ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് രണ്ടാം ഡോസിനായി കാത്തിരിക്കുന്നവർക്ക് മുൻഗണന, കോവിഡ് വാക്സിനേഷനായുള്ള മാർഗരേഖ പുതുക്കി സർക്കാർ, കോവിഷിൽഡ് ആദ്യ ഡോസ് സ്വീകരിച്ച് 6- 8 ആഴ്ച കഴിഞ്ഞവർക്കും കോവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 4- 6 ആഴ്ച കഴിഞ്ഞവർക്കുമാകും മുൻഗണന

കോവിഡ് വാക്സിനേഷനായുള്ള മാർഗരേഖ പുതുക്കി സർക്കാർ ഉത്തരവിറങ്ങി. ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ച് രണ്ടാം ഡോസിനായി കാത്തിരിക്കുന്നവർക്ക് മുൻഗണന നൽകിയുള്ളതാണ് പുതിയ മാർഗരേഖ എന്നത്. ആദ്യ ഡോസ് എടുത്ത് കാലാവധി പൂർത്തിയായവരുടെ പട്ടിക തയാറാക്കി ഇവർക്ക് ആദ്യം വാക്സിൻ നൽകണമെന്ന് മാർഗരേഖയിൽ വ്യക്തമാക്കുന്നു.
കോവിഷിൽഡ് ആദ്യ ഡോസ് സ്വീകരിച്ച് 6- 8 ആഴ്ച കഴിഞ്ഞവർക്കും കോവാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 4- 6 ആഴ്ച കഴിഞ്ഞവർക്കുമാകും മുൻഗണന നൽകുക. സ്പോട് അലോട്മെന്റ് വഴിയാകും വാക്സിൻ നൽകുക എന്നാണ് റിപ്പോർട്ട്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ ഉണ്ടാകുമെന്നും മാർഗരേഖയിൽ വ്യക്തമാക്കുന്നു. ഇവർക്ക് വാക്സിനേഷൻ നൽകിയ ശേഷമാകും ഓൺലൈൻ ബുക്ക് ചെയ്യാൻ സ്ലോട്ട് നൽകുകയുള്ളൂ.
ഇതിനിടെ, കോവിഡ് ചികിത്സയ്ക്കായി 20 സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ ഏറ്റെടുക്കാന്‍ ആരോഗ്യ സര്‍വകലാശാലയുടെ ഗവേണിങ് കൗണ്‍സിൽ തീരുമാനിക്കുകയുണ്ടായി. ഇതിനായി സ്വകാര്യ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെയും മാനേജ്‌മെന്റ് പ്രതിനിധികളുടെയും അടിയന്തര യോഗം ഇന്നു ചേരുന്നതാണ്. എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം കൈകൊണ്ടത് തന്നെ.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുകയുണ്ടായി. ആളുകള്‍ കൂട്ടം കൂടുന്നതും പുറത്തിറങ്ങുന്നതും ഒഴിവാക്കണം. കോവിഡ് വാക്സിന്‍ എടുത്തശേഷവും രോഗം ബാധിക്കുന്നവര്‍ അപകടാവസ്ഥയിലേക്ക് പോകാന്‍ സാധ്യത കുറവായതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളനുസരിച്ച് വീട്ടില്‍ നിരീക്ഷണത്തിലിരുന്നാല്‍ മതിയെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
ഓക്സിജന്‍ ലെവല്‍ സാധാരണ നിലയിലുള്ളവര്‍ മറ്റു ആരോഗ്യ പ്രശ്നമില്ലെങ്കില്‍ കോവിഡ് പോസിറ്റീവായി എന്നുള്ളതു കൊണ്ട് മാത്രം ആശുപത്രിയില്‍ പ്രവേശിക്കേണ്ടതില്ല. വിദഗ്ധ സമിതി ഇതു സംബന്ധിച്ച നിര്‍ദേശം പുറത്തിറക്കും. സംസ്ഥാനത്ത് മെഡിക്കല്‍ ഓക്സിജന്‍ ആവശ്യത്തിന് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓക്സിജന്റെ നീക്കം സുഗമമമാക്കാന്‍ എല്ലാ തലത്തിലും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട് ജില്ലയില്‍ കര്‍ണാടകയില്‍ നിന്നാണ് ഓക്സിജന്‍ ലഭിക്കാറുളളത്. ഇപ്പോള്‍ അതിന് ചില തടസ്സങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് കര്‍ണാടക ചീഫ് സെക്രട്ടറിമായി സംസ്ഥാന ചീഫ് സെക്രട്ടറി സംസാരിക്കും.
അതേസമയം കഴിഞ്ഞ ദിവസം കേരളത്തിൽ 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,190 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,54,92,489 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 41 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5211 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 275 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32,474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2167 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 5204, കോഴിക്കോട് 4190, തൃശൂര്‍ 4060, മലപ്പുറം 3549, തിരുവനന്തപുരം 2807, കോട്ടയം 2698, ആലപ്പുഴ 2226, പാലക്കാട് 835, കണ്ണൂര്‍ 1667, കൊല്ലം 1401, ഇടുക്കി 1170, പത്തനംതിട്ട 1136, കാസര്‍ഗോഡ് 828, വയനാട് 703 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 29, തൃശൂര്‍ 15, പാലക്കാട്, കാസര്‍ഗോഡ് 11 വീതം, കൊല്ലം 9, വയനാട് 7, പത്തനംതിട്ട 5, കോട്ടയം 3, തിരുവനന്തപുരം, എറണാകുളം, മലപ്പുറം 2 വീതം ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,505 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1154, കൊല്ലം 1741, പത്തനംതിട്ട 688, ആലപ്പുഴ 697, കോട്ടയം 4285, ഇടുക്കി 210, എറണാകുളം 1012, തൃശൂര്‍ 1152, പാലക്കാട് 517, മലപ്പുറം 721, കോഴിക്കോട് 1487, വയനാട് 278, കണ്ണൂര്‍ 741, കാസര്‍ഗോഡ് 822 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 2,66,646 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 12,23,185 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
https://www.facebook.com/Malayalivartha






















