പുതിയ സിബിഐ ഡയറക്ടറായി ബെഹ്റ വരുമോ? തുടർഭരണം കിട്ടി ഇനി പിണറായിയുടെ വിശ്വസ്തൻ തലപ്പത്ത് എത്താൻ സാധ്യത!

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വിരമിക്കാൻ ആഴ്ചകൾള്‍ മാത്രം ശേഷിക്കെ പകരക്കാരനെ ചൊല്ലി സേനയിൽ ചേരി തിരിഞ്ഞ് നീക്കങ്ങള്‍ നേരത്തേ തന്നെ തുടങ്ങിയിരുന്നു. എന്നാൽ ഈ വേളയിൽ മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.
പുതിയ സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കാന്‍ മെയ് 24 ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുമെന്നത്. ചീഫ് ജസ്റ്റിസ് എന്‍. വി. രമണ, ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
ഡിജിപി ലോക്‌നാഥ് ബെഹ്റ ഉള്‍പ്പടെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പേരുകള്‍ സമിതി അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. എന്നിരുന്നാലും സർക്കാരിന് താൽപര്യം കൂടുതൽ ബഹ്റ ആവുന്നതിനോടാണ്.
സിബിഐ താത്കാലിക ഡയറക്ടര്‍ പ്രവീണ്‍ സിന്‍ഹ, ബി.എസ്.എഫ് മേധാവി രാകേഷ് അസ്താന, എന്‍ഐഎ മേധാവി വൈ. സി. മോദി, സിഐ.എസ്.എഫ് മേധാവി സുബോധ് കാന്ത് ജയ്സ്വാള്‍, ഐ.ടി.ബി.പി മേധാവി എസ്. എസ്. ദേസ്വാള്‍, ഉത്തര്‍പ്രദേശ് ഡിജിപി ഹിതേഷ് ചന്ദ്ര അവാസ്ഥി എന്നിവരാണ് പരിഗണന പട്ടികയില്‍ ഉള്ള മറ്റ് പ്രമുഖ ഐപിഎസ് ഉദ്യോഗസ്ഥൻമാർ.
1985 ബാച്ച് കേരള കേഡര്‍ ഐപിഎസ്. ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്‌റ. ആലപ്പുഴ എ.എസ്.പി ആയാണ് അദ്ദേഹത്തിന്റെ ആദ്യ നിയമനം നടന്നത്.
തിരുവനന്തപുരം സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ ആയും കൊച്ചി പോലീസ് കമ്മിഷണര്‍, പോലീസ് ആസ്ഥാനത്ത് ഐ.ജി., എ.ഡി.ജി.പി നവീകരണം, വിജിലന്‍സ് ഡയറക്ടര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
എന്‍.ഐ.എ., സി.ബി.ഐ. എന്നിവിടങ്ങളില്‍ ഇദ്ദേഹം ദീര്‍ഘകാലം സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. ഋഷി കുമാര്‍ ശുക്ല വിരമിച്ചതിനെ തുടര്‍ന്ന് ഫെബ്രുവരി ആദ്യ ആഴ്ച്ച മുതല്‍ സിബിഐയുടെ താത്കാലിക ഡയറക്ടര്‍ ആയി പ്രവീണ്‍ സിന്‍ഹയെ കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുക ആയിരുന്നു.
പശ്ചിമ ബംഗാള്‍ ഉള്‍പ്പടെയുള്ള നിയമസഭാ തെരെഞ്ഞെടുപ്പുകളുടെ തിരക്ക് ചൂണ്ടിക്കാട്ടിയാണ് പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗം വൈകുന്നതിന് കാരണമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നത്.
പുതിയ സിബിഐ ഡയറക്ടറെ നിയമിക്കുന്നതില്‍ വരുന്ന കാലതാമസത്തിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് യോഗം ചേരുന്നത്.
ഫെബ്രുവരിയില്‍ ആര്‍.കെ. ശുക്ല വിരമിച്ചതിനു ശേഷം പദവി ഒഴിഞ്ഞുകിടക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ഇടക്കാല ഡയറക്ടറായി സിന്‍ഹയെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കുകയായിരുന്നു.
അതേസമയം, പുതിയ സർക്കാർ സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ നിശ്ചയിക്കാനിരിക്കെ, ആ സ്ഥാനത്തേക്കു സാധ്യതയുള്ള 2 ഡിജിപിമാരെ സംബന്ധിച്ച രഹസ്യ റിപ്പോർട്ട് ഡിജിപി ലോക്നാഥ് ബെഹ്റയുടെ സേഫ് കസ്റ്റഡിയിൽ എന്ന വിവരമാണ് അടുത്ത കാലത്തായി പുറത്ത് വന്നിട്ടുള്ളത്.
വിജിലൻസ് ഡയറക്ടർ ഡിജിപി സുധേഷ് കുമാറിന്റെ മകൾക്കെതിരെ കുറ്റപത്രം നൽകണമെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട്, ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ സുധേഷ് കുമാർ നൽകിയ വിശദ വിജിലൻസ് റിപ്പോർട്ട് എന്നിവയാണ് ഇവ.
ഇവരാണ് 12 അംഗ പട്ടികയിൽ സീനിയോറിറ്റിയിൽ മുൻപിൽ. സിബിഐ ഡയറക്ടറുടെ സാധ്യതാ പട്ടികയിൽ ഇടം പിടിച്ച ബെഹ്റ ഡൽഹിയിലെ ഉന്നതതല യോഗ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. അതു കിട്ടിയില്ലെങ്കിൽ ജൂൺ 30ന് അദ്ദേഹം വിരമിക്കും എന്നാണ് സൂചന.
കേന്ദ്രത്തിനു കൈമാറാനുള്ള 12 പേരുടെ പട്ടികയിൽ കേന്ദ്ര ഡപ്യൂട്ടേഷനിലുള്ള സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഡയറക്ടർ അരുൺ കുമാർ സിൻഹയാണ് ഒന്നാമൻ. പക്ഷേ അദ്ദേഹം കേരളത്തിലേക്കു വരാനുള്ള സാധ്യത വിരളമാണ്.
അതു കഴിഞ്ഞാൽ സീനിയോറിറ്റിയിൽ മുൻപിൽ കെഎഫ്സി സിഎംഡി തച്ചങ്കരിയാണ്. തൊട്ടു പിന്നിൽ സുധേഷ് കമാറും. 3 പേരും 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരാണ്.
https://www.facebook.com/Malayalivartha


























