പിണറായിയെ യൂദാസിനോട് ഉപമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി... കേവലം സ്വർണ്ണതുട്ടിനായി കേരളത്തെ മുഖ്യമന്ത്രി ഒറ്റുകൊടുത്തെന്ന് പരാമർശം...
യുഡിഎഫിനും എൽഡിഎഫിനുമെതിരെ രൂക്ഷ വിമർശനമുയർത്തിയും കേന്ദ്രത്തിൻ്റെ ഭരണനേട്ടങ്ങളും ക്ഷേമപദ്ധതികളും എണ്ണിപ്പറഞ്ഞും പാലക്കാട്ടെ മോദിയുടെ പ്രസംഗം. എന്‍ഡിഎ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുവാനായി, ഇന്ദിരാഗാന്ധി മുനിസിപ്പൽ മൈതാനത്ത് ഹെലികോപ്റ്ററിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിജെപിയുടെ സംസ്ഥാന - ജില്ലാ നേതാക്കൾ ചേർന്ന് സ്വീകരിച്ചിരുന്നു.
ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികൾ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ യൂദാസിനോട് ഉപമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ തന്റെ ആദ്യ പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി മെട്രോ മാൻ ഇ.ശ്രീധരനെ പുകഴ്ത്തിയ മോദി കേരളത്തിൻ്റെ അഭിമാന പുത്രനാണ് ഇ.ശ്രീധരനെന്നും പറഞ്ഞു. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ രഹസ്യ സൗഹൃദത്തിലാണ്. കേരളത്തിന്റെ യഥാർഥ പുത്രനാണ് ഇ. ശ്രീധരനെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി പാലക്കാടിന് അടുത്ത ബന്ധമെന്ന് മോദി പറഞ്ഞു.
പാലക്കാട്ടെ ജനങ്ങൾക്ക് ബിജെപിയുമായി ആത്മബന്ധമുണ്ട്. ഇന്ന് നിങ്ങളുടെ അനുഗ്രഹം വാങ്ങാനാണ് ഞാനിവിടെ എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിജയത്തിനായി നിങ്ങൾ അനുഗ്രഹിക്കണം. കഴിഞ്ഞ ചില വർഷങ്ങളായി കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ കാര്യമായ മാറ്റം വന്നു.
പുതുതലമുറ വോട്ടർമാരെല്ലാം എൽഡിഎഫിലും യുഡിഎഫിലും നിരാശരാണ്. അഞ്ച് വർഷം ഒരു കൂട്ടരും അടുത്ത അഞ്ച് വർഷം മറ്റൊരു കൂട്ടരും കൊള്ളയടിക്കും. കേരളത്തിനായി ബിജെപിക്ക് ഒരു വിഷനുണ്ട്. അതിനാലാണ് സംസ്ഥാനത്തെ യുവത്വവും പ്രൊഫഷണലുകളും ബിജെപിയെ തുറന്ന് പിന്തുണയ്ക്കുന്നത്.
രാജ്യത്താകെ കാണുന്ന ട്രെൻഡും ഇതാണ്. ഇന്ത്യയുടെ വികസനത്തിന് ബിജെപിയുടെ കാഴ്ചപ്പാടാണ് മികച്ചതെന്ന് രാജ്യത്തെഎല്ലാ സാമൂഹിക വിഭാഗത്തിൽ നിന്നുള്ളവരും കരുതുന്നു. ഉദാഹരണത്തിന് നിങ്ങളുടെ സ്ഥാനാർത്ഥി മെട്രോ മാൻ ഇ.ശ്രീധരനെ നോക്കൂ. വിദ്യാസമ്പന്നരായ ആളുകൾ രാഷ്ട്രീയത്തിലേക്ക് വരണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
‘ക്രിസ്തു ദേവനെ ഏതാനും വെള്ളി നാണയങ്ങൾക്കു വേണ്ടി ഒറ്റിക്കൊടുത്തയാളാണു യൂദാസ്. ഏതാനും സ്വർണത്തുട്ടിനായി കേരളത്തെ എൽഡിഎഫ് സർക്കാരും വഞ്ചിച്ചു. കേരളത്തിന്റെ വികസനത്തിനു ബിജെപിയുടെ കയ്യിൽ വ്യക്തമായ പദ്ധതിയുണ്ട്. എല്ലാ വിഭാഗം ജനങ്ങളുടെയും അംഗീകാരമുള്ള ഇ. ശ്രീധരനു കേരളത്തെ വികസനത്തിലേക്കു നയിക്കാനാകും. കേരളത്തിന്റെ യഥാർഥ പുത്രനായ ശ്രീധരനു നാടിനോടു പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കാനാകും.
അഴിമതി, ജാതീയത, വര്‍ഗീയത, സ്വജനപക്ഷപാതം, ക്രിമിനല്‍വൽക്കരണം തുടങ്ങി കേരളത്തെ അഞ്ചു രോഗങ്ങള്‍ ബാധിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതിനു കാരണം. യുഡിഎഫ് സൂര്യവെളിച്ചത്തെപ്പോലും വെറുതെ വിട്ടില്ല. ഇരുമുന്നണികളും മാറിമാറി നാടിനെ കൊള്ളയടിക്കുന്നു. ബംഗാളില്‍ ഇവര്‍ ഒറ്റക്കെട്ടാണ്. ഒന്നാം യുപിഎ സർക്കാരിൽ ഇവർ ഒരുമിച്ചായിരുന്നു. പക്ഷേ ഇവിടെ തെരഞ്ഞെടുപ്പ് കാലത്ത് ഇവർ പരസ്പരം പോരടിക്കുന്നു.
പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങളിൽ ഒരു നടപടിയും ഉണ്ടാവില്ല. ഈ രണ്ട് കൂട്ടർക്കും പണമുണ്ടാക്കാനുള്ള മാർഗങ്ങളുണ്ട്. എല്‍ഡിഎഫ്–യുഡിഎഫ് ഫിക്സഡ് മത്സരം ഇത്തവണ തങ്ങൾ അവസാനിപ്പിക്കും.
നമ്മുടെ പാരമ്പര്യ സാംസ്കാരിക മൂല്യങ്ങളെ സര്‍ക്കാര്‍ തകര്‍ക്കുന്നു. ശബരിമല പ്രക്ഷോഭത്തില്‍ നടന്ന ലാത്തിച്ചാര്‍ജ് മറക്കരുതെന്നും മോദി ഓർമ്മിപ്പിച്ചു. യുവജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് കേരളത്തിലെ രാഷ്ട്രീയം മാറുകയാണ്. അതിൽ യുവ വോട്ടര്‍മാര്‍ നിരാശരാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha