സംസ്ഥാനത്ത് ചൂട് വർധിക്കുന്നു; 13വരെ ഒറ്റപ്പെട്ട ചാറ്റൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യത മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം

സംസ്ഥാനത്ത് ചൂട് വർധിക്കുകയാണ് . മാത്രമല്ല അതിനിടയിൽ 13വരെ ഒറ്റപ്പെട്ട ചാറ്റൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ജില്ലകളിൽ ഇടിമിന്നലുണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിക്കുകയുണ്ടായി .
മണിക്കൂറിൽ 40കിലോമീറ്റർ വരെ വേഗത്തിലുളള വരണ്ടകാറ്റിനും സാദ്ധ്യതയുണ്ട്. ചാറ്റൽമഴ,ചിലയിടങ്ങളിൽ ഒറ്റപ്പെട്ട അധികം ശക്തിയില്ലാത്ത മഴ എന്നിവയ്ക്കും സാദ്ധ്യതയുണ്ട്. എന്നാൽ ചൂടിന് കാര്യമായ കുറവുണ്ടാകില്ല.
അടുത്ത ഒരാഴ്ചയും വരണ്ട കാലാവസ്ഥ തുടരുമെന്നും അറിയിച്ചിരിക്കുകയാണ് . പകൽ താപനിലയും രാത്രി താപനിലയും കൂടും. സൂര്യപ്രകാശത്തിന് തീവ്രത കൂടുന്നതിനാൽ ആരോഗ്യ പ്രശ്നങ്ങളുള്ളവർ നേരിട്ട് ദീർഘനേരം വെയിൽ കൊള്ളുന്നത് ഒഴിവാക്കണം.
ദക്ഷിണേന്ത്യയിൽ കഴിഞ്ഞ ദിവസമുണ്ടായ മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒഴിഞ്ഞു. വിവിധ ഉയരങ്ങളിൽ കിഴക്കൻ കാറ്റ് ഗതിമാറിയതും ദുർബലമായതും ന്യൂനമർദ്ദ പാത്തികൾ ഒഴിവായതും വരണ്ട കാലാവസ്ഥയിലേക്ക് നയിക്കും.
എന്നാൽ വടക്കൻ കേരളം മുതൽ കർണാടക വരെ നീളുന്ന ന്യൂനമർദ്ദപാത്തി ഇപ്പോഴും സ്ഥിതിചെയ്യുന്നു. ഇത് വടക്കൻ കേരളത്തിലെ കിഴക്കൻ മലയോര മേഖലകളിൽ അടുത്തയാഴ്ച ഒറ്റപ്പെട്ട മഴയ്ക്ക് കാരണമായേക്കും.
കേരളത്തിൽ ദിനാന്തരീക്ഷ താപനില കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി പുറപ്പെടുവിക്കുന്ന പ്രത്യേക സുരക്ഷാ മുന്നറിയിപ്പുകളും പുറപ്പെടുവിച്ചിരുന്നു. കേരളത്തിൽ ചിലയിടങ്ങളിൽ പൊതുവെ ചൂട് വർധിച്ചു വരുന്നതിൻറെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‍നങ്ങളെ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.
കേരളം ഉയർന്ന അന്തഃരീക്ഷ ആർദ്രതയുള്ള ഒരു തീരദേശ സംസ്ഥാനമായതിനാൽ താപനില ഉയരുന്നത് അനുഭവഭേദ്യമാകുന്ന ചൂട് വീണ്ടും ഉയർത്തുകയും സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ആയതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കാനും താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശിക്കുന്നു.
https://www.facebook.com/Malayalivartha



























