സന്തോഷ് ഈപ്പൻ തനിക്ക് ഐഫോൺ തന്നിട്ടില്ല; കസ്റ്റംസ് നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ല; പ്രതികരണവുമായി വിനോദിനി ബാലകൃഷ്ണൻ
കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉള്‍പ്പെട്ട ഐ ഫോണ്‍ വിവാദം ഇപ്പോൾ കത്തുകയാണ്. സന്തോഷ് ഈപ്പൻ വാങ്ങിയ ഐ ഫോണുകളിൾ ഒന്ന് ഉപയോഗിച്ചത് വിനോദിനിയെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. 1.13 ലക്ഷം രൂപയുടെ ഫോണാണ് വിനോദിനി ഉപയോഗിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തൽ. എന്നാൽ രാഷ്ട്രീയ വിവാദം കനക്കുന്നതിനിടെ പ്രതികരണവുമായി വിനോദിനി രംഗത്ത് വന്നിരിക്കുകയാണ് .
സന്തോഷ് ഈപ്പൻ തനിക്ക് ഐഫോൺ തന്നിട്ടില്ലെന്ന് അവർ വെളിപ്പെടുത്തി. മാത്രമല്ല സന്തോഷ് ഈപ്പനെ തനിക്ക് അറിയില്ലെന്നും വിനോദിനി ബാലകൃഷ്ണൻ പറഞ്ഞു . കസ്റ്റംസ് നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ലെന്നും വിനോദിനി പറഞ്ഞിരിക്കുകയാണ്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്നായിരുന്നു വിവരങ്ങൾ കിട്ടിയത്. എന്നാൽ കസ്റ്റംസ് നോട്ടീസ് ഇതുവരെ കിട്ടിയിട്ടില്ലെന്ന് വിനോദിനി വെളിപ്പെടുത്തിയിരിക്കുന്നു.
അതേ സമയം സംഭവം ഗൗരവതരമാണെന്നും എന്നാല്‍ നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ എന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയം കളിക്കുകയാണോ എന്ന ചോദ്യത്തിന് അതില്‍ സംശയമില്ലെന്നും ഈ ആരോപണം നേരത്തെ തന്നെ തങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും കാനം രാജേന്ദ്രൻ പ്രതികരിച്ചു.
കോടിയേരി ബാലകൃഷ്ണൻ മുൻപ് നടത്തിയ പരാമര്‍ശങ്ങള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ തിരിയുകയാണ് ഇപ്പോൾ . യു.എ.ഇ കോണ്‍സുലറ്റിന്‍റെ പരിപാടിക്കിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നല്‍കാനായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തന്‍റെ കൈയില്‍ നിന്ന് ഐ ഫോണ്‍ വാങ്ങിയെന്ന് യുണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ ഹൈകോടതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു .
ഇതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെന്നിത്തലക്കെതിരെ കോടിയേരി ആഞ്ഞടിച്ചു. "കോണ്‍സുലറ്റില്‍ നിന്ന് പാരിതോഷികമായി ഐഫോണ്‍ വാങ്ങിയതിനെപ്പറ്റി എന്ത് പറയാനുണ്ടെന്നാണ്" അന്ന് കോടിയേരി ചോദിച്ചത്. "കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നും" അദ്ദേഹം ചെന്നിത്തലയെ ഓര്‍മ്മിപ്പിച്ചിരുന്നു .
എന്നാൽ യുണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്ന വിവരം കസ്റ്റംസ് പുറത്തുവിട്ടതോടെയാണ് ചെന്നിത്തലക്കെതിരെ ഉന്നയിച്ച ആരോപണം കോടിയേരിക്കെതിരെ തിരിച്ചടിയാകുകയാണ് .
1.13 ലക്ഷം രൂപ വില വരുന്ന ഫോണാണ് വിനോദിനി ഉപയോഗിച്ചത്. ഫോണിന്‍റെ ഐ.എം.ഇ.ഐ നമ്ബര്‍ ഉപയോഗിച്ച സിം കാര്‍ഡും കണ്ടെത്തിയെന്ന് വ്യക്തമാക്കിയ കസ്റ്റംസ്, സന്തോഷ് ഈപ്പനെ വിനോദിനി ഫോണില്‍ നിന്ന് വിളിച്ചിരുന്നതായും പറയുന്നു.
സന്തോഷ് ഈപ്പന്‍ ഏഴ് ഫോണുകളാണ് ആകെ വാങ്ങിയതെന്ന വിവരമാണ് മൊബൈല്‍ കമ്ബനികള്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, യുണിടാക് എം.ഡി. സന്തോഷ് ഈപ്പന്‍, യു.എ.ഇ കോണ്‍സല്‍ ജനറല്‍, പരസ്യ കമ്ബനി ഉടമ പ്രവീണ്‍, എയര്‍ അറേബ്യ മാനേജര്‍ പത്മനാഭ ശര്‍മ, അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ രാജീവന്‍, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ഫോണുകള്‍ വാങ്ങിയത്. ഇതില്‍ കോണ്‍സല്‍ ജനറലിന് നല്‍കിയ ഐഫോണ്‍ എങ്ങനെ വിനോദിനിയുടെ കൈയിലെത്തിയെന്ന് പരിശോധിക്കാനാണ് കസ്റ്റംസ് നീക്കം.
https://www.facebook.com/Malayalivartha