കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് രോഗതീവ്രത കുറയ്ക്കണം; കേസുകള്‍ കുറയ്ക്കാന്‍ കൃത്യമായ മാനദണ്ഡം പാലിക്കണമെന്ന് കേരളത്തോട് കേന്ദ്രം, കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു

കൊറോണ വ്യാപനം കുറയ്ക്കാനാകാതെ കേരളം. പിന്നാലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ട് രോഗതീവ്രത കുറയ്ക്കണമെന്ന് കേരളത്തിന് കേന്ദ്രസര്‍ക്കാറിന്‍റെ മുന്നറിയിപ്പ്. കേസുകള്‍ കുറയ്ക്കാന്‍ കൃത്യമായ മാനദണ്ഡം പാലിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം എന്നത്. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയയ്ക്കുകയുണ്ടായി.
അതോടൊപ്പമാ തന്നെ കണ്ടെയ്ന്‍മെന്‍റ് സോണ്‍ വേര്‍തിരിച്ച് ക്രമീകരണം ഏര്‍പ്പെടുത്തണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ളയിടങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണമെന്നും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റാണ് നടത്തേണ്ടതെന്നും ആരോഗ്യ സെക്രട്ടറിയുടെ കത്തില്‍ വ്യക്തമാക്കുന്നു. ആശുപത്രികളിലെ സൗകര്യം വര്‍ധിപ്പിക്കണം. ഐ.സി.യു ഓക്സിജന്‍ ബെഡുകള്‍ കൂടുതലായി ക്രമീകരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെടുകയുണ്ടായി.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, കൊല്ലം തുടങ്ങിയ ഏഴു ജില്ലകളില്‍ ടി.പി.ആര്‍ നിരക്ക് പത്തുശതമാനത്തില്‍ കൂടുതലാണ്. ഇവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. എല്ലാ ജില്ലകളിലും ടി.പി.ആര്‍ അഞ്ച് ശതമാനത്തിന് താഴെയെത്തിക്കണമെന്നാണ് നിര്‍ദേശം. കണ്ടയ്ന്‍മെന്‍റ് സോണുകളില്‍ പ്രത്യേക വാക്സിനേഷന്‍ കേന്ദ്രമൊരുക്കണമെന്നും ആരോഗ്യ സെക്രട്ടറിയുടെ കത്തില്‍ വ്യക്തമാക്കുന്നു.
അതേസമയം കഴിഞ്ഞ ദിവസം കേരളത്തിൽ 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,39,18,742 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,108 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,761 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 699 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1992, എറണാകുളം 1682, തൃശൂര്‍ 1716, കോഴിക്കോട് 1659, കൊല്ലം 1497, പാലക്കാട് 751, തിരുവനന്തപുരം 1055, കണ്ണൂര്‍ 889, ആലപ്പുഴ 848, കാസര്‍ഗോഡ് 766, കോട്ടയം 751, വയനാട് 438, പത്തനംതിട്ട 436, ഇടുക്കി 281 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
https://www.facebook.com/Malayalivartha























