തൃശൂര്‍ ഇങ്ങെടുക്ക്വാ... ഷൂട്ടിംഗ് തിരക്ക് കാരണം സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്ന സുരേഷ് ഗോപിയുടെ തീരുമാനത്തിനെതിരെ ബിജെപി; ഇപ്പോള്‍ മത്സരിച്ചില്ലെങ്കില്‍ ഇനിയില്ലെന്ന കേന്ദ്രത്തിന്റെ ശക്തമായ തീരുമാനം സുരേഷ് ഗോപിക്ക് തിരിച്ചടിയാകുന്നു; എംപി സ്ഥാനത്തിന്റെ കാലാവധി തീരാറായ സുരേഷ് ഗോപി മത്സരിച്ചില്ലെങ്കില്‍ കളത്തിന് പുറത്താകും

നടനും എംപിയുമായ സുരേഷ് ഗോപിയോട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വം. സിനിമാ ചിത്രീകരണ തിരക്കുള്ളതിനാല്‍ കഴിയില്ലെന്നു സുരേഷ് ഗോപി നേതൃത്വത്തിനു മറുപടി നല്‍കി. അതേ സമയം സുരേഷ് ഗോപിയുടെ ഈ നിലപാടിനെതിരെ പ്രതിഷേധം ഉയരുകയാണ്.
സുരേഷ് ഗോപിയുടെ നിലപാടില്‍ അമിത്ഷായും കടുപ്പിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ മാസത്തില്‍ ഉണ്ടാകുമെന്ന് നേരത്തെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ വലിയ തിരക്കില്ലാത്ത സുരേഷ് ഗോപി എന്തിന് ഈ മാസങ്ങളില്‍ ഡേറ്റ് നല്‍കി എന്നാണ് ബിജെപി ചോദിക്കുന്നത്. കേരളത്തിലെ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിക്കണം. ഷൂട്ടിംഗല്ലേ, കൊറോണ കാരണം ഷൂട്ടിംഗ് മാസങ്ങളോളം നീട്ടിവച്ചില്ലേ. പിന്നെയാണോ ഒരു മാസം നീട്ടുന്നത്.
സുരേഷ് ഗോപിയെ സംബന്ധിച്ചും കേന്ദ്രം നിര്‍ബന്ധിച്ചാല്‍ ഒഴിഞ്ഞുമാറുക സാധ്യമല്ല. എംപി സ്ഥാനത്തിന്റെ കാലാവധി തീരാറായി. ഇനിയെന്തെങ്കിലും സ്ഥാനം കിട്ടണമെങ്കില്‍ കേന്ദ്രം പറയുന്നത് കേള്‍ക്കണം. തോറ്റാലും എവിടെയെങ്കിലും നിന്നേ പറ്റൂ.
തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, തൃശൂര്‍ മണ്ഡലങ്ങളാണ് സുരേഷ് ഗോപിക്കായി സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. തൃശൂരാണ് സുരേഷ് ഗോപിക്ക് താത്പര്യം. പ്രമുഖരുടെ മത്സര കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ സ്ഥാനാര്‍ഥി നിര്‍ണയവും നീളുകയാണ്. കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എന്നിവരുടെ മത്സര കാര്യത്തിലും ഇതുവരെ തീരുമാനമായില്ല.
അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും ഉഭയകക്ഷി ചര്‍ച്ചകളും വൈകി തുടങ്ങിയ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥി പട്ടിക ഇതുവരെ അന്തിമമാക്കാന്‍ കഴിഞ്ഞില്ല. ബി.ഡി.ജെ.എസുമായി ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയായെങ്കിലും മറ്റ് ഘടകകക്ഷികളുമായുള്ള ചര്‍ച്ച ഇനിയും നീളും.
മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടിയായിരിക്കും. ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം 11 നോ 12 നോ ഡല്‍ഹിയില്‍ നടക്കും. കുറെ സീറ്റുകളില്‍ ധാരണയായിട്ടുണ്ടെങ്കിലും പ്രഖ്യാപനം ഒരുമിച്ചായിരിക്കും. പല ജില്ലകളില്‍ നിന്നും ലഭിച്ച പട്ടികകളില്‍ ഒന്നാം റൗണ്ട് ചര്‍ച്ച നടത്തിയ ശേഷം തീരുമാനമാകാതെ മാറ്റിവച്ചിരിക്കുകയാണ്. പന്തളം, മാവേലിക്കര, ആറ്റിങ്ങല്‍ സംവരണ സീറ്റുകള്‍ക്കായി ഒട്ടേറെ പേര്‍ രംഗത്തുണ്ട്.
കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ.വി. ബാലകൃഷ്ണന്‍, ആകാശവാണി ദൂരദര്‍ശന്‍ മുന്‍ ജോയിന്റ് ഡയറക്ടര്‍ കെ.എ. മുരളീധരന്‍ എന്നിവരെയും സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീറിനെയും മാവേലിക്കരയില്‍ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ കെ.പി.സി.സി സെക്രട്ടറി പന്തളം പ്രതാപനോ പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീലയ്‌ക്കോ അടൂര്‍ സീറ്റ് നല്‍കും.
പി. സുധീറിനെ ആറ്റിങ്ങലിലും പരിഗണിക്കുന്നുണ്ട്. ഉദുമയില്‍ ഒ.ബി.സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, തലശ്ശേരിയില്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഹരിദാസ്, കൂത്തുപറമ്പില്‍ സെല്‍ കോ ഓര്‍ഡിനേറ്റര്‍ കെ. രഞ്ജിത് എന്നിവരെയും പരിഗണിക്കുന്നുണ്ട്. ഒറ്റപ്പാലത്ത് സന്ദീപ് വാര്യര്‍, ചെങ്ങന്നൂരില്‍ ആര്‍. ബാലശങ്കര്‍ എന്നിവര്‍ക്കാണ് സാദ്ധ്യത.
നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ ചേര്‍ന്ന ഉദയ സമുദ്ര ഗ്രൂപ്പ് എം.ഡി. രാജശേഖരന്‍ നായരെ സ്ഥാനാര്‍ത്ഥിയാക്കാനും സാദ്ധ്യതയുണ്ട്. ബി.ഡി.ജെ.എസില്‍ നിന്നേറ്റെടുത്ത കോഴിക്കോട് സൗത്തില്‍ നവ്യ ഹരിദാസും കോവളത്ത് എസ്. സുരേഷും ഷൊര്‍ണൂരില്‍ പി. വേണുഗോപാലും മത്സരിക്കും.'
"
https://www.facebook.com/Malayalivartha



























