അടുത്ത മുഖ്യമന്ത്രി പിണറായി തന്നെ.! സത്യപ്രതിജ്ഞാ ചടങ്ങ് തിങ്കളാഴ്ച നടത്തും... ഇതെന്ത് മറിമായം...

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങളുമായി തിരക്കിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് വിജയിക്കുകയാണെങ്കിൽ തിങ്കളാഴ്ച സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ പൊതുഭരണ വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടടുത്ത ദിവസം തന്നെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.
രാജ്ഭവനിൽ ലളിതമായ ചടങ്ങായിരിക്കും ഇത് സംഘടിപ്പിക്കുക. മുഖ്യമന്ത്രി മാത്രമോ അല്ലെങ്കിൽ മുഖ്യമന്ത്രിയോ ഘടകക്ഷികളിലെ രണ്ടോ മൂന്നുപേരോ ആകും സത്യപ്രതിജ്ഞ ചെയ്യുക. ഈ ആഴ്ച ആദ്യം തന്നെ ഇത്തമൊരു നിർദേശം പൊതുഭരണവകുപ്പിന് ലഭിച്ചിരുന്നുവെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
അസാധാരണമായ ഈ നീക്കം മുഖ്യമന്ത്രി പിണറായി വിജയന്റെ അമിത ആത്മവിശ്വാസത്തെയാണ് കാണിക്കുന്നതെന്ന് വിമർശിച്ച് പാർട്ടിക്ക് അകത്തും പുറത്തുമായുള്ളവർ രംഗത്ത് എത്തിയിട്ടുണ്ട്.
സാധാരണ ഗതിയിൽ തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന മുന്നണി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വരുന്നത് ഫലം വന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷമാകും. 2016ൽ മെയ് 19നായിരുന്നു തെരഞ്ഞെടുപ്പ് ഫലം വന്നത്. ആറു ദിവസത്തിന് ശേഷമായിരുന്നു പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്.
സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും തുടർ ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം തുടക്കം മുതലേ നല്ല രീതിയിൽ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ആത്മവിശ്വാസം വീണ്ടും വർധിപ്പിച്ചു എന്ന് വേണം കരുതാൻ. ഇതിന്റെ അടിസ്ഥാനത്തിലാണ് തൊട്ടടുത്ത ദിവസം തന്നെ ലളിതമായി സത്യപ്രതിജ്ഞാ ചടങ്ങ് നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയതെന്നാണ് വിവരം.
ഫലം വന്നാൽ പ്രോട്ടോകോൾ അനുസരിച്ച് നിലവിലെ മുഖ്യമന്ത്രി ഗവർണറെ കണ്ട് രാജി സമർപ്പിക്കണം. തുടർന്ന് വിജയിച്ച മുന്നണി പാർലമെന്ററി പാർട്ടി യോഗം വിളിച്ച് ചേർത്ത് അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കണം. മുന്നണി തെരഞ്ഞെടുക്കുന്ന നേതാവ് ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കണം.
എൽഡിഎഫ് ഭരണ തുടർച്ച നേടിയാൽ മുകളിൽ പറഞ്ഞ നടപടിക്രമങ്ങളെല്ലാം ഒരു ദിവസം കൊണ്ട് തിരക്ക് പിടിച്ച് പൂർത്തിയാക്കണം. എൽഡിഎഫ് വിജയിച്ചാൽ അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഓൺലൈനായി എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് പിണറായി വിജയനെ നേതാവായി തെരഞ്ഞെടുക്കാനാണ് സാധ്യത.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ദിവസമായ ഞായറാഴ്ച സംസ്ഥാനത്ത് പൊതുവേയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രത്യേകിച്ചും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
വോട്ടെണ്ണല്‍ ദിനത്തില്‍ 3,332 കേന്ദ്രസായുധ പോലീസ് സേനാംഗങ്ങള്‍ ഉള്‍പ്പെടെ 30,281 പോലീസുകാരാണ് ഡ്യൂട്ടിയിലുണ്ടാവുക. 207 ഡിവൈ.എസ്.പിമാര്‍, 611 ഇന്‍സ്പെക്ടര്‍മാര്‍, 2,003 എസ്.ഐ/ എ.എസ്.ഐമാര്‍ എന്നിവര്‍ ഉള്‍പ്പെടെയാണിത്. 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 49 കമ്പനി കേന്ദ്രപോലീസ് സേനാംഗങ്ങളേയും നിയോഗിച്ചിട്ടുണ്ട്.
ക്രമസമാധാനനില ഉറപ്പാക്കുന്നതിന് പട്രോളിംഗ് സംഘത്തെ നിയോഗിക്കേണ്ടതിന്‍റെ ചുമതല അതത് പോലീസ് സ്റ്റേഷനുകള്‍ക്കാണ്. എല്ലാ ജില്ലകളിലേയും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരേയും ഡിവൈ.എസ്.പിമാരേയും അസിസ്റ്റന്‍റ് കമ്മീഷണര്‍മാരേയും ഞായറാഴ്ചയും തിങ്കളാഴ്ചയും ക്രമസമാധാനപാലനത്തിനായി നിയോഗിക്കും.
നിരത്തുകളിലെ വാഹനപരിശോധനയും മറ്റും ശനിയാഴ്ച വൈകുന്നേരം തന്നെ ആരംഭിക്കും. ഈ ദിവസങ്ങളില്‍ സംസ്ഥാന അതിര്‍ത്തികളില്‍ പ്രത്യേക പരിശോധനയ്ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.
വോട്ടെണ്ണല്‍ തീരുന്നതുവരെ കൗണ്ടിംഗ് കേന്ദ്രങ്ങളില്‍ ശക്തമായ സുരക്ഷയുണ്ടാകും. നേരത്തേ രാഷ്ട്രീയ, സാമുദായിക സംഘര്‍ഷം ഉണ്ടായ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ടാവും. ആവശ്യമെങ്കില്‍ മുന്‍കരുതല്‍ അറസ്റ്റുകള്‍ നടത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വിജയാഘോഷ പ്രകടനങ്ങള്‍ നിരോധിച്ചിരിക്കുന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിനു മുന്‍പില്‍ ജനക്കൂട്ടം ഉണ്ടാകാതെ നോക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha






















