എല്ലാം പൊളിച്ചെഴുതും... സഖാക്കള്‍ കെട്ടിപ്പടുത്തിയ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ അമിത്ഷായെ കളത്തിലിറക്കി മോദി; സഹകരണ മേഖല പിടിക്കാന്‍ കേന്ദ്രത്തിന്റെ പദ്ധതി; പുതിയ മന്ത്രാലയത്തെ നയിക്കുന്നതിന് രംഗത്തിറക്കിയത് അമിത് ഷായെ

കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ച വളരെ വലുതാണ്. സഹകരണ ബാങ്കുകള്‍ മറ്റ് സഹകരണ പ്രസ്ഥാനങ്ങള്‍ എന്നിവ കേരളത്തിലുണ്ടാക്കിയ മാറ്റം വലുതാണ്. എന്നാല്‍ അതിനായി പുതുതായി ഒരു വകുപ്പ് കേന്ദ്രം ഉണ്ടാക്കുകയാണ്.
കേന്ദ്ര സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച സഹകരണ മന്ത്രാലയം സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന ആക്ഷേപം ശക്തമായി. ഭരണഘടന പ്രകാരം സഹകരണ പ്രസ്ഥാനങ്ങള്‍ സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ വരുന്നവയാണ്. സഹകരണ മേഖലയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണു മന്ത്രാലയം രൂപീകരിച്ചതെന്നു ചൂണ്ടിക്കാട്ടിയ കേന്ദ്രം പക്ഷേ, മന്ത്രാലയത്തിന്റെ പ്രവര്‍ത്തനരീതിയും അധികാരങ്ങളും വ്യക്തമാക്കിയിട്ടില്ല.
സഹകരണ മേഖലയുടെ പ്രവര്‍ത്തനത്തില്‍ പോരായ്മകളേറെയുണ്ടെന്നു വിലയിരുത്തിയാണു പുതിയ മന്ത്രാലയം രൂപീകരിച്ചത്. പല സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പ്രസ്ഥാനങ്ങള്‍ സ്ഥാപിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു.
സഹകരണ മേഖലയുമായി ബന്ധപ്പെട്ട പൊതുചട്ടങ്ങള്‍ക്കു രൂപം നല്‍കാനുള്ള മന്ത്രാലയത്തിന്റെ നീക്കം ഭാവിയില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കൊമ്പുകോര്‍ക്കലിനു വഴിവച്ചേക്കാം. മന്ത്രാലയത്തിന്റെ ചുമതല അമിത് ഷായെ ഏല്‍പിച്ചത്, പോര് മുന്നില്‍ക്കണ്ടാണെന്നു പ്രതിപക്ഷം സംശയിക്കുന്നു. ഇതിനെതിരെ പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനത്തില്‍ അവര്‍ പ്രതിഷേധിച്ചേക്കും. മറ്റു കക്ഷികളുമായി സിപിഎം ഇതേക്കുറിച്ചു ചര്‍ച്ച തുടങ്ങി. സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കാനുള്ള ശ്രമമാണു കേന്ദ്രത്തിന്റേതെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കുറ്റപ്പെടുത്തി.
അതേസമയം മോദി മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കപ്പെടേണ്ടവരുടെ പട്ടിക കഴിഞ്ഞ മാസം തന്നെ തയാറായിരുന്നുവെന്നു കരുതണം. കഴിഞ്ഞ മാസം 26ന് ബിജെപി ആസ്ഥാനത്ത് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നഡ്ഡ വിളിച്ചുചേര്‍ത്ത യോഗമാണ് അതിനു തെളിവ്. പാര്‍ട്ടിയും കേന്ദ്ര സര്‍ക്കാരുമായുള്ള ഏകോപനം മെച്ചപ്പെടുത്താനും സര്‍ക്കാരിന്റെ പ്രതിഛായ മിനുക്കാനുമുള്ള വഴികളാണ് അന്നത്തെ യോഗത്തില്‍ ആലോചിച്ചത്.
രാജ്‌നാഥ് സിങ്, അമിത് ഷാ, നിര്‍മല സീതാരാമന്‍, എസ്. ജയ്ശങ്കര്‍, ധര്‍മേന്ദ്ര പ്രധാന്‍, പ്രഹ്ലാദ് ജോഷി, പീയൂഷ് ഗോയല്‍, നരേന്ദ്ര തോമര്‍, സ്മൃതി ഇറാനി, ഹര്‍ദീപ് സിങ് പുരി, കിരണ്‍ റിജിജു, മന്‍സൂഖ് മാണ്ഡവ്യ എന്നീ മന്ത്രിമാര്‍ പങ്കെടുത്തു. പാര്‍ട്ടിയില്‍നിന്ന് ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവും പങ്കെടുത്തു.
പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിരുന്നവരില്‍ രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവഡേക്കര്‍, ഹര്‍ഷ് വര്‍ധന്‍, ഡി.വി. സദാനന്ദ ഗൗഡ, സന്തോഷ് ഗാങ്‌വാര്‍ എന്നിവര്‍ യോഗത്തിലില്ലായിരുന്നു. പങ്കെടുത്ത മന്ത്രിമാരില്‍ ആരുംതന്നെ ഒഴിവാക്കപ്പെട്ടില്ല. മാത്രമല്ല, പങ്കെടുത്ത സഹമന്ത്രിമാരില്‍ ഹര്‍ദീപ് സിങ് പുരി, കിരണ്‍ റിജിജു, മന്‍സൂഖ് മാണ്ഡവ്യ എന്നിവര്‍ക്ക് കാബിനറ്റ് പദവിയും ലഭിച്ചു; ഭൂപേന്ദര്‍ യാദവും കാബിനറ്റ് മന്ത്രിയായി.
മെച്ചപ്പെട്ട പ്രവര്‍ത്തനത്തിലൂടെ പ്രതിഛായ മെച്ചപ്പെടുത്താനുള്ള ശ്രമം മന്ത്രിസഭയുടെ അഴിച്ചുപണിയില്‍ മാത്രമല്ല, വകുപ്പുകളുടെ പുനഃക്രമീകരണത്തിലും വ്യക്തമാണ്.
പലര്‍ക്കും ഒന്നിലധികം വകുപ്പുകള്‍ നല്‍കിയിട്ടുള്ളത് ഏകോപനം മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്. ധര്‍മേന്ദ്ര പ്രധാനു വിദ്യാഭ്യാസത്തിനൊപ്പം നൈപുണ്യം വികസനം, സംരംഭകത്വം എന്നീ വകുപ്പുകളുണ്ട്. മാണ്ഡവ്യയ്ക്ക് ആരോഗ്യത്തിനൊപ്പം രാസവസ്തുവും. ജിതേന്ദ്ര സിങ്ങിന് നേരത്തെയുള്ള വകുപ്പുകള്‍ക്കു പുറമേ, ശാസ്ത്ര സാങ്കേതികം, ഭൗമശാസ്ത്രം എന്നിവ കൂടി നല്‍കി. പൊതുമേഖലാ സംരംഭങ്ങളുടെ വകുപ്പ് ധനമന്ത്രാലയത്തിനു കീഴിലാക്കിയതു സ്വകാര്യവല്‍ക്കരണം ഊര്‍ജിതമാക്കുന്നതിന്റെ സൂചനയുമാണ്. കോവിഡ് പ്രതിരോധ നടപടികളും വാക്‌സീന്‍ ലഭ്യതയും മെച്ചപ്പെടുത്തുകയെന്നതാണ് മാണ്ഡവ്യയ്ക്കുളള ആദ്യ വെല്ലുവിളി.
https://www.facebook.com/Malayalivartha























