ബ്ലാക്ക് ഫംഗസിനെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ പെടുത്തി സംസ്ഥാനം; ലക്ഷണങ്ങൾ ഇവ... ഉടൻ തന്നെ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ്

ബ്ലാക്ക് ഫംഗസ് രോഗത്തെ അതീവ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ പെടുത്തി സംസ്ഥാനം. മ്യൂക്കോമിസൈറ്റ് എന്ന പൂപ്പലുകളാണ് ബ്ലാക്ക് ഫംഗസ് (മ്യൂക്കര്‍മൈക്കോസെസ്) രോഗത്തിനു കാരണമാകുന്നത്.
വായുവില്‍ നിന്ന് ശ്വാസകോശത്തില്‍ കടക്കുന്ന പൂപ്പലാണ് രോഗമുണ്ടാക്കുന്നത്. പ്രതിരോധ ശേഷി കുറഞ്ഞവര്‍, പ്രമേഹ രോഗികള്‍, സ്റ്റിറോയ്ഡ് മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവരെയാണു രോഗം ബാധിക്കുന്നത്. എന്നാല്‍ ബ്ലാക്ക് ഫംഗസ് പകര്‍ച്ചവ്യാധിയല്ല.
കണ്ണിനും മൂക്കിനും ചുറ്റും വേദന ചുവപ്പ് നിറം, പനി, തലവേദന, ചുമ, ശ്വാസതടസ്സം, രക്തം കലര്‍ന്ന ഛര്‍ദി, മാനസികാവസ്ഥയിലെ മാറ്റം തുടങ്ങിയവയാണ് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. മൂക്കടപ്പ്, കറുത്ത നിറത്തില്‍ മൂക്കൊലിപ്പ്, കവിള്‍ അസ്ഥിയില്‍ വേദന, മുഖത്ത് ഒരു ഭാഗത്തു വേദന, മരവിപ്പ്, നീര്‍വീക്കം, മൂക്കിന്റെ പാലത്തില്‍ കറുത്ത നിറം, പല്ലുകള്‍ക്ക് ഇളക്കം, വേദനയോടു കൂടിയ കാഴ്ച മങ്ങല്‍, ഇരട്ടക്കാഴ്ച, ത്വക്കിനു കേട്, നെഞ്ചുവേദന, ശ്വാസ തടസ്സം എന്നിവയുണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം.
അതേസമയം രാജ്യത്തെ ഇതിനോടകം പത്തിലധികം സംസ്ഥാനങ്ങളില്‍ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, മ്യൂക്കോര്‍മൈക്കോസിസ് രോഗത്തെ ജാഗ്രത വേണ്ട രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. രാജസ്ഥാന്‍, ഗുജറാത്ത്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 90 പേരാണ് മ്യൂക്കര്‍മൈക്കോസിസ് ബാധിച്ച് മരിച്ചത്.
ഇന്നലെ കേരളത്തിലും ബ്ലാക്ക് ഫംഗസ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന മല്ലപ്പള്ളി സ്വദേശി അനീഷയാണ് മരിച്ചത്. പ്രമേഹ രോഗികളും, കാന്‍സര്‍ രോഗികളും ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ന് കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പത്ത് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള രണ്ട് പേരും മലപ്പുറത്തെ അഞ്ച് പേരും ബാക്കി ജില്ലക്കാരമായ മൂന്ന് പേരുമാണ് നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.
https://www.facebook.com/Malayalivartha























