ഇനി മൂന്നാം തിയതി കാണാം; തുടർ ഭരണ പ്രതീക്ഷയോടെ ഇടതു സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം പിരിഞ്ഞു

ഇടതു സർക്കാരിന്റെ തുടർഭരണ പ്രതീക്ഷകൾ തള്ളാതെ, വോട്ടെണ്ണലിന് മുമ്പുള്ള അവസാനത്തെ മന്ത്രിസഭായോഗം പിരിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തന മികവിന് മന്ത്രിമാരെ ഓരോരുത്തരെയും അഭിനന്ദിച്ചായിരുന്നു മുഖ്യമന്ത്രിയുടെ ഈ ചെറുവിടവാങ്ങൽ.
കടുത്ത പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വന്ന സർക്കാരിന്, അതിനെ മറികടക്കാനായത് മന്ത്രിമാരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
അധികാരത്തിന്റെ അവസാന വർഷം പ്രകടമാകാറുള്ള ഭരണവിരുദ്ധ വികാരം ഇത്തവണ ഉണ്ടായില്ലെന്നത് സർക്കാരിന്റെ നേട്ടമായി അദ്ദേഹം എടുത്തു പറയുകയുണ്ടായി. ജനങ്ങളുടെ പൂർണ്ണ മനസ്സോടെയുള്ള പിന്തുണയാണ് സർക്കാരിന് മുന്നോട്ട് പോകാൻ കരുത്തായത്.
ഈ മന്ത്രിസഭയിലെ ഓരോ മന്ത്രിയും അവരുടേതായ നിലയിൽ മികച്ച പ്രവർത്തനം നടത്തിയിട്ടുണ്ട്. ഒരു ടീമെന്ന നിലയിൽ ഒത്തൊരുമയോടെ മുന്നോട്ട് പോകാൻ സാധിച്ചത് മന്ത്രിമാരുടെ കൂട്ടായ പ്രവർത്തനത്താലാണ്. വോട്ടെണ്ണലിൽ ഫലം ഇടതുമുന്നണിക്ക് അനുകൂലമായാലും പ്രതികൂലമായാലും ഈ മന്ത്രിസഭയുടെ രാജി മേയ് മൂന്നിന് ഗവർണർക്ക് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് തുടർഭരണമുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണോ എന്ന് ചോദിച്ചപ്പോൾ, ഇതേ നിലയ്‌ക്ക് മൂന്നാം തീയതി നമുക്ക് കാണാമെന്ന് ചിരിയോടെ മുഖ്യമന്ത്രിയുടെ മറുപടി.
ഫലത്തെപ്പറ്റി ഇപ്പോൾ പറഞ്ഞ് ആരെങ്കിലുമൊക്കെ മനപ്പായസം ഉണ്ണുന്നത് ഇല്ലാതാക്കണോയെന്നും ചിരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. തുടർഭരണ പ്രതീക്ഷയിൽ ആത്മവിശ്വാസം നിറഞ്ഞ പ്രതികരണമാണ് മുഖ്യമന്ത്രിയിൽ നിന്നുണ്ടായത് എന്നത് ശ്രദ്ധേയമാണ്.
വോട്ടെടുപ്പ് ദിവസം കുണ്ടറയിൽ കാർ കത്തിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ ആഴക്കടൽ മത്സ്യബന്ധനക്കരാറിലേർപ്പെട്ട ഇ.എം.സി.സി കമ്പനി ഡയറക്ടർ പിടിയിലായതിനെപ്പറ്റി ചോദിച്ചപ്പോൾ, ഒരുപാട് ദുരൂഹതകൾ നിലനിൽക്കുന്ന പ്രശ്നത്തിൽ ചുരുളഴിയുന്നതിന് ഇപ്പോഴെങ്കിലും ഇടയാകുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി മറുപടി നൽകുകയുണ്ടായി.
https://www.facebook.com/Malayalivartha






















