ടൗട്ടേ ചുഴലിക്കാറ്റ്; തെക്കന്‍ മേഖലയില്‍ ദുരിതപെയ്ത്തിന് ശമനം, വടക്കന്‍ മേഖലയില്‍ മഴ തുടരുന്നു; വെസ്റ്റേണ്‍ റെയില്‍വേ ട്രെയിനുകള്‍ റദ്ദാക്കി; അഗത്തി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ടൗട്ടേ ചുഴലിക്കാറ്റ് കേരളത്തെ തൊട്ടില്ലെങ്കിലും, അതിന്റെ സ്വാധീനത്തില്‍ പെയ്ത മഴ സംസ്ഥാനത്ത് ദുരിതപ്പെയ്ത്തായി. വടക്കന്‍ കേരളത്തില്‍ മഴ തുടരുകയാണ്. മധ്യ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇടവിട്ട് പെയ്യുന്നുണ്ട്. തെക്കന്‍ കേരളത്തില്‍ പത്തനംതിട്ടയിലും കൊല്ലത്തും താരതമ്യേന തെളിഞ്ഞ കാലാവസ്ഥയാണ്. തിരുവനന്തപുരത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മെയ് 16 വരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചുവെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. പ്രദേശത്തുനിന്ന് ചുഴലിക്കാറ്റ് കടന്നുപോയശേഷം വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മറ്റ് വിമാനത്താവളങ്ങളിലെ സ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഇതുവരെ പ്രതികൂലമായ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും എല്ലാ പ്രവര്‍ത്തനങ്ങളും സാധാരണ നിലയിലാണെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, ചുഴലിക്കാറ്റിനെ തുടര്‍ന്ന് മെയ് 15 മുതല്‍ മെയ് 21 വരെ 60 ഓളം ട്രെയിനുകള്‍ റദ്ദാക്കുന്നതായി വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ചില ട്രെയിനുകള്‍ റദ്ദാക്കാനും യാത്രകള്‍ അവസാനിപ്പിക്കാനും തീരുമാനിച്ചുവെന്ന് വെസ്റ്റേണ്‍ റെയില്‍വേ പ്രസ്താവനയില്‍ പറഞ്ഞു.
വടക്കന്‍ കേരളത്തില്‍ ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. പലയിടത്തും തീരദേശ റോഡുകള്‍ ഒലിച്ചു പോയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 200 മില്ലിമീറ്ററില്‍ അധികം മഴയാണ് വടക്കന്‍ കേരളത്തിലെ മിക്ക ജില്ലകളിലും ലഭിച്ചത്. ബേപ്പൂരില്‍ നിന്ന് പോയ മത്സ്യബന്ധന ബോട്ടിനെക്കുറിച്ച് വിവരമില്ല. തെരച്ചിലിനായി കോസ്റ്റ്ഗാര്‍ഡിന്റെ സഹായം തേടിയിട്ടുണ്ട്. വടകര അഴിത്തല മുതല്‍ കുരിയാടി വരെ നാല് കിലോമീറ്റര്‍ കരിങ്കല്‍ ഭിത്തി താഴ്ന്നുപോയി. പ്രദേശത്ത് നൂറോളം വീടുകള്‍ക്ക് കേടുപാടുകളുണ്ട്.
കാപ്പാട് തീരദേശ റോഡ് തകര്‍ന്നു. അതുകൊണ്ട് തന്നെ ശ്മശാനത്തിലേക്ക് മൃതദേഹങ്ങള്‍ എത്തിക്കാന്‍ പറ്റാത്ത സ്ഥിതിയാണിപ്പോള്‍. കാസര്‍ക്കോട് ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും കടലാക്രമണം രൂക്ഷമാണ്. ഷിറിയ കടപ്പുറം, വലിയപറമ്പ് എന്നിവിടങ്ങളില്‍ നിന്നായി 523 പേരെ ബന്ധു വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കണ്ണൂര്‍ പഴശി ഡാമിന്റെ ഷട്ടറുകള്‍ ഭാഗികമായി തുറന്നു. ചെങ്ങളായി, വളപട്ടണം, ബാവലി പുഴകളില്‍ ജലനിരപ്പ് ഉയരുകയാണ്. പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ നാല് ഷട്ടറുകള്‍ തുറന്നു. വയനാട്ടിലെ ബാണാസുര, കാരാപ്പുഴ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. പാലക്കാട് ജില്ലയിലെ ആനക്കര കുമ്പിടി ഉമ്മത്തൂരില്‍ റോഡരികിലെ പഞ്ചായത്ത് കിണര്‍ മഴയില്‍ ഇടിഞ്ഞ് താഴ്ന്നു. വയനാട്ടിലെ പേരിയയില്‍ വീടിന് മുകളിലേക്ക് മരം വീണ് കുട്ടിക്ക് പരിക്കേറ്റു. മഴയും കടല്‍ക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം മൂന്നില്‍ നിന്ന് എട്ടാക്കി ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം മധ്യ കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ഇടവിട്ട് പെയ്യുന്നുണ്ട്. ചെല്ലാനത്ത് വീടുകളില്‍ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങി. ഇടുക്കിയിലും തൃശ്ശൂരും പല ഭാഗത്തും മഴ പെയ്യുന്നുണ്ട്. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്പില്‍ വേ ഷട്ടറുകള്‍ തുറക്കാന്‍ ജില്ലാ കളക്ടര്‍ അനുവാദം നല്‍കി.
തൃശൂര്‍ നഗരതിലും തീരദേശത്തും മഴ തുടരുകയാണ്. കൊടുങ്ങല്ലൂര്‍, ചാവക്കാട്, എറിയാട് എന്നിവിടങ്ങളിലായി 354 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഗുരുവായൂരില്‍ കിഴക്കേ ഗോപുരത്തിലെ താഴിക കുടത്തിന്റെ ഒരു ഭാഗം അടര്‍ന്നു വീണു. ചിമ്മിനി, പെരിങ്ങല്‍ക്കുത്ത് ഡാമുകളിലെ ജലനിരപ്പുയര്‍ന്നു. പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ സ്പില്‍ വേ ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുഴയില്‍ മത്സ്യ ബന്ധനത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
ഇടുക്കിയില്‍ മഴ തുടരുന്നെങ്കിലും ശക്തമായ കാറ്റ് കുറഞ്ഞതിനാല്‍ കാര്യമായ നാശനഷ്ടങ്ങളില്ല. പീരുമേട് മേഖലയിലാണ് മഴ കൂടുതല്‍. 205 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. 17 വീടുകള്‍ പൂര്‍ണ്ണമായും 258 വീടുകള്‍ക്ക് ഭാഗികമായും തകര്‍ന്നു. മലങ്കര, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ അണക്കെട്ടുകള്‍ തുറന്ന് വിട്ടിരിക്കുകയാണ്. രണ്ടു ദിവസം തിമിര്‍ത്തു പെയ്ത മഴക്ക് എറണാകുളത്തും കുറവുണ്ട് ചെല്ലാനത്ത് വീടുകളില്‍ നിന്നും വെള്ളം ഇറങ്ങിയതിനെത്തുടര്‍ന്ന് ക്യാമ്പുകളിലുണ്ടായിരുന്ന പകുതിയോളം പേര്‍ വീട് വൃത്തിയാക്കാനും മറ്റുമായി മടങ്ങി.
നായരമ്പലത്ത് പുഴയില്‍ വെള്ളം ഉയര്‍ന്നതോടെ വെള്ളക്കെട്ട് രൂക്ഷമാണ്. വേലിയിറക്ക സമയത്തും വീടുകളില്‍ നിന്നും വെള്ളമിറങ്ങുന്നില്ല. വെള്ളം കയറിയതിനെ തുടര്‍ന്ന് നായരമ്പലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഭൂതത്താന്‍ കെട്ട് അണക്കെട്ടിന്റെ ഏഴു ഷട്ടറുകള്‍ തുറന്നു വിട്ടിരിക്കുകയാണ്. കോട്ടയത്ത് മീനച്ചിലാര്‍, മണിമലയാര്‍ എന്നിവിടങ്ങളില്‍ ജലനിരപ്പ് കുറഞ്ഞു. നിലവില്‍ 8 ക്യാമ്പുകളിലായി 151 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് തകര്‍ന്ന ശംഖുമുഖം - എയര്‍പോര്‍ട്ട് റോഡില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശംഖുമുഖത്ത് തീരത്തോട് ചേര്‍ന്ന എയര്‍പോര്‍ട്ട് റോഡ് പൂര്‍ണമായും തകര്‍ന്ന നിലയില്‍. വെട്ടുകാട്, കൊച്ചുവേളി, പൊഴിയൂര്‍ മേഖലകളില്‍ നാശനഷ്ടങ്ങള്‍ തുടരുന്നു. കൂടുതല്‍ വീടുകള്‍ അപകട ഭീഷണിയിലാണ്. വലിയതുറ പാലം കൂടുതല്‍ അപകടാവസ്ഥയിലായി. സാധാരണ കടല്‍ക്ഷോഭം ഉണ്ടാകാത്ത ഇടങ്ങളില്‍ ഇത്തവണ കടലാക്രമണം രൂക്ഷമായതും, ശംഖുമുഖത്തടക്കം തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഉണ്ടായ വലിയനാശനഷ്ടങ്ങളും തീര്‍ക്കുന്നത് വലിയ പ്രതിസന്ധിയാണ്.
പത്തനംതിട്ടയിലും കൊല്ലത്തും താരതമ്യേന തെളിഞ്ഞ കാലാവസ്ഥയാണ്. എന്നാല്‍ തിരുവനന്തപുരം ജില്ലയില്‍ ഇടവിട്ട് മഴപെയ്യുന്നുണ്ട്. കൊല്ലത്ത് ചില മേഖലകളില്‍ മാത്രമാണ് മഴ. കടല്‍ക്ഷോഭത്തിനും കുറവുണ്ട്. പത്തനംതിട്ടയില്‍ മലയോരമേഖലയില്‍ ഇടവിട്ട് മഴ തുടരുകയാണ്. അണക്കെട്ടുകളില്‍ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. മൂഴിയാര്‍ അണക്കെട്ട് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. മണിമലയാറിലെ ജലനിരപ്പ് ഇപ്പോഴും അപകരമായ നിലയാമെന്നാണ് കേന്ദ്ര ജലകമ്മീഷന്റെ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha
























