പോറല്‍ പോലുമേറ്റില്ല... എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടപ്പോഴും രക്ഷയായത് ഭാഗ്യവും പൈലറ്റിന്റെ മനസാന്നിധ്യവും; തിരക്കേറിയ ഇടപ്പള്ളി അരൂര്‍ ബൈപ്പാസിനോട് ചേര്‍ന്നുള്ള ഈ സ്ഥലത്തിറക്കിയതിനാല്‍ രക്ഷയായി; ആര്‍ക്കും ഒന്നും പറ്റാത്തത് ദൈവത്തിന്റെ അത്ഭുതകരമായ കരം
മലയാളികള്‍ ഏറെ അത്ഭുതത്തോടെയും ഞടുക്കത്തോടെയുമാണ് എം.എ. യൂസഫലിയുടെ ഹെലീകോപ്ടര്‍ ചതുപ്പില്‍ പതിഞ്ഞ് കിടക്കുന്നത് കണ്ടത്. അതില്‍ യാത്ര ചെയ്തവര്‍ക്ക് ആര്‍ക്കും ഒന്നും പറ്റിയിട്ടില്ലെന്ന് അറിഞ്ഞതോടെ ആശ്വാസമായി. അരലക്ഷം പേര്‍ക്ക് ജോലി നല്‍കുന്ന നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂസഫലിയെ അത്ഭുതകരമായി രക്ഷിച്ചത് ദൈവത്തിന്റെ ആ അദൃശ്യ കരമാണ്.
എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ദൃക്‌സാക്ഷിയായ പനങ്ങാട് കുറ്റിക്കാട്ടുവീട്ടില്‍ രാജേഷിന്റെ വാക്കുകളിലൂടെയാണ് അപകടത്തിന്റെ ആഴം മനസിലാകുന്നത്. വീടിന് മുകളില്‍ വീഴുമോ എന്ന പേടിയിലാണ് ആ ഹെലികോപ്ടര്‍ നോക്കിനിന്നത്. ആ കാഴ്ച ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല എന്നാണ് രാജേഷ് പറയുന്നത്.
പുലര്‍ച്ചെ മുതല്‍ മഴ തകര്‍ത്തുപെയ്തതിനാല്‍ മുറ്റത്ത് കെട്ടിക്കിടന്ന മഴവെള്ളം ചാലുവെട്ടി ഞാനും ഭാര്യ ബിജിയും ഒഴുക്കിവിടുകയായിരുന്നു. ഇതിനിടെയാണ് ഹെലികോപ്ടര്‍ താഴ്ന്നുപറക്കുന്നത് കണ്ടത്. ഹെലികോപ്ടര്‍ ഈ തെങ്ങിന് കുറച്ചു കൂടി ഉയരത്തിലാണ് പോയതെന്നും രാജേഷ് പറഞ്ഞു.
ഞൊടിയിടയില്‍ ചതുപ്പ് നിലത്തിന് മുകളിലെത്തി. രണ്ടു നിമിഷം നിന്ന ശേഷം വലിയ ശബ്ദത്തില്‍ താഴേക്ക് വീണു. പേടിച്ച് വിറച്ചുപോയി. സമനില കിട്ടിയപ്പോള്‍ ഞാന്‍ ചതുപ്പിലേക്ക് ഓടി. പങ്ക അതിവേഗം കറങ്ങുന്നതിനാല്‍ അടുത്തേക്കെത്താനായില്ല. ഏതാനും മിനിറ്റെടുത്താണ് പങ്കയുടെ കറക്കം നിന്നത്. ഉടന്‍ കുടയുമായി ചതുപ്പിലേക്കിറങ്ങി.
അപ്പോഴും മഴയായിരുന്നു. അകത്തു നിന്ന് വാതില്‍ തുറക്കാന്‍ പൈലറ്റ് ശ്രമിക്കുന്നുണ്ടായിരുന്നു. കുറേ ശ്രമത്തിനു ശേഷമാണ് അദ്ദേഹത്തിന് വാതില്‍ തുറക്കാനായത്. തുടര്‍ന്ന് ഓരോത്തരെയും കുടയില്‍ കരയിലെത്തിച്ചു. ഇതിനിടയിലാണ് യൂസഫലി ഇറങ്ങിയത്.
അദ്ദേഹം ഇറങ്ങിയപ്പോള്‍ നടുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. ഭാര്യയോട് പറഞ്ഞ് വീട്ടില്‍ നിന്ന് കസേര എത്തിച്ച് അദ്ദേഹത്തെ ഇരുത്തി. അപ്പോഴും അത് യൂസഫലിയും ഭാര്യയുമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. എല്ലാവരും നീല നിറത്തിലുള്ള പി.പി.ഇ കിറ്റ് ധരിച്ചിരുന്നു. ഭാര്യയാണ് പനങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചത്. അവര്‍ ഉടനെത്തി ഏഴുപേരെയും വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു.
പനങ്ങാട് ചുമട്ടു തൊഴിലാളിയാണ് രാജേഷ്. രാജേഷിന്റെയും പെങ്ങള്‍ പ്രമീളയുടെയും വീടുകള്‍ മാത്രമാണ് ഇവിടെയുള്ളത്. നെട്ടൂര്‍ സ്വദേശി പീറ്ററിന്റെ സ്ഥലത്താണ് ഹെലികോപ്ടര്‍ വീണത്.
ഭാഗ്യവും പൈലറ്റിന്റെ മനസ്സാന്നിദ്ധ്യവും മിടുക്കുമാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് യൂസഫലിയെയും സംഘത്തെയും രക്ഷിച്ചത്. ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയത് ഉറച്ചഭൂമിയിലായിരുന്നെങ്കില്‍ തീപിടിത്തവും സ്‌ഫോടനവും ഉണ്ടായേനെയെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ചതുപ്പായതിനാല്‍ ആഘാതം കുറഞ്ഞു. ലാന്‍ഡിംഗിന് സമാനമായി നേരെ ഇറങ്ങിയതിനാല്‍ സഞ്ചാരികളും സുരക്ഷിതരായി.
തിരക്കേറിയ ഇടപ്പള്ളി അരൂര്‍ ബൈപ്പാസിനോട് ചേര്‍ന്നാണ് അപകട സ്ഥലം. ഇടയ്ക്ക് സര്‍വീസ് റോഡ് മാത്രമേയുള്ളൂ. പ്രധാന റോഡും സര്‍വീസ് റോഡും തമ്മില്‍ ആറടിയോളം ഉയരവ്യത്യാസമുണ്ട്. സര്‍വീസ് റോഡിന്റെ നിരപ്പിലും താഴെയാണ് ചതുപ്പുനിലം. റോഡില്‍ കോപ്റ്റര്‍ പതിച്ചിരുന്നെങ്കിലും ദുരന്തമായേനെ.
മതില്‍ക്കെട്ടുള്ള അമ്പത് സെന്റ് വരുന്ന ചതുപ്പുനിലത്തിന്റെ നടുക്ക് കൃത്യമായി കോപ്റ്റര്‍ ഇടിച്ചിറക്കിയതാണ് പൈലറ്റിന്റെ സാമര്‍ത്ഥ്യം. ഒന്നോ രണ്ടോ മീറ്റര്‍ മാറിയിരുന്നെങ്കില്‍ പങ്ക മതിലില്‍ തട്ടി വലിയ അപകടമുണ്ടായേനെ. രാജേഷിന്റെയും സമീപത്തെ പ്രമീളയുടെയും വീടുകളും കോണ്‍ക്രീറ്റ് മിക്‌സിംഗ് യൂണിറ്റും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. രാജേഷും പൊലീസുകാരിയായ ഭാര്യ ബിജിയും രക്ഷാ പ്രവര്‍ത്തനത്തിനിറങ്ങിയതും തൊട്ടടുത്ത പനങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് പൊലീസുകാരെത്തിയതും വലിയ സഹായമായി.
"
https://www.facebook.com/Malayalivartha