ലോക്ക്ഡൗൺ ലംഘിച്ച് വസ്ത്രവില്പന കടയുടമക്ക് 32,000 രൂപ പിഴ; കടയുടെ മുന്‍ഭാഗം മറച്ച് പിന്നിലൂടെ ഉപഭോക്താക്കളെ കടയിലേക്ക് പ്രവേശിപ്പിച്ചു, സാധനം വാങ്ങാനെത്തിയവർക്കും പിഴ

നാദാപുരത്ത് ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് കച്ചവടം ചെയ്ത കല്ലാച്ചിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിനെതിരെ പിഴ ചുമത്തി പോലീസ്. 32,000 രൂപ പിഴയും സ്ഥാപനത്തിലെ പത്തോളം ജീവനക്കാര്‍ക്കെതിരെ കേസും രജിസ്റ്റർ ചെയ്തു.
കടയുടെ മുന്‍ഭാഗം മറച്ച് പിന്നിലൂടെ ഉപഭോക്താക്കളെ കടയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. സാധനം വാങ്ങാനെത്തിയവര്‍ക്കും ലോക്ഡൗണ്‍ നിയമം ലംഘിച്ചതിനാല്‍ പിഴ ചുമത്തിയതായി പൊലീസ് വ്യക്തമാക്കി.
അതേസമയം, നാദാപുരത്ത് കഴിഞ്ഞ ദിവസം ഇതേ രീതിയില്‍ പ്രവര്‍ത്തിച്ച രണ്ടു വസ്ത്ര വ്യാപര സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പെരുന്നാള്‍ പ്രമാണിച്ച് പുതു വസ്ത്രത്തിന് ആവശ്യക്കാര്‍ ഏറെ ഉള്ളതിനെ തുടര്‍ന്നാണ് ഫോണ്‍ വഴിയും മറ്റും ഇത്തരം കച്ചവടം നടത്തി വരുന്നത്.
വരും ദിവസങ്ങളിലും ലോക്ഡൗണ്‍ നിയമം ലംഘിച്ച് വ്യാപാരം നടത്തുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.
സമ്പർക്ക വിലക്ക് ലംഘിച്ച മറ്റൊരു യുവാവിനെതിരെയും കേസെടുത്തു. നാലാം വാര്‍ഡില്‍ വിഷ്ണുമംഗലത്തെ വീട്ടില്‍ കോവിഡ് പോസിറ്റിവായ യുവാവിനെതിരെയാണ് ആരോഗ്യ വകുപ്പ് കേസെടുത്തത്.
ക്വാറന്റീന് ലംഘിച്ച് ഇയാള്‍ കല്ലാച്ചിയിലെ വിവിധ കടകളില്‍ സന്ദര്‍ശനം നടത്തുകയും വാര്‍ഡ് ആര്.ആര്.ടി നിര്‍ദേശങ്ങള്‍ ലംഘിക്കുകയും ചെയ്തതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പരാതിയെ തുടര്‍ന്ന് വീട്ടില്‍ പരിശോധനക്കെത്തിയപ്പോള്‍ ആരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന് കല്ലേരി, ജപ എമിമ, സിജു പ്രശാന്ത്, സിവില്‍ പൊലീസ് ഓഫിസര്‍ ഇ.എം. ഉണ്ണി എന്നിവര്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha

























