തോരാമഴയില്‍ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയില്‍.... അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ജില്ലയില്‍ വ്യാപക മഴയ്ക്ക് കാരണം, വിവിധ താലൂക്കുകളിലായി 54 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു, ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു
താഴ്ന്ന ഭാഗങ്ങളെ വെള്ളത്തില്‍ മുക്കി ജില്ലയില്‍ രണ്ടു ദിവസമായി കനത്ത മഴ. മഴയിലും കാറ്റിലും വിവിധ താലൂക്കുകളിലായി 54 വീടുകള്‍ ഭാഗികമായും രണ്ട് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
നെയ്യാറ്റിന്‍കര താലൂക്കില്‍ 39 വീടുകള്‍ പൂര്‍ണമായും 2 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വര്‍ക്കലയില്‍ ഏഴും ചിറയിന്‍കീഴില്‍ അഞ്ചും വീടുകള്‍ തകര്‍ന്നു. വീടുകള്‍ തകര്‍ന്നവരെ മാറ്റിപ്പാര്‍പ്പിക്കാനായി ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു.
ജില്ലയിലാകെ രണ്ടുകോടിയിലധികം രൂപയുടെ കൃഷിനാശമുണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ടുണ്ട്.വിവിധ താലൂക്കുകളിലായി അറുപതിലധികം സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി. നെടുമങ്ങാട് താലൂക്കില്‍ അരുവിക്കരയില്‍ വീടിന് മുകളില്‍ അപകടകരമായി നിന്ന മരം ഫയര്‍ഫോഴ്സ് മുറിച്ചുമാറ്റി.
നഗരത്തില്‍ ആമയിഴഞ്ചാന്‍ തോട് കരകവിഞ്ഞ് തമ്പാനൂര്‍, കിഴക്കേകോട്ട, ചാല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വെള്ളം കയറി. കരമന, കിള്ളിയാറുകള്‍ ഏതുനിമിഷവും കരകവിഞ്ഞ് ഒഴുകുമെന്ന സ്ഥിതിയിലാണ്.
കഴിഞ്ഞദിവസം കാവില്‍ കടവില്‍ ചൂണ്ടയിടുന്നതിനിടെ കിള്ളിയാറില്‍ വീണയാള്‍ അര കിലോമീറ്ററോളം കുത്തൊഴുക്കില്‍പ്പെട്ടെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു.
പൂജപ്പുരയില്‍ മരം റോഡിന് കുറുകെ വീണത് ഗതാഗത തടസമുണ്ടായി. ഫയര്‍ഫോഴ്‌സ് മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ജില്ലയില്‍ വ്യാപക മഴയ്ക്ക് കാരണം. ഇന്നലെ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും രാവിലെ മഴ കുറഞ്ഞതിനെ തുടര്‍ന്ന് അലര്‍ട്ട് പിന്‍വലിച്ചു. എന്നാല്‍ വൈകിട്ടോടെ മഴ കനത്തപ്പോള്‍ വീണ്ടും പ്രഖ്യാപനമുണ്ടായി. ആമയിഴഞ്ചാന്‍ തോട്ടില്‍ അടിഞ്ഞു കൂടിയ മണ്ണ് യഥാസമയം നീക്കം ചെയ്യാത്തതിനെ തുടര്‍ന്ന് ആദ്യ മഴയില്‍ത്തന്നെ തമ്പാനൂര്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു.
മഴയില്‍ കിഴക്കേകോട്ടയിലും ചാലയിലും വെള്ളക്കെട്ടായി. ചാലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി സാധനങ്ങള്‍ നശിച്ചു. കരിമഠം കോളനിയിലെ ചില ഭാഗങ്ങളിലും വെള്ളം കയറി. റോഡു ടാര്‍ ചെയ്തതിലെ അശാസ്ത്രീയത കാരണം ജനറല്‍ ആശുപത്രിക്കു സമീപം തമ്പുരാന്‍മുക്കിലെ പത്തോളം വീടുകളില്‍ വെള്ളം കയറി.
ഒന്നാം നിലയുടെ പകുതിയോളം വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് വീട്ടുപകരണങ്ങള്‍ക്കും കേടുപാടുണ്ട്. റോഡുനിരപ്പില്‍ നിന്നു മുകളിലായി സ്ലാബുകള്‍ സ്ഥാപിച്ചതാണ് പ്രശ്നത്തിനിടയാക്കിയത്. കോര്‍പ്പറേഷന്‍ അധികൃതരെത്തി സ്ലാബുകള്‍ ഉയര്‍ത്തി വെള്ളം കടത്തിവിട്ട ശേഷമാണ് വെള്ളപ്പൊക്കത്തിനു ശമനമായത്.
പുത്തന്‍പാലം, വലിയ വാഴപ്പണ, ബണ്ടുകോളനി, ആനയറ, ജഗതി തുടങ്ങിയ സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ജില്ലയില്‍ 39.45 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് ഇതുവരെ നശിച്ചത്.
https://www.facebook.com/Malayalivartha