കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭരണപക്ഷത്തിനെയല്ല ഹിന്ദുവിനെയാണ് എതിര്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭരണപക്ഷത്തിനെയല്ല ഹിന്ദുവിനെയാണ് എതിര്‍ക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഹിന്ദു സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകുന്നതിനെ അശ്ലീലമായ രീതിയില്‍ അവതരിപ്പിച്ച നോവലിനെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ നോവലിനെ അനുകൂലിച്ച് ആദ്യമായി രംഗത്ത് വന്നത് രമേശ് ചെന്നിത്തലയായിരുന്നു.
ഹിന്ദുവിരുദ്ധനാണ് ചെന്നിത്തലയെന്നും വിജയയാത്രയ്ക്ക് ഹരിപ്പാട് നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായുള്ള കോണ്‍ഗ്രസിന്റെ സഖ്യത്തെ ചെന്നിത്തല അനുകൂലിക്കുകയാണ്. ബിജെപിയെ ഭരണത്തില്‍ നിന്നും ഒഴിവാക്കാന്‍ എല്‍ഡിഎഫുമായി ധാരണയുണ്ടാക്കുന്നതിന് പിന്നില്‍ പ്രതിപക്ഷ നേതാവാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി യാദവകുലം പോലെ തകരുമെന്ന് പറഞ്ഞ രമേശ് ചെന്നിത്തലയ്ക്ക് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നത് കാണാനായിരുന്നു വിധി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയെ ഇറക്കുക വഴി ചെന്നിത്തല പാലു കൊടുത്ത കൈക്ക് തന്നെ ലീഗും ജമാഅത്തെ ഇസ്ലാമിയും കടിച്ചതായും അദ്ദേഹം പറഞ്ഞു
ടെക്‌നോക്രാറ്റിന്റെ യൂണിഫോമിലുള്ള അവസാന ദിവസമായിരിക്കും ഇതെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് മെട്രോമാന്‍ ഇ.ശ്രീധരന്‍. പാലാരിവട്ടം പാലം നിര്‍മാണം പൂര്‍ത്തിയായ ശേഷം അന്തിമ ഘട്ട പരിശോധന നടത്താനാനെത്തിയ ശ്രീധരന്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ യൂണിഫോം ഇട്ടിട്ടുള്ള അവസാനം ദിവസമായിരിക്കും ഇത്.
1997 നവംബറിലാണ് യൂണിഫോം ആദ്യമായി ധരിച്ചത്. തുടര്‍ന്ന് 27 വര്‍ഷത്തോളം കാലം പ്രവര്‍ത്തിച്ചു. ഡിഎംആര്‍സിയില്‍ നിന്നും രാജിവെച്ചതിന് ശേഷം മാത്രമെ താന്‍ പാര്‍ട്ടിക്ക് നോമിനേഷന്‍ ഫോം സമര്‍പ്പിക്കുകയുള്ളുവെന്നും ഇ ശ്രീധരന്‍ വെളിപ്പെടുത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും മത്സരിക്കും. ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറാണ്.
സാധാരണ രീതിയിലുള്ള രാഷ്ട്രീയമല്ല താന്‍ ഉദ്ദേശിക്കുന്നത്. രാഷ്ട്രീയത്തിലെത്തിയാലും ഒരു ടെക്‌നോക്രാറ്റായി പ്രവര്‍ത്തിക്കും. കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്നതില്‍ ഉറപ്പുണ്ട്. പ്രായം ഒരു പ്രശ്‌നമല്ലെന്നും മനസ്സിന്റെ പ്രായമാണ് ആത്മവിശ്വാസം നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലാരിവട്ടം ഫ്ളൈ ഓവറിന്റെ നിര്‍മാണം നാളെ പൂര്‍ത്തിയാവും. ഞായറാഴ്ചയ്ക്കുള്ളില്‍ ആര്‍ബിഡിസികെയ്ക്ക് കൈമാറും. എന്നു തുറക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരെന്നും ശ്രീധരന്‍ പറഞ്ഞു. ഭാരപരിശോധന പൂര്‍ത്തിയാക്കിയ പാലം ഇ. ശ്രീധരന്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ശനി രാവിലെ തുടങ്ങിയ ഭാരപരിശോധന കഴിഞ്ഞ രാത്രിയിലാണ് പൂര്‍ത്തിയായത്.
മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി എംഎല്‍എയുടെ പ്രസംഗം വിവാദമായി. ഉദ്യോഗസ്ഥരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയും ഭീഷണിപ്പെടുത്തിയുള്ള പ്രസംഗത്തിന്റെ ഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. തനിക്കെതിരെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്ക് യുഡിഎഫ് അധികാരത്തിലെത്തിയാല്‍ എട്ടിന്റെ പണി കൊടുക്കുമെന്നാണ് എംഎല്‍എ പറയുന്നത്. പാര്‍ട്ടിക്കകത്തും തനിക്കെതിരെ പ്രവര്‍ത്തിച്ചവരുണ്ടെന്നും ഷാജി സൂചിപ്പിക്കുന്നു. വളപട്ടണത്ത് യൂത്ത് ലീഗിന്റെ പരിപാടിയില്‍ സംസാരിക്കവെയാണ് ഷാജി തന്റെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്.
പാര്‍ട്ടിയിലുള്ള ചിലര്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചു. ഒന്നും മറക്കില്ല. ഉദ്യോഗസ്ഥരും തനിക്കെതിരെ പ്രവര്‍ത്തിച്ചു. എല്ലാവരെയും സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്നു നിര്‍ത്തും. ഒരു സംശയവും വേണ്ട. അതിന് വാങ്ങിയ അച്ചാരത്തിന്റെ കണക്ക് പുറത്തുകൊണ്ടുവരും. എന്റെ പേര് കെഎം ഷാജി എന്നാണെങ്കില്‍ അവര്‍ക്ക് പണി കൊടുത്തിരിക്കുമെന്നും ഷാജി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കോഴിക്കോട് ജില്ലയില്‍ നിന്നുളള സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറാക്കി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. സിപിഎമ്മിന് കരുത്തുളള ജില്ലയില്‍ സിറ്റിംഗ് സീറ്റുകള്‍ ഒന്നും നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധയോടെയാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം. സിറ്റിംഗ് എംഎല്‍എമാര്‍ അടക്കമുളളവരെ ഉള്‍പ്പെടുത്തിയാണ് സിപിഎമ്മിന്റെ സാധ്യതാ പട്ടിക.
കോഴിക്കോട് ജില്ലയില്‍ സിപിഎമ്മിനുളള ഏക മന്ത്രിയായ ടിപി രാമകൃഷ്ണനെ ഇക്കുറിയും പേരാമ്പ്രയില്‍ തന്നെ ഇറക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി മോഹനന്റെ പേരും പേരാമ്പ്രയില്‍ ഉയര്‍ന്നിട്ടുണ്ട്. കൊയിലാണ്ടി സീറ്റില്‍ കെ ദാസന്‍ തന്നെ ഇത്തവണയും ജനവിധി തേടും. അതേസമയം എ മെഹബൂബിന്റെ പേര് കൂടി സിപിഎം സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കവെ ഇരു മുന്നണികള്‍ക്കും കല്ലുകടിയായി ചങ്ങനാശേരി മണ്ഡലം. ഇരുമുന്നണികള്‍ക്കും വിജയസാധ്യത ഏറെയുള്ള മണ്ഡലമെന്ന നിലയിലാണ് ചങ്ങനാശേരി തര്‍ക്കങ്ങളില്‍ നിറയുന്നത്. സി.എഫ് തോമസിന്റെ പിന്‍ഗാമിയാകാന്‍ ഇരുമുന്നണികളിലുമായി അരഡസനിലേറെ നേതാക്കളും രംഗത്തുണ്ട്. അധികാര വടംവലികളില്‍ നിന്നും തര്‍ക്കങ്ങളില്‍ നിന്നും അകന്നു നിന്നയാളാണ് സി.എഫ് തോമസ് എംഎല്‍എ.
സൗമ്യനായ സിഎഫിനെ അതേപടി അനുകരിച്ചതാണ് ചങ്ങനാശേരി മണ്ഡലം. തിരഞ്ഞെടുപ്പ് കാലത്ത്‌പോലും ഒരുമുന്നണിക്കും ചങ്ങനാശേരി തര്‍ക്കഭൂമിയായിരുന്നില്ല. സിഎഫില്ലാതെ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ചങ്ങനാശേരിക്കായി ഇരു മുന്നണിയിലും പിടിവലിയാണ്.
സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം സമസ്തയുടെ അഭിപ്രായങ്ങളെ മാനിക്കുമെന്ന് മുസ്്‌ലീംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മനോരമ ന്യൂസിനോട്. ജനറല്‍ മണ്ഡലങ്ങളില്‍ മുസ്്‌ലീം സ്ത്രീകളെ മല്‍സരിപ്പിക്കുന്നതിന് എതിരെയുളള സമസ്ത നേതാവ് സമദ് പൂക്കോട്ടൂരിന്റെ നിലപാടിനെക്കുറിച്ചായിരുന്നു പ്രതികരണം.
ലീഗ് മല്‍സരിക്കുന്ന പല മണ്ഡലങ്ങളിലും പ്രാദേശിക നേതൃത്വങ്ങളെ വിളിച്ചു വരുത്തി അഭിപ്രായങ്ങള്‍ അറിഞ്ഞ ശേഷമാവും സ്ഥാനാര്‍ഥി നിര്‍ണയമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു
https://www.facebook.com/Malayalivartha