സംസ്ഥാനത്തെ കോവിഡ് ചികിത്സാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു; പരമാവധി ഈടാക്കാവുന്ന തുക 2645 മുതല്‍ 9776 വരെയെന്ന് സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചു

സംസ്ഥാനത്തെ കോവിഡ് ചികിത്സാ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു. പരമാവധി ഈടാക്കാവുന്ന തുക 2645 മുതല്‍ 9776 വരെയാണ് എന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പുതിയ നിരക്കുകള്‍ നിശ്ചയിച്ച ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതി അനുമതി നല്‍കുകയുണ്ടായി. എന്നാല്‍ മുറികളുടെ നിരക്ക് ആശുപത്രികള്‍ക്ക് നിശ്ചയിക്കാം എന്ന സര്‍ക്കാര്‍ ഉത്തരവും ഇതോടൊപ്പം ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
എന്‍എബിഎച്ച് ആശുപത്രികളില്‍ ജനറല്‍ വാര്‍ഡ്- 2910, മുറി (2 ബെഡ്) 2997, മുറി( 2 ബെഡ് എസി) 3491, സ്വകാര്യമുറി 4073, സ്വകാര്യ മുറി എസി 5819 എന്നിവയാണ് പുതുക്കിയ നിരക്ക്. എന്‍എബിഎച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ജനറല്‍ വാര്‍ഡിന് 2645 രൂപയും മുറി(രണ്ട് ബെഡ്) 2724 രൂപയും മുറി രണ്ട് ബെഡ് എസി 3174 രൂപയും സ്വകാര്യ മുറി 3703 രൂപയും സ്വകാര്യ മുറി എസി 5290 രൂപയുമാണ് പുതിയ നിരക്ക്.
അതേസമയം കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്ര മള്‍ട്ടി ഡിസിപ്ലിനറി ടീം. സംസ്ഥാനത്തെ കോവിഡ് സാഹചര്യം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തവേയാണ് സംഘം സംതൃപ്തി രേഖപ്പെടുത്തിയത്. തിരുവനന്തപുരം ജനറല്‍ ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, കോലഞ്ചേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് മനസിലാക്കി. ഇങ്ങനെ ഫീല്‍ഡ് തലത്തില്‍ നിന്നും നേരിട്ട് കിട്ടിയ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.
ആശുപത്രികളിലെ രോഗീ പരിചരണം, അടിസ്ഥാന സൗകര്യങ്ങള്‍, വാക്‌സിനേഷന്‍ എന്നിവയില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളം കൈക്കൊണ്ടിട്ടുള്ള നിലപാടുകളിലും നടപടികളിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന രീതിയിലും സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ടി.പി.ആര്‍. സംബന്ധിച്ച ആശങ്ക വേണ്ടെന്നാണ് കേന്ദ്ര സംഘം പറഞ്ഞത്. രണ്ടാം തരംഗത്തില്‍ ഈ രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നത് കേരളത്തിന്റെ ശക്തമായ പ്രതിരോധം കൊണ്ടാണ്.
ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കേസ് കുറവായിരുന്നു. രണ്ടാം തരംഗം ഇതേ രീതിയില്‍ തന്നെ അവസാനിക്കുമെന്നാണ് കരുതുന്നത്. ഓക്‌സിജന്റേയും ഐസിയു കിടക്കകളുടേയും ക്ഷാമം ഉണ്ടാകാത്ത വിധത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്താനായത് നേട്ടമായെന്നും കേന്ദ്ര സംഘം വിലയിരുത്തി.
സംസ്ഥാനത്തിന് 90 ലക്ഷം ഡോസ് വാക്‌സിന്‍ അധികമായി അനുവദിക്കണമെന്ന് മന്ത്രി കേന്ദ്ര സംഘത്തോട് അഭ്യര്‍ത്ഥിച്ചു. പ്രതിദിനം രണ്ടര മുതല്‍ 3 ലക്ഷം വരെ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. അതിനാല്‍ തന്നെ കൂടുതല്‍ വാക്‌സിന്‍ ഒരുമിച്ച് നല്‍കുന്നത് പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha






















