീസർമാർക്ക് നിയമനാംഗീകാരം സംബന്ധിച്ച നിർദ്ദേശം നൽകി.
എന്നാൽ ജി. സുകുമാരൻ നായരെ കുപ്പിയിലിറക്കാൻ സി പി എമ്മിന് കഴിഞ്ഞില്ല. നായർ സർവീസ് സൊസൈറ്റി എന്ന പ്രസ്ഥാനം കെട്ടിപ്പടുത്ത്, സമുദായത്തിന്റെ പുരോഗതിയിലൂടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കായി ജീവിതാവസാനംവരെ കഠിനാദ്ധ്വാനം ചെയ്ത കർമ്മയോഗിയായിരുന്നു മന്നത്തു പത്മനാഭൻ. ആദർശങ്ങളിൽ മാത്രം ഒതുങ്ങിനില്ക്കാതെ സൃഷ്ടിപരമായ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എൻ.എസ്.എസ്. പടുത്തുയർത്തിയിട്ടുള്ള വിദ്യാലയങ്ങളും കലാലയങ്ങളും നാനാജാതി മതസ്ഥരായ സാധാരണജനങ്ങൾക്ക് സൗജന്യമായി വിദ്യാഭ്യാസപുരോഗതി കൈവരിക്കുന്നതിന് ഇന്നും ഉപകരിക്കുന്നുണ്ട്
മതപരമായ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും വിശ്വാസങ്ങൾക്കും മന്നം ഒരിക്കലും എതിരായിരുന്നില്ലെന്നും സുകുമാരൻ നായർ ഇടതുപക്ഷത്തെ അടിച്ചു കൊണ്ടു പറഞ്ഞു.
https://www.facebook.com/Malayalivartha