ആംബുലൻസ് വരാൻ വൈകി; കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍ കൊവിഡ് രോഗിയെ പിക്കപ്പ് വാനില്‍ ആശുപത്രിയിലെത്തിച്ചു, അതിവേഗത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല
കാസര്‍ഗോഡ് വെള്ളരിക്കുണ്ടില്‍ ആംബുലൻസ് വരാൻ വൈകിയതിനെ തുടർന്ന് കൊവിഡ് രോഗിയെ പിക്കപ്പ് വാനില്‍ ആശുപത്രിയിലെത്തിച്ചു. സേവ്യര്‍ വിജയി എന്നയാളെയാണ് പിക്കപ്പ് വാനില്‍ അടിയന്തരമായി ആശുപത്രിയിലേക്ക് എത്തിച്ചത്. ഇന്നലെയാണ് സംഭവം നടന്നത്.
അതിവേഗത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ആംബുലന്‍സ് എത്താന്‍ വൈകുമെന്ന് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് രോഗിയെ അതിവേഗത്തില്‍ പിക്കപ്പ് വാനില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞത്.
അതേസമയം പിപിഇ കിറ്റ് ധരിച്ച ആരോഗ്യ പ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും സ്ഥലത്തുണ്ടായിരുന്നു. രോഗിയുടെ ജീവന്‍ ആംബുലന്‍സ് എത്തുന്നത് വരെ കാത്തുനിന്നാല്‍ അപകടത്തിലാവുമെന്ന് മനസിലായതോടെയാണ് പിക്കപ്പ് വാനില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചത് എന്നും അധികൃതർ വ്യക്തമാക്കി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കൊവിഡ് ബാധിതനായ സേവ്യര്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെയാണ് അസുഖം മൂര്‍ച്ഛിക്കുന്നത്. പെട്ടന്ന് ആശുപത്രിയിലെത്തിക്കാന്‍ മറ്റൊരു മാര്‍ഗവുമില്ലാത്തതിനാല്‍ സമീപത്തുണ്ടായിരുന്ന പിക്കപ്പ് വാനാണ് ഇതിനായി ഉപയോഗിച്ചത്. ആംബലുന്‍സ് മാത്രമല്ല മറ്റു വാഹനങ്ങളും അടിയന്തരമായി ലഭിച്ചില്ല.
ബന്ധുക്കളും വീട്ടുകാരും അടിയന്തരമായി വിദഗദ്ധ ചികിത്സ ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചതോടെ സന്നദ്ധ പ്രവര്‍ത്തകര്‍ ഇത്തരമൊരു പ്രവൃത്തി ചെയ്തത്. എന്നാല്‍ ആശുപത്രിയിലെത്തിച്ച ഉടന്‍ ഇയാള്‍ മരണപ്പെടുകയായിരുന്നു. മരിച്ചയാളുടെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha