മരംമുറി കേസിൽ വിവരാവകാശ നിയമപ്രകാരം ഫയല്‍ കൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികാര നടപടിയുമായി സര്‍ക്കാര്‍; സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥാനമാറ്റം

മരംമുറി കേസില്‍ വിവരാവകാശ നിയമപ്രകാരം ഫയല്‍ കൊടുത്തതിന് ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികാര നടപടിയുമായി സര്‍ക്കാര്‍. സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥാനമാറ്റം നല്‍കിയാണ് സര്‍ക്കാരിന്റെ പ്രതികാരം. റവന്യൂ അഡീഷണല്‍ സെക്രട്ടറി ഗിരിജ കുമാരി, സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറും സെക്രട്ടറിയേറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ജെ. ബിന്‍സി എന്നിവര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
റവന്യൂ അഡീഷണല്‍ സെക്രട്ടറി ഗിരിജ കുമാരിയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്കാണ് സ്ഥാനമാറ്റം നല്‍കിയത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ സെക്രട്ടറിയായിരുന്ന ആര്‍. താരാദേവിയെ റവന്യൂ അഡീഷണല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മാറ്റി. മരംമുറിയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ നീക്കം ക്രമവിരുദ്ധമാണെന്ന് ഫയലില്‍ രേഖപ്പെടുത്തിയത് ഗിരിജാ കുമാരിയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ എടുക്കുന്ന നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഗിരിജാ കുമാരി നോട്ടെഴുതിയിരുന്നു.
വിവാദ മരംമുറിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നോട്ടീസ് ഇറക്കുകയും ശക്തമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്ത ഉദ്യോഗസ്ഥയാണ് ബിന്‍സി. സെക്രട്ടറിയേറ്റ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനറും സെക്രട്ടറിയേറ്റ് അസോസിയേഷന്‍ പ്രസിഡന്റുമായ ബിന്‍സിയെ കാര്‍ഷിക കടാശ്വാസ കമ്മീഷനിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്.
റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സന്തോഷ് കുമാറിനെ തദ്ദേശ വകുപ്പിലേക്ക് മാറ്റി. അതേസമയം അണ്ടര്‍ സെക്രട്ടറി ശാലിനിയോട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























