അർധരാത്രി മുതൽ കേരളത്തിൽ വരുന്നത് ട്രിപ്പിൾ ലോക്ഡൗൺ... പോകാനും വരാനും ഒറ്റ വഴി മാത്രം..!

കേരളത്തിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. കാസർകോട് മുൻപ് ഏർപ്പെടുത്തിയതുപോലുള്ള ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങളായിരിക്കും സംസ്ഥാനത്ത് ഏർപ്പെടുത്തുകയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.
ഇന്ന് അർധരാത്രി മുതലാണ് കേരളത്തിൽ ട്രിപ്പിൾ ലോക്ഡൗൺ നിലവിൽ വരുന്നത്. എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളുടെ അതിർത്തികൾ പൂർണമായും അടച്ചിടും.
തിരിച്ചറിയൽ കാർഡുള്ള അവശ്യ വിഭാഗക്കാർക്കു മാത്രമേ യാത്രാനുമതി ഉണ്ടാകൂ എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അകത്തേക്കും പുറത്തേക്കും യാത്ര ചെയ്യാനുള്ള ഒരു റോഡ് ഒഴികെ കണ്ടെയ്ൻമെന്റ് സോൺ മുഴുവനായി അടയ്ക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മറ്റു 10 ജില്ലകളിൽ നിലവിലുള്ള ലോക്ഡൗൺ ഇനിയും തുടരും.
അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടുക, മാസ്ക് ധരിക്കാതിരിക്കുക, മറ്റു കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുക തുടങ്ങിയ കേസുകളിലെല്ലാം കടുത്ത നിയമ നടപടിയുണ്ടാകും. ട്രിപ്പിൾ ലോക്ഡൗൺ നടപ്പാക്കുന്ന പ്രദേശങ്ങളെ സോണുകളായി തിരിച്ചു നിയന്ത്രണം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഏൽപിക്കും.
ആൾക്കൂട്ടം കണ്ടെത്താൻ ഡ്രോൺ പരിശോധനയും ക്വാറന്റീൻ ലംഘനം കണ്ടെത്താൻ ജിയോ ഫെൻസിങ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ക്വാറന്റീൻ ലംഘിക്കുന്നവർക്കും അവരെ സഹായിക്കുന്നവർക്കുമെതിരെ കർശന നടപടിയെടുക്കും.
ട്രിപ്പിൾ ലോക്ഡൗൺ കർശനമായി നടപ്പാക്കാൻ 10,000 പൊലീസുകാരെയാണു നിയോഗിച്ചിരിക്കുന്നത്. അടച്ചിടൽ മാർഗ്ഗരേഖ ജില്ലാ കളക്ടർ വിശദമായി പുറത്തിറക്കുമെങ്കിലും പൊതു നിയന്ത്രണങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. അടച്ചിടുന്ന കണ്ടെയിൻമെൻ്റ് സോണുകളിൽ അകത്തേക്കും പുറത്തേക്കും പ്രവേശിക്കാൻ ഒരുവഴി മാത്രമേ തുറക്കൂ.
ട്രിപ്പിള്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിലും ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടി വരുന്നതിനാലാണ് പുതിയ തീരുമാനം.
ട്രിപ്പിള്‍ ലോക്ഡൗണില്‍ ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും പത്തു മുതല്‍ ഒന്നു വരെമാത്രം കുറഞ്ഞ ജീവനക്കാരുമായി പ്രവര്‍ത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ട്രിപ്പിള്‍ ലോക്ക്ഡൗൺ ഉള്ള ജില്ലകളിലും പാൽ, പത്രം വിതരണം രാവിലെ 8 മണി വരെ അനുവദിക്കും. മത്സ്യവിതരണം കൂടി ഈ സമയത്തിനുള്ളില്‍ അനുവദിക്കും. ട്രിപ്പിൽ ലോക്ക്ഡൗൺ ഉള്ള ജില്ലകളിൽ ആറു മണിക്ക് മുമ്പ് പത്രവിതരണം പൂർത്തിയാക്കണമെന്നായിരുന്നു നേരത്തെ നിർദ്ദേശിച്ചത്.
മാസ്ക്കിട്ടില്ലെങ്കിലും സാമൂഹ്യ അകലം പാലിച്ചില്ലെങ്കിലും അനാവശ്യമായി പുറത്തിറങ്ങിയിലും കർശന നടപടി ഉണ്ടാകും. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവ പ്രവർത്തിക്കും.
വീട്ടുജോലിക്കാർക്കും ഹോം നഴ്സുമാർക്കും പൊലീസ് പാസുമായി യാത്ര ചെയ്യാം. പ്ലംബർമാർ, ഇലക്ട്രീഷ്യന്മാർ എന്നിവർക്കും പാസുമായി അത്യാവശ്യം യാത്രയാകാം.
ബേക്കറി, പലവ്യഞ്ജനകടകൾ എന്നിവ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും പ്രവർത്തിക്കുക. വിമാനത്താവളത്തിലേക്കും റെയിൽവേസ്റ്റേഷനിലേക്കും പോകുന്ന യാത്രക്കാരെ തടയില്ല.
ഭക്ഷണം എത്തിക്കാൻ വാർഡ് സമിതികൾ നേതൃത്വം നൽകും. സമൂഹ അടുക്കളകളും ജനകീയ ഹോട്ടലുകളും ഉപയോഗപ്പെടുത്തും. മറ്റു സാമൂഹിക പ്രവർത്തനങ്ങളെല്ലാം ഒഴിവാക്കും.
അതേസമയം, ലക്ഷദ്വീപും നാളെ മുതൽ സമ്പൂർണ ലോക്ഡൗണിലേക്ക് കടക്കുകയാണ്. നാളെ വൈകിട്ട് 5 മുതൽ 23ന് വൈകിട്ടു വരെയാണു ലോക്‌ഡൗൺ. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്നാണു നടപടി.
ഇന്നു രാവിലെ 6 മുതൽ നാളെ വൈകിട്ട് 5 വരെ ദ്വീപിലെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കും. ഇന്നലെ ദ്വീപിലെ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നിരുന്നു.
https://www.facebook.com/Malayalivartha
























