ബിജെപിക്ക് അനുകൂലമായി ഏഷ്യാനെറ്റില്‍ വന്‍ മാറ്റങ്ങള്‍; സൂചന നല്‍കി ബിജെപി നേതാക്കള്‍; മനോജ് കെ. ദാസ് ഏഷ്യാനെറ്റിന്റെ തലപ്പത്ത്; രാജീവ് ചന്ദ്രശേഖറുടെ കേന്ദ്ര മന്ത്രി പദവി പുതിയ മാറ്റത്തിന്

രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര മന്ത്രിയായതോടെ ബി ജെ പിക്ക് അനുകൂലമായി ഏഷ്യാനെറ്റില്‍ വന്‍ മാറ്റങ്ങള്‍ വരുന്നതായി ബി ജെ പി നേതാക്കള്‍ സൂചന നല്‍കുന്നു. മാതൃഭുമിയുടെ പത്രാധിപര്‍ സ്ഥാനത്ത് നിന്നും രാജിവച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ മനോജ് കെ. ദാസ് ഏഷ്യാനെറ്റിന്റെ തലപ്പത്തെത്തും എന്നാണ് ലഭിക്കുന്ന സൂചനകള്‍.
മനോജ് കെ. ദാസ് ഹൈന്ദവ സംഘടനകള്‍ക്ക് പ്രിയങ്കരനാണ്. ആര്‍ എസ് എസിനും അദ്ദേഹത്തോട് എതിര്‍പ്പില്ല.ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങളില്‍ ദീര്‍ഘനാളത്തെ അനുഭവസമ്പത്തുള്ള മനോജ് കെ. ദാസിനെ മാതൃഭൂമിയില്‍ കൊണ്ടുവന്നത് ഹരീഷിന്റെ മീശ എന്ന പേരിലുള്ള നോവല്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ തണുപ്പിക്കുന്നതിന് വേണ്ടിയായിരുന്നു.
ലക്ഷക്കണക്കിന് കോപ്പികളാണ് മീശ വിവാദത്തെ തുടര്‍ന്ന് പത്രത്തിന് കുറഞ്ഞത് . എന്‍ എസ് എസ് അംഗങ്ങള്‍ പത്രം നിര്‍ത്തി. ഒടുവില്‍ എം പി വീരേന്ദ്രകുമാര്‍ പെരുന്നയിലെത്തി ജി.സുകുമാരന്‍ നായരെ കണ്ടു.എന്നാല്‍ നിര്‍ത്തിയ പത്രം തിരികെയെത്തിയില്ല. മാതൃഭൂമി വലിയ നഷ്ടത്തിലാവുകയും ചെയ്തു. ഇതിന്റെ ഭാഗമായി ആഴ്ചപതിപ്പിന്റെ പത്രാധിപര്‍ കമല്‍റാം സജീവിനെ പിരിച്ചുവിട്ടു.
മനോജ് കെ ദാസിനെ പത്രത്തിലേക്ക് കൊണ്ടുവന്നിട്ടും ഫലമുണ്ടായില്ല. പക്ഷേ മാതൃഭൂമി ഹൈന്ദവ സംഘടനകളെ പിണക്കിയില്ല.
മോദിസര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനയിലാണ് മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ അംഗമായത്. രാജ്യസഭാംഗവും പ്രമുഖ വ്യവസായിയുമാണ്. പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യെ വിജയത്തിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതാണ് രാജീവ് ചന്ദ്രശേഖറിന് മന്ത്രിസഭാ പ്രവേശം എളുപ്പമാക്കിയത്. പുതുച്ചേരിയില്‍ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പു ചുമതലയുള്ള നേതാക്കളില്‍ ഒരാളായിരുന്നു രാജീവ് ചന്ദ്രശേഖര്‍.
2006-ല്‍ രാജീവ് ചന്ദ്രശേഖര്‍ ആരംഭിച്ച വ്യവസായ സംരംഭമായ ജൂപ്പിറ്റര്‍ കാപ്പിറ്റല്‍ എന്ന സ്ഥാപനം ഏഷ്യാനെറ്റ് ന്യൂസ്, സുവര്‍ണ, കന്നഡപ്രഭ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളുള്‍പ്പെടെയുള്ളവയുടെ ഓഹരികള്‍ കൈയാളുന്ന ബൃഹദ് സ്ഥാപനമാണ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയര്‍മാനായിരുന്ന അദ്ദേഹം മൂന്നാമതും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ പദവി രാജിവെക്കുകയായിരുന്നു. എന്നാല്‍ രാജീവിന്റെ കൈകളില്‍ തന്നെയാണ് ചാനലിന്റെ പിടി.
2006-ല്‍ കര്‍ണാടകത്തില്‍നിന്ന് ആദ്യമായി സ്വതന്ത്രനായും 2012-ല്‍ ബി.ജെ.പി. പിന്തുണയോടെയും രാജ്യസഭയിലെത്തി. 2018-ല്‍ ബി.ജെ.പയില്‍ ചേര്‍ന്നാണ് വീണ്ടും രാജ്യസഭയിലെത്തിയത്.
തൃശ്ശൂര്‍ ദേശമംഗലം കൊണ്ടയൂരിലെ റിട്ട. എയര്‍ കമ്മഡോര്‍ എം.കെ. ചന്ദ്രശേഖരന്റെയും ഉണ്ണിയാട്ടില്‍ ആനന്ദവല്ലിയുടെയും ഏകമകനാണ്. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് എന്‍ജിനിയറിങ് പഠനശേഷം ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം നേടി. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ അഡ്വാന്‍സ്ഡ് മാനേജ്മെന്റ് പ്രോഗ്രാമും പൂര്‍ത്തിയാക്കി. 1985-91 കാലയളവില്‍ സിലിക്കണ്‍ വാലിയില്‍ ടെക്‌നോളജി െപ്രാഫഷണലായി പ്രവര്‍ത്തിച്ചു.
1991-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ബി.പി.എല്‍. സിസ്റ്റംസ് ആന്‍ഡ് പ്രോജക്ട്സിന്റെ എക്‌സിക്യുട്ടിവ് ഡയറക്ടറായി. തുടര്‍ന്ന് ബി.പി.എല്‍. ഇന്നൊവേഷന്‍ ബിസിനസ് ഗ്രൂപ്പിന് നേതൃത്വം നല്‍കി. ഇന്ത്യയില്‍ മൊബൈല്‍ വിപ്‌ളവം യാഥാര്‍ഥ്യമാക്കിയ സംരംഭകരിലൊരാളാണ്. ബെംഗളൂരുവിലെ ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന 'നമ്മ ബെംഗളൂരു ഫൗണ്ടേഷന്റെ' സ്ഥാപക ട്രസ്റ്റിയാണ് രാജീവ് ചന്ദ്രശേഖര്‍. ബെംഗളൂരുവിലാണ് താമസം. ബി.പി.എല്‍. സ്ഥാപകന്‍ ടി.പി.ജി. നമ്പ്യാരുടെ മകള്‍ അഞ്ജുവാണ് ഭാര്യ. വേദ്, ദേവിക എന്നിവര്‍ മക്കളാണ്.
രാജീവ് ചന്ദ്രശേഖറിന്റെ കേന്ദ്ര മന്ത്രി സ്ഥാനം ഏഷ്യാനെറ്റിന്റെ നിലപാടില്‍ മാറ്റമുണ്ടാക്കുമെന്ന് തന്നെയാണ് ബി ജെ പി കരുതുന്നത്. കൊടകര പണം ഇടപാട് കേസില്‍ കെ.സുരേന്ദ്രനെതിരെ അതിശക്തമായ നിലപാടാണ് ഏഷ്യാനെറ്റ് സ്വീകരിച്ചത്.
ഇതിനെതിരെ കെ.സുരേന്ദ്രന്‍ പ്രതികരിച്ചെങ്കിലും ഫലമുണ്ടായില്ല. മാര്‍ക്‌സിസ്റ്റ് നിലപാട് പിന്തുടരുന്ന മാധ്യമ പ്രവര്‍ത്തകരാണ് ഏഷ്യാനെറ്റിനെ ഇടത്തോട്ട് തിരിക്കുന്നതെന്നാണ് ബി.ജെ പി പറയുന്നത്. മനോജ് കെ ദാസിന്റെ കടന്നു വരവ് ഇതില്‍ മാറ്റമുണ്ടാക്കുമെന്ന് ബി ജെ പി കരുതുന്നു.
"
https://www.facebook.com/Malayalivartha






















