ഘടക കക്ഷികള്‍ക്കുമേല്‍ ചാരക്കണ്ണുമായി സിപിഎ; മന്ത്രിമാര്‍ക്കും ഓഫീസുകള്‍ക്കും അവരുടെ പാര്‍ട്ടികള്‍ക്കും മേല്‍ സിപിഎമ്മിന്റെ ഇന്റലിജന്‍സ് ചെക്ക്; നടപടി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം; ഐഎന്‍എലിന്റെ പ്രശ്‌നങ്ങള്‍ മുന്നണിക്കും സര്‍ക്കാരിനും തലവേദന

പിഎസ് സി കോഴ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇടത് മുന്നണി മന്ത്രിസഭയിലെ ഘടകകക്ഷി മന്ത്രിമാര്‍ക്കും അവരുടെ ഓഫീസുകള്‍ക്കും അവരുടെ പാര്‍ട്ടികള്‍ക്കും മേല്‍ സി പി എമ്മിന്റെ ഇന്റലിജന്‍സ് ചെക്ക്.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് നടപടി. സി പി ഐ ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ക്ക് മേല്‍ ഇത്തരത്തില്‍ സി പി എമ്മിന്റെ ഒരു ഒളിഞ്ഞുനോട്ടം ഉണ്ടാകും. യു ഡി എഫ് മുന്നണിയെ പോലെ ഘടകകക്ഷികളെ അഴിച്ചു വിട്ടാല്‍ അപകടമുണ്ടാകുമെന്ന് സി പി എം കരുതുന്നു.
ഘടകക്ഷിയായ ഐഎന്‍എല്ലിന് താക്കീത് നല്‍കിയതിന് പിന്നാലെയാണ് സിപിഎം ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്. മുന്നണിക്കും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുന്ന സംഭവങ്ങള്‍ പാര്‍ട്ടിയുടേയോ അംഗങ്ങളുടേയോ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ഐഎന്‍എല്‍ നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്.
പുതുതായി മന്ത്രിസഭയില്‍ ഇടം നല്‍കിയ ഐഎന്‍എലിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുന്നണിക്കും സര്‍ക്കാരിനും തലവേദനയായി മാറിയ പശ്ചാത്തലത്തില്‍ നേതാക്കളെ തലസ്ഥാനത്തേക്ക് വിളിപ്പിച്ചിരുന്നു. തിരുവനന്തപുരത്തെത്തിയ ഐഎന്‍എല്‍ നേതാക്കള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനുമായി ചര്‍ച്ച നടത്തി. ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അടക്കം പങ്കെടുത്തു. എന്നാല്‍ മുഖ്യമന്ത്രി ഇവരെ കാണാന്‍ തയ്യാറായില്ല.
രാഷ്ട്രീയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് കാസിം ഇരിക്കൂര്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. സര്‍ക്കാരിന്റെയും, മുന്നണിയുടെ പ്രതിശ്ചായയ്ക്ക് കോട്ടം തട്ടാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാകും. പിഎസ് സി കോഴ അടക്കമുള്ള ആരോപണങ്ങള്‍ ബാലിശമാണെന്നും നിലവിലുള്ള എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഘടകകക്ഷികള്‍ നിയന്ത്രണം വിടുമോ എന്ന സംശയം സി പി എമ്മിനുണ്ട്. ഐ എന്‍ എല്‍ ഇതിന് തുടക്കം കുറിച്ചതായി സി പി എം കരുതുന്നു. പി എസ് സി അംഗത്തെ നിയമിച്ചതിലുണ്ടായ കോഴ ആരോപണം സര്‍ക്കാരിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.
പി. എസ്. സി യുടെ വിശ്വാസ്യത തന്നെയാണ് ഇതിലൂടെ തകര്‍ന്നത്. ആയിര കണക്കിന് ചെറുപ്പക്കാര്‍ ജോലിക്ക് വേണ്ടി കാത്തുനില്‍ക്കുമ്പോഴാണ് പി എസ് സിയില്‍ കോഴ ആരോപണം ഉണ്ടായത്. ഐ.എന്‍. എല്‍. പ്രതിനിധി 40 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്ന പരാതിയെ കുറിച്ച് സി പി എം അന്വേഷണം നടത്തിയിരുന്നു. ഇതില്‍ വാസ്തവമുണ്ടെന്നാണ് സി പി എം കണ്ടെത്തിയത്. അതോടുകൂടിയാണ് ഐ.എന്‍.എല്ലിന് കുരുക്ക് വീണത്.
പി എസ് സിയിലെ കോഴ ആരോപണം വലിയ പ്രതിസന്ധിയാണ് സി പി എമ്മിനുണ്ടാക്കിയത്. ഐ.എന്‍. എല്‍. പ്രതിനിധിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് തന്നെ അബദ്ധമായെന്നാണ് സി പി എം വിശ്വസിക്കുന്നത്.
ഘടക കക്ഷികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഇവര്‍ക്ക് ഒരു ഇന്റലിജന്‍സ് ചെക്ക് അത്യാവശ്യമാണെന്ന് സി പി എം കരുതിയിരുന്നു. മുട്ടില്‍ മരം മുറിയുമായി സി പി ഐ ആരോപണനിഴലിലായത് സി പി എം ഗൗരവമായി എടുത്തിരുന്നു. റവന്യുവകുപ്പ് സംശയത്തിന്റെ നിഴലിലായത് സി പി എമ്മിന്റെ പ്രതിച്ഛായ ഇല്ലാതാക്കി.
ഘടകകക്ഷികളെ ആര് നിയന്ത്രിക്കുമെന്ന് വ്യക്തമല്ല. സി പി എമ്മിന്റെ ഒരു കണ്ണ് ഇവരുടെ മേലുണ്ടാകും. ഇന്റലിജന്റ് ചെക്ക് ആരു നടത്തുമെന്ന് വ്യക്തമല്ല. ചിലപ്പോള്‍ അത് പോലീസിന്റെ ഭാഗത്തുനിന്നായിരിക്കും. ഘടക കക്ഷികള്‍ക്ക് പുറമേ മന്ത്രിമാരുടെ സ്റ്റാഫിനെയും പോലീസ് നിരീക്ഷിക്കും.
https://www.facebook.com/Malayalivartha






















