കണ്ണുകള്‍ അറിയാതെ നിറഞ്ഞു... ജി സുധാകരന്‍ മാപ്പ് പറയാമെങ്കില്‍ പരാതി പിന്‍വലിക്കാമെന്ന് പേഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കലങ്ങി മറിയുന്നു; തന്നെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താന്‍ രാഷ്ട്രീയ ക്രിമിനലുകളുണ്ടെന്നാവര്‍ത്തിച്ച് സുധാകരന്‍; സ്ത്രീത്വത്തെ അപമാനിച്ചതായി പറയുന്ന ആ സ്ത്രീയോട് ഞാന്‍ സംസാരിച്ചിട്ടില്ല
ആലപ്പുഴയിലെ ശക്തനായ ജി. സുധാകരന്‍ കൂടുതല്‍ പ്രതിരോധത്തില്‍ ആകുകയാണ്. മാപ്പ് പറയാമെങ്കില്‍ പരാതി പിന്‍വലിക്കാമെന്ന് പേഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യ രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കലങ്ങി മറിയുകയാണ്. അതിനിടെ പൊലീസില്‍ പരാതി നല്‍കിയ തന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗവും ഭാര്യയും ആലപ്പുഴയിലെ രാഷ്ട്രീയ ക്രിമിനലുകള്‍ തനിക്കെതിരെ ഉപയോഗിക്കുന്ന കരുക്കളാണെന്ന് ജി സുധാകരന്‍ ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നത്.
പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആലപ്പുഴയില്‍ എനിക്കു പിന്നാലെയുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതായി പറയുന്ന ആ സ്ത്രീയോട് ഞാന്‍ സംസാരിച്ചിട്ടില്ല. വാദിയും പ്രതിയും അവര്‍ തന്നെയാവുകയാണ്. അവരോട് സഹതാപമേയുള്ളു. എന്തിനാണീ കള്ളക്കേസ് കൊടുത്തത് ? വലിയ ശിഷ്യസമ്പത്തുള്ള മാന്യയായ എന്റെ ഭാര്യയെ ഈ കേസിലേക്ക് എന്തിന് വലിച്ചിഴച്ചു. എന്നെയും എന്റെ ഭാര്യയേയും ശിക്ഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.
എന്റെ ഭാര്യ അവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഞങ്ങള്‍ പരാതി നല്‍കിയാലത് ക്രിമിനല്‍ സ്വഭാവമുള്ള മാനനഷ്ടക്കേസായി മാറും. പക്ഷേ അവര്‍ ക്രിമിനലുകളുടെ കൈയ്യിലെ ഇരകളായതിനാല്‍ പരാതി നല്‍കുന്നില്ല. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമായ പരാതിക്കാരന്‍ സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ പാര്‍ട്ടിക്കല്ല, പൊലീസിനാണ് പരാതി നല്‍കിയത്. ആ ഒറ്റക്കാര്യം പോരേ ഇതിന്റെ പിന്നിലെ ഗൂഢവും നിന്ദ്യവുമായ ലക്ഷ്യം തിരിച്ചറിയാനെന്നും സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടി അമ്പലപ്പുഴ ഏരിയ സെക്രട്ടറി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അയാളെ നിയമിച്ചത്. അന്നയാളെ എന്റെ ഔദ്യാഗിക വസതിയിലാണ് താമസിപ്പിച്ചിരുന്നത്. എന്റെ ഭാര്യ ഭക്ഷണം വിളമ്പിക്കൊടുത്തിട്ടുണ്ട്. വിവാഹക്കാര്യം എന്നോട് പറഞ്ഞിരുന്നില്ല. പാര്‍ട്ടി സഖാവ് കല്യാണം കഴിച്ചാല്‍ താമസിക്കുന്ന വീട്ടിലെ മന്ത്രിയോടെങ്കിലും പറയേണ്ടേ. ആ കുട്ടിയെ വിളിച്ചിട്ട് അയാളുടെ ബന്ധുവിന്റെ വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. അത് ഞാനറിഞ്ഞിരുന്നില്ല. ആ പെണ്‍കുട്ടിയുടെ അമ്മ എന്നെ ഫോണില്‍ വിളിച്ച്, മന്ത്രിയുടെ അറിവോടെ കൊണ്ടുപോയതാണെന്ന് പറഞ്ഞു. അപ്പോഴാണ് ഞാന്‍ വിവരങ്ങള്‍ തിരക്കിയത്.
ശരിയാണെന്നറിഞ്ഞപ്പോള്‍ അയാളെ ഞാന്‍ വിളിച്ചു. കല്യാണം പാര്‍ട്ടി തന്നെ നടത്തിത്തരും. രണ്ടാഴ്ച സാവകാശം നല്‍കാന്‍ പറഞ്ഞു. എന്നാല്‍ അവര്‍ സമ്മതിക്കുന്നില്ലെന്നായിരുന്നു മറുപടി. ആ വിവരം ഞാന്‍ ആ അമ്മയെ വിളിച്ചറിയിച്ചു. അല്ലാതെ പിടിച്ചുവച്ചിരിക്കുകയാണെന്ന് പറഞ്ഞിട്ടില്ല. അവര്‍ വിവാഹം കഴിച്ചപ്പോള്‍ വ്യത്യസ്ത ജാതിക്കാരായതിനാല്‍ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നും ആരോപിക്കുന്നു. എന്നെക്കുറിച്ച് അറിയാവുന്നവര്‍ അതു വിശ്വസിക്കുമോ..?
പെഴ്‌സണല്‍ സ്റ്റാഫില്‍ നിന്നൊഴിവാക്കിയതിന് ഇതുമായി ബന്ധമില്ല. ഏഴുമാസത്തിനിടയില്‍ 27 ദിവസം മാത്രമാണ് അയാള്‍ ജോലിക്കുവന്നത്. ശമ്പളവും വാങ്ങി. ഈ കാരണത്താല്‍ നടപടി ക്രമങ്ങള്‍ പാലിച്ചുതന്നെ ഒഴിവാക്കുകയായിരുന്നു. അതിന്റെ വിരോധമാണോയെന്നറിയില്ല.
അഞ്ചു ദിവസം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വിളിച്ച് വിവരങ്ങള്‍ തിരക്കി. പാര്‍ട്ടി ജില്ലാ സെക്രട്ടറി നാസര്‍ അവരുടെ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞിട്ടുമുണ്ട്. എന്നെ തകര്‍ക്കാന്‍ നോക്കുന്നതിലൂടെ പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്.
എല്ലാ രാഷ്ട്രീയ കക്ഷികളിലും ക്രിമിനലുകള്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ട്. ഇടതുപക്ഷത്തും വരാം. എനിക്ക് സീറ്റ് കിട്ടാതിരുന്നപ്പോള്‍ മദ്യസത്ക്കാരം നടത്തി ആഘോഷിച്ചത് ഹരിപ്പാട്ടായിരുന്നു. അതില്‍ ഒരു പാര്‍ട്ടിക്കാരനുമുണ്ടായിരുന്നെന്നു പറഞ്ഞത് അവിടത്തെ പാര്‍ട്ടിക്കാരാണ്. മന്ത്രിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് പരാതി നല്‍കാതെ തന്നെ പൊലീസിന് അന്വേഷിക്കാവുന്നതാണ് സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha