ജാഗ്രതയോടെ നീങ്ങേണ്ട ദിനങ്ങൾ... സംസ്ഥാനത്ത് അത് ആഞ്ഞടിക്കും! ഘടന മാറ്റത്തിന്റെ ഫലമായി കേരളത്തിനു ഭീഷണി...

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇത് കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
നാളെ കാസര്‍ഗോഡും ജൂലൈ 20 ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് ആണ്. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു.
അതോടൊപ്പം, മേഘങ്ങളുടെ ഘടന മാറുന്നതിന്റെ ഫലമായി അതിതീവ്രമഴ കൂടുന്നതു കേരളത്തിനു ഭീഷണി സൃഷ്ടിക്കുകയാണെന്നു കാലാവസ്ഥാ വിദഗ്ധർ. മഴ പെയ്യുന്ന ദിവസങ്ങൾ കുറഞ്ഞ ശേഷം ശക്തമായ മഴ പെയ്യുന്ന പ്രതിഭാസമാണ് അടുത്തിടെ കണ്ടുവരുന്നത്. അതിതീവ്രമഴയ്ക്കു കാരണമാകുന്നത് ലഘു മേഘവിസ്ഫോടനമാണ്. അതിലേക്കു കാര്യങ്ങളെത്തിക്കുന്നതു കാലാവസ്ഥ വ്യതിയാനവും.
ഒരു മണിക്കൂറിൽ 10 സെൻറീമീറ്റർ മഴ ലഭിച്ചാൽ അതിനെ മേഘവിസ്ഫോടനം എന്നു വിളിക്കും. ഒരു മണിക്കൂറിൽ 5 സെന്റീമീറ്റർ മഴ ലഭിച്ചാൽ ലഘു മേഘവിസ്ഫോടനം. മുൻപ് കേരളത്തിൽ ഒരു ദിവസം മുഴുവൻ മഴ പെയ്താൽ 20 സെന്റീമീറ്റർ മഴയാണ് ലഭിച്ചിരുന്നത്.
എന്നാൽ, 5 സെന്റീമീറ്റർ മഴ ഒരു മണിക്കൂർ കൊണ്ട് കിട്ടുന്ന സംഭവങ്ങൾ ഇപ്പോൾ വർധിക്കുന്നു. കൂമ്പാരമേഘങ്ങളാണ് കനത്ത മഴയ്ക്കിടയാക്കുന്നത്. ഇതു വെള്ളപൊക്കത്തിലേക്കു നയിക്കും. 100 സ്ക്വയർ കിലോമീറ്റർവരെ പ്രദേശത്തായിരിക്കും ശക്തമായ മഴ പെയ്യുന്നത്. കൂമ്പാര മേഘങ്ങളെ പ്രവചിക്കാൻ കഴിയാത്തതിനാൽ ഭീഷണി കൂടുതലാണ്.
സമുദ്രത്തിനു ചൂട് പിടിക്കുന്നതിന്റെ ഫലമായി നീരാവി കൂടുതലായി അന്തരീക്ഷത്തിലെത്തുന്നതു കൂടുതൽ കൂമ്പാര മേഘങ്ങളെ ഉണ്ടാക്കും. ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് ഈ സാഹചര്യം സൃഷ്ടിക്കുന്നത്.
മൺസൂൺ സമയത്തു കൂമ്പാരമേഘങ്ങൾ നേരത്തേ കേരളത്തിൽ ഉണ്ടായിരുന്നില്ല. 7 കിലോമീറ്റർവരെ ഉയരമുള്ള മേഘങ്ങളായിരുന്നു കേരള ഭാഗത്തുണ്ടായിരുന്നത്. ഈ മേഘങ്ങളാണെങ്കിൽ മഴ അത്ര തീവ്രമാകില്ല, എന്നാൽ തുടർച്ചയായി മഴ പെയ്യും. മഴ ദിനങ്ങൾ കേരളത്തിൽ കുറഞ്ഞതോടെ കൂമ്പാര മേഘങ്ങളുണ്ടാകുന്നതു വർധിച്ചു.
2 മുതൽ 14 വരെ കിലോമീറ്റർ ഉയരമുള്ള കൂമ്പാര മേഘങ്ങള്‍ ഉണ്ടാകും. അതിന്റെ ഫലമായി മഴയോടൊപ്പം തണുത്ത വായു താഴേക്കും വരും.
ഇടിയും മിന്നലും ഉണ്ടാകണമെങ്കിൽ മേഘങ്ങളുടെ ഉയരം കൂടണം. ഇപ്പോഴതു കാണുന്നത് കൂമ്പാരമേഘങ്ങള്‍ കാരണമാണ്.
കേരളം കടലിനോട് ചേർന്ന സ്ഥലമായതും മണ്‍സൂൺ കാറ്റും കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുന്നു. 2019ലെ പ്രളയത്തിനിടയാക്കിയതു ലഘു മേഘവിസ്ഫോടനമായിരുന്നു. കഴിഞ്ഞ ദിവസം എറണാകുളത്തു കിഴക്കമ്പലം ഭാഗങ്ങളിൽ ലഭിച്ച മഴ ലഘു മേഘവിസ്ഫോടനം കാരണമാണോ എന്ന് ഉറപ്പിക്കാൻ വിശദമായ പരിശോധന ആവശ്യമാണെന്നു കാലാവസ്ഥാ വിദഗ്ധർ പറയുന്നു.
ഹിമാലയത്തിലൊക്കെ ഒരു മണിക്കൂറിൽ 5 സെന്റീമീറ്റർ മഴ കിട്ടിയാലും വലിയ നാശനഷ്ടം ഉണ്ടാകും. മേഘവിസ്ഫോടനത്തിലെ എ വിഭാഗത്തിലാണ് ഹിമാലയത്തിൽ ഉണ്ടാകുന്ന മഴ.
10 സെന്റീമീറ്റർ മഴ ഇല്ലെങ്കിലും അവിടെ നാശനഷ്ടം കൂടുതലായിരിക്കും. കൊങ്കൺ പ്രദേശങ്ങളിലും 10 സെന്റീമീറ്റർ മഴ കിട്ടിയില്ലെങ്കിലും നാശനഷ്ടം ഉണ്ടാകുന്ന പതിവുണ്ടായിരുന്നു.
https://www.facebook.com/Malayalivartha