കാനത്തിന് ഒരു സംശയം ശശീന്ദ്രനെ എ കെ 47 നാക്കിയത് പിണറായിയോ? സി പി എമ്മിന്റെ പിന്തുണയില്ലാതെ എ കെ ശശീന്ദ്രനെ പോലൊരു ആളില്ലാ പാര്‍ട്ടിയുടെ മന്ത്രി എ കെ 47 പോലെ പെരുമാറുമോ?

സി പി ഐ ക്കും കാനത്തിനും ഒരു സംശയം. ആ സംശയം തീര്‍ത്തും ന്യായമാണ്.
സി പി എമ്മിന്റെ പിന്തുണയില്ലാതെ എ കെ ശശീന്ദ്രനെ പോലൊരു ആളില്ലാ പാര്‍ട്ടിയുടെ മന്ത്രി എ കെ 47 പോലെ പെരുമാറുമോ? അങ്ങനെയാണ് ശശീന്ദ്രനെ നല്ല നിലയില്‍ നന്നാക്കാന്‍ സിപിഐ തീരുമാനിച്ചത്.
എ.കെ. ശശീന്ദ്രനെതിരെ അതി ശക്തമായാണ് സിപിഐ രംഗത്തുള്ളത്. ശശീന്ദ്രന്‍ ഇത്തരത്തില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ മുന്നണിയുടെ ഐക്യത്തിന് മങ്ങലേല്ക്കുമെന്ന ഭീഷണിയാണ് സി പി ഐ മുഴക്കുന്നത്.
സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരിട്ടാണ് ഇക്കാര്യം കോടിയേരിയെ അറിയിച്ചത്. എ വിജയരാഘവനുമായി ഇതിന് മുമ്പ് പല തവണ ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും കോടിയേരിയും പിണറായിയും കൂടിയാലോചന നടത്തി ഇതില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കണമെന്നുമാണ് കാനത്തിന്റെ ആവശ്യം.
ശശീന്ദ്രന്‍ സി പി ഐ ക്കെതിരെ നിലപാട് തുടര്‍ന്നാല്‍ ഫോണ്‍ വിളി കേസില്‍ സി പി ഐ ശശീന്ദ്രനെതിരെ രംഗത്തിറങ്ങുമെന്ന മുന്നറിയിപ്പും കാനം നല്‍കിയിട്ടുണ്ട് . ഫോണ്‍ വിളി കേസില്‍ ശശീന്ദ്രനെ തങ്ങള്‍ ഒഴിവാക്കി വിട്ടതു കൊണ്ടാണ് ഇത്തരത്തില്‍ അദ്ദേഹം വീണ്ടും സി പി ഐക്കെതിരെ രംഗത്തിറങ്ങുന്നതെന്ന് പ്രമുഖ സി പി ഐ നേതാക്കള്‍ പോലും കരുതുന്നു.
വിവാദ മരം മുറിയ്ക്ക് ഇടയാക്കിയ റവന്യൂ ഉത്തരവിനെ സഭയില്‍ തള്ളിപ്പറഞ്ഞതാണ് വനം മന്ത്രി എകെ ശശീന്ദ്രനെതിരെ സിപിഐ രംഗത്തെത്താന്‍ കാരണം. റവന്യൂ ഉത്തരവ്, വനംവകുപ്പിന്റെ അഭിപ്രായത്തെ തെറ്റായി വ്യാഖ്യാനിച്ചുള്ളതാണെന്ന് മന്ത്രി പറഞ്ഞു. റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവ് നടപ്പാക്കാനുള്ള ഒരു നിര്‍ദേശവും വനം വകുപ്പ് നല്‍കിയിരുന്നില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. റവന്യൂ വകുപ്പിനെ പൂര്‍ണമായും തള്ളുന്നതാണ് വനംമന്ത്രിയുടെ നിലപാട്. വനം വകുപ്പും കഴിഞ്ഞ സര്‍ക്കാരില്‍ സി പി ഐ യുടെ കൈയിലായിരുന്നു.. മുട്ടില്‍ മരംമുറി കേസിനെ കുറിച്ചുള്ള പരാതി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടതോോടെയാണ് സി പി ഐ യില്‍ നിന്നും വനം വകുപ്പ് മാറ്റിയത്.
ഇതില്‍ സി പി ഐ ക്ക് പ്രതിഷേധമുണ്ട്. അതിനിടയിലാണ് ശശീന്ദ്രനെ വകുപ്പ് ഏല്‍പ്പിച്ചത്. ശശീന്ദ്രനെ വകുപ്പ് ഏല്‍പ്പിച്ച ദിവസം മുതല്‍ സി പി ഐ ക്ക് കഷ്ടകാലം തുടങ്ങി. സി പി ഐ യെ ലക്ഷ്യമിട്ടാണ് ശശീന്ദ്രന്‍ നീങ്ങുന്നത്. സി പി എമ്മിന്റെ പിന്തുണയില്ലാതെ ഇതിന് കഴിയില്ലെന്ന് സി പി ഐ കരുതുന്നു. എന്‍ സി പി ക്ക് സി പി എം, മുക്കു കയര്‍ ഇടുന്നില്ലെന്ന ശക്തമായ പ്രതിഷേധം സി പി ഐ ക്കുണ്ട്.
2020 ഒക്ടോടോബര്‍ 24 നുള്ള റവന്യൂ വകുപ്പ് ഉത്തരവ് വനംവകുപ്പിന്റെ നിലപാടിന് വിരുദ്ധമാണെന്ന് ശശീന്ദ്രന്‍ പറഞ്ഞു.
പ്രസ്തുത ഉത്തരവ് വനം വകുപ്പിന് ലഭിച്ചെങ്കിലും നടപ്പാക്കാനുള്ള നിര്‍ദ്ദേശം ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം ആര്‍ക്കും നല്‍കിയിട്ടില്ല.
റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈട്ടി, തേക്ക് തുടങ്ങിയ സര്‍ക്കാര്‍ മരങ്ങള്‍ സ്വകാര്യ മേഖലയില്‍ നിന്നും സ്വകാര്യ കൈവശ ഭൂമിയില്‍ നിന്നും കടത്താന്‍ സാധ്യതയുണ്ടെന്ന് വനംവകുപ്പിന് അറിയാമായിരുന്നു. മുറിക്കപ്പെട്ട സര്‍ക്കാര്‍ വക തടികള്‍ കസ്റ്റഡിയില്‍ എടുക്കാനും കേരളാ വനം നിയമപ്രകാരമുള്ള നിയമനടപടി സ്വീകരിക്കണമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.
ചരിത്രത്തിലെ വലിയ വനം കൊള്ളയാണ് നടന്നതെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ ആവശ്യപ്പെട്ടെങ്കിലും ജുഡീഷ്യല്‍ അന്വേഷണമില്ലെന്ന് മന്ത്രി വ്യക്തമാക്കിയതോടെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി പ്രതിഷേധിച്ചു. എന്നാല്‍ ഏറ്റവും വലിയ വനം കൊള്ള എന്ന സതീശന്റെ നിലപാടിനോട് മന്ത്രിയും യോജിച്ചു.
നിയമസഭയില്‍ മന്ത്രി നടത്തിയ പ്രസ്താവന കേട്ടാല്‍ റവന്യു വകുപ്പ് ഭരിക്കുന്നത് പ്രതിപക്ഷമാണെന്ന് തോന്നും എന്നാണ് പ്രതിപക്ഷ അംഗങ്ങള്‍ പറയുന്നത്. ഇങ്ങനെയാണ് പ്രതിപക്ഷം പറയുന്നതെങ്കില്‍ സി പി ഐ യുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാവുന്നതല്ലേയുള്ളു.
ചുരുക്കി പറഞ്ഞാല്‍ സി പി ഐ യെ കൊല്ലാന്‍ സി പി എമ്മും എന്‍ സി പി യെ കൊല്ലാന്‍ സി പി ഐ യും തീരുമാനിച്ചു.
https://www.facebook.com/Malayalivartha






















