ആഗോളത്തലത്തിൽ കൊവിഡ് മരണനിരക്ക് കുറഞ്ഞ സംസ്ഥാനം കേരളം; പ്രധാനമന്ത്രി വിളിച്ചു ചേർത്ത കൊവിഡ് അവലോകന യോഗത്തിൽ കേരളത്തെ പ്രതിനിധികരിച്ച് എറണാകുളം ജില്ലാ കലക്ടർ എസ് സുഹാസ്

ആഗോളത്തലത്തിൽ കൊവിഡ് മരണനിരക്ക് കുറഞ്ഞ സംസ്ഥാനം കേരളം; പ്രധാനമന്ത്രി വിളിച്ചു ചേർത്ത കൊവിഡ് അവലോകന യോഗത്തിൽ കേരളത്തെ പ്രതിനിധികരിച്ച് എറണാകുളം ജില്ലാ കലക്ടർ എസ് സുഹാസ്
കൊവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിന് കേരളം സ്വീകരിച്ച നടപടികൾ വിശദികരിച്ച് എറണാകുളം ജില്ലാ കലക്ടർ എസ് സുഹാസ്. പ്രധാനമന്ത്രി വിളിച്ചു ചേർത്ത കൊവിഡ് അവലോകന യോഗത്തിൽ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സ്വീകരിച്ച നടപടികളെ കുറിച്ച് കേരളത്തെ പ്രതിനിധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈനായി നടന്ന യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ജില്ലാകലക്ടർമാരും പങ്കെടുത്തിരുന്നു.
സംസ്ഥാനത്തിന്‍റെ കൊവിഡ് പ്രതിരോധവും നേട്ടങ്ങളും സുഹാസ് വിശദീകരിച്ചു. കൊവിഡ് രണ്ടാം തരംഗത്തെ ഫലപ്രദമായി നേരിടുവാൻ കേരളത്തിന് സാധിച്ചുവെന്നും, ആഗോളത്തലത്തിൽ മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്നും കലക്‌ടർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചിട്ടയായും ദീർഘവീക്ഷണത്തോടെയും പ്രതിരോധ നടപടികൾ ആസൂത്രണം ചെയ്യാൻ കഴിഞ്ഞതാണ് ഈ നേട്ടങ്ങൾക്ക് വഴിയൊരുക്കിയതെന്ന് സുഹാസ് യോഗത്തിൽ അറിയിച്ചു.
കൊവിഡിനെ പ്രതിരോധിക്കാൻ തദ്ദേശസ്ഥാപനങ്ങളെ ചുമതലപെടുത്തികൊണ്ട് വളരെ മികച്ച രോഗപ്രതിരോധ പ്രവർത്തനങ്ങളാണ് സംസ്ഥാനം നടത്തുന്നത്. സർവൈലൻസ് മാപ്പിംഗ്, ഗുരുതരാവസ്ഥാസ്ഥിതി വിലയിരുത്തൽ, പരിശോധനകൾ എന്നിവ ഉൾപ്പെടെയുള്ള രോഗപ്രതിരോധ നടപടികൾക്ക് ഏകോപനം നിർവഹിക്കുന്നത് തദ്ദേശസ്ഥാപനങ്ങൾ ആണ്. വാർഡ് തലത്തിൽ ഇവ കാര്യക്ഷമമായി നടക്കുന്നുണ്ട്. ഈ പ്രത്യേകത അവകാശപ്പെടാൻ കഴിയുന്ന ഏക സംസ്ഥാനം കേരളമാണെന്നും കലക്ടർ അവകാശപ്പെട്ടു.
കോവിഡ് വൈറസ് വില്ലനും ആൾമാറാട്ടകാരനും ആണെന്നും, നൂറ് വർഷത്തിനിടയിൽ ഏറ്റവും വലിയ ദുരന്തമാണ് നാമിപ്പോൾ നേരിടുന്നതെന്നും സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കോവിഡിനെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ച് സംസാരിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
മഹാമാരിക്ക് എതിരെ പോരാടുന്ന എല്ലാവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. വകഭേദം സംഭവിച്ച വൈറസ് കുട്ടികളിലും യുവാക്കളിലും ഏറെ ദുരന്തം സൃഷ്ടിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ യുവാക്കളിലും കുട്ടികളിലും രോഗം പടരാതിരിക്കാനുള്ള മുൻകരുതലുകളെടുക്കണം എന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു. രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു വരുന്നു എങ്കിലും മരണനിരക്കിൽ മുന്നിൽ തന്നെയാണ് നിൽക്കുന്നത്.
രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ ആശുപത്രിയിൽ ചികിത്സക്ക് എത്തണമെന്നുംകോവിഡ് മാനദണ്ഡങ്ങൾ ജനങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പു വരുത്തണമെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. ജനപ്രതിനിധികളും സാമൂഹ്യ സംഘടനകളും സർക്കാർ സംവിധാനം കൂട്ടായ ഉത്തരവാദിത്തം നിർവഹിക്കണമെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.
https://www.facebook.com/Malayalivartha


























