തിരുവനന്തപുരം ജില്ലയിലെ ക്ഷേത്രങ്ങൾ അടച്ചു; തിരുവിതാംകൂർ ദേവസ്വം ബോർഡിനും മറ്റു സ്വകാര്യ ട്രസ്റ്റിനും കീഴിലുള്ള ക്ഷേത്രങ്ങളാണ് കൊവിഡ് പശ്ചാത്തലത്തിൽ അടച്ചത്

കൊവിഡ് രണ്ടാം തരംഗ വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണിൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിനും മറ്റു സ്വകാര്യ ട്രസ്റ്റിനും കീഴിലുള്ള ക്ഷേത്രങ്ങൾ അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തർക്ക് ക്ഷേത്രത്തിന് ഉള്ളിൽ കയറി ദർശനം നടത്തുവാൻ സാധിക്കില്ല.
തിരുവനന്തപുരം ജില്ലയിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളായ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം, പഴവങ്ങാടി ഗണപതി ക്ഷേത്രം, കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും സമാനമായ രീതിയിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഇത്തരത്തിൽ ക്ഷേത്രങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ വഴിപാടുകളുടെയും നേർച്ചകളുടെയും പ്രസാദ വിതരണം പ്രതിസന്ധിയിൽ ആകുകയാണ്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശന അനുമതി ഇല്ലെങ്കിലും ക്ഷേത്രത്തിൽ പതിവുപോലെ നടത്തിവരാറുള്ള പൂജകളും നിവേദ്യങ്ങളും മുറപോലെ നടത്തുന്നുണ്ട്.
ഓരോ സമയത്തെയും പൂജകൾക്കുള്ള നിവേദ്യങ്ങൾ നിശ്ചിത അളവിൽ പ്രത്യേക വിഭവങ്ങളായാണ് ഇവിടെ തയ്യാറാക്കുന്നത്. സാധാരണയായി വെള്ളച്ചോറ്, പാൽപ്പായസം, നെയ്പായസം, പുളിസാദം തുടങ്ങിയ വിഭവങ്ങളാണ് ക്ഷേത്രത്തിൽ നിവേദിക്കുന്നത്.
എന്നാൽ ലോക്ക് ഡൗണിനെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ ഭക്തർ എത്താത്തതിനാൽ ഇവയുടെ വിതരണവും ഇപ്പോൾ പ്രതിസന്ധിയിലാണ്.
കഴിഞ്ഞ ലോക്ക് ഡൗൺ കാലയളവിൽ ശംഖുമുഖം കടൽത്തീരത്തെ കാക്കകൾക്ക് നിവേദ്യം നൽകിയിരുന്നു. വിവിധ സംഘടനകൾ വഴി അനാഥരായി വലയുന്നവർക്കും നിവേദ്യം നൽകിയിരുന്നു.
എന്നാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ വഴിപാടായി ഭക്തർ നൽകുന്ന നിവേദ്യങ്ങൾ പോലും വാങ്ങാൻ ആളുകൾ എത്താറില്ല. ഇതോടെ ദിവസവും ഉപയോഗശൂന്യമാകുന്നത് അധികം അളവിലുള്ള ചോറാണ്.
എന്നാൽ ഇത്തരം സാഹചര്യം ഒഴിവാക്കാൻ കിഴക്കേനടയിൽ പ്രസാദ വിതരണം ആരംഭിച്ചു. ഇതുപ്രകാരം പോളിത്തീൻ കവറിൽ പ്രത്യേകം വെള്ള ചോറിനൊപ്പം അച്ചാറും മോരും കൃത്യമായി തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്.
കിഴക്കേനടയിൽ ഞായറാഴ്ച രാവിലെ 8.30 ന് ഒട്ടേറെ പേരാണ് നിയന്ത്രണങ്ങൾ പാലിച്ച് വരിയിൽ കാത്തുനിന്ന് ആഹാരം വാങ്ങി മടങ്ങുന്നത്. വരും ദിവസങ്ങളിലും ഇതേ മാനദണ്ഡങ്ങൾ പാലിച്ച് തുടരും.
https://www.facebook.com/Malayalivartha

























