കോവിഡിനെ തുരത്താൻ കൊച്ചി തയ്യാറായി; ആയിരത്തോളം ഓക്സിജൻ കിടക്കകള്‍ ഒരുക്കാൻ ലക്ഷ്യമിട്ട് അമ്പലമുകള്‍ ബിപിസിഎൽ ഗ്രൗണ്ട്, ആദ്യഘട്ടം പൂർത്തിയായി, 100 കിടക്കകൾ തയ്യാറായി
കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തു തയ്യാറാക്കുന്ന ഏറ്റവും വലിയ ഫീൽഡ് ആശുപത്രിയുടെ നിര്‍മാണത്തിൻ്റെ ആദ്യഘട്ടം പൂർത്തീകരിച്ചു. ആയിരത്തോളം ഓക്സിജൻ കിടക്കകള്‍ ഒരുക്കാൻ ലക്ഷ്യമിട്ട് അമ്പലമുകള്‍ ബിപിസിഎൽ ഗ്രൗണ്ടിൽ ആദ്യഘട്ടത്തിൽ നൂറ് കിടക്കകളാണ് തയ്യാറായിരിക്കുന്നത് .
കൊച്ചി റിഫൈനറി സ്കൂളിൽ 100 കിടക്കകള്‍ തയ്യാറായതായും ഇവിടെ 1500 കിടക്കകള്‍ വരെ തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം അറിയിച്ചതായി വാര്‍ത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
അമ്പലമുകള്‍ റിഫൈനറിയോടു തൊട്ടുചേര്‍ന്നുളള റിഫൈനറി സ്കൂളിലും ഗ്രൗണ്ടിലുമാണ് പുതിയ കേന്ദ്രം തുടങ്ങിയത്. റിഫൈനറിയിൽ നിന്ന് നേരിട്ട് ഇവിടേയ്ക്ക് പൈപ്പ് വഴി ഓക്സിജൻ വിതരണം ചെയ്യുമെന്ന് അറിയിക്കുകയുണ്ടായി. സ്കൂള്‍ കെട്ടിടത്തിനുള്ളിൽ 500 കിടക്കകള്‍ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്.
കൊവിഡ് ചികിത്സാകേന്ദ്രങ്ങളിലേയ്ക്ക് വൻതോതിൽ ഓക്സിജൻ എത്തിക്കുന്നതിലുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഓക്സിജൻ വൻതോതിൽ ലഭ്യമാകുന്ന റിഫൈനറിയുടെ പരിസരത്ത് കൊവിഡ ചികിത്സാകേന്ദ്രം തുടങ്ങാനുള്ള തീരുമാനം.
ബിപിസിഎൽ ഗ്രൗണ്ടിൽ തയ്യാറാക്കുന്ന പന്തലിൽ തയ്യാറാക്കുന്ന ആയിരം കിടക്കകള്‍ക്ക് അരികിലേയ്ക്കാണ് പൈപ്പ് വഴി മുഴുവൻ സമയവും ഓക്സിജൻ എത്തിക്കുക. ആയിരം കിടക്കകളിലും ഓക്സിജൻ ലഭ്യമാകുന്നതോടെ രാജ്യത്ത് ഏറ്റവുമധികം ഓക്സിജൻ കിടക്കകളുള്ള കൊവിഡ് 19 ചികിത്സാകേന്ദ്രമായി ഇതു മാറുമെന്നും അറിയിച്ചു.
https://www.facebook.com/Malayalivartha