മരിക്കുന്നതിന് മുൻപ് ഞാനവളെ കണ്ടിരുന്നു! ഡോക്ടറോട് പറഞ്ഞപ്പോൾ അത് ഒഴിവാക്കി ഇൻജക്‌ഷൻ തുടങ്ങി... അവളുടെ മരണകാരണം കണ്ടെത്തണം!! അവസാനമായി അവളെ കണ്ടത് വേദന തളം കെട്ടിയ മുഖവുമായി, അന്ന് സർജറിയെ കുറിച്ച് പറഞ്ഞിരുന്നു: അനന്യയുടെ മരണത്തിൽ പ്രതികരണവുമായി ട്രാൻസ്ജെൻഡർ മെയ്ക് അപ് ആർട്ടിസ്റ്റ് പിങ്കി വിശാൽ

മൂന്നു ദിവസം മുൻപാണ് ട്രാന്‍സ്ജന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ ഫ്ലാറ്റിൽ തൂങ്ങി മരിച്ചത്. ജീവിക്കാന്‍ ആഗ്രഹിച്ചിരുന്ന അനന്യയെ മരണത്തിലേക്ക് നയിച്ചത് തെറ്റായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ പിഴവാണെന്നാണ് സുഹൃത്തുക്കൾ ആരോപിക്കുന്നത്. അനന്യ ഇതേ പറ്റി പലവട്ടം ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.
കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയില്‍ നിന്ന് മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.
ഇപ്പോഴിതാ, അനന്യയുടെ മരണത്തെക്കുറിച്ചും തന്റെ ലിംഗമാറ്റ ശസ്ത്രക്രിയയെകുറിയച്ചും തുറന്ന് പറയുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും അനന്യയുടെ സുഹൃത്തുമായ പിങ്കിവിശാൽ. അനന്യയുടെ മരണത്തിന്റെ കാരണം കണ്ടുപിടിക്കണമെന്നാണ് പിങ്കിയുടെ ഏറ്റവും വലിയ ആവശ്യം. വേദന തളം കെട്ടിയ മുഖവുമായാണ് അവസാനമായി അനന്യയെ പിങ്കി കാണുന്നത്. അന്ന് സർജറിയെ കുറിച്ച് പറഞ്ഞിരുന്നു. ഇതേ ആശുപത്രിയിൽ നിന്നുമാണ് പിങ്കിയും സർജറി ചെയ്തത്.
കഴിഞ്ഞ വർഷമാണ് പിങ്കി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായത്. അനന്യയ്ക്ക് ശസ്ത്രക്രിയ നടത്തിയ അതേ ആശുപത്രിയിൽ. സ്വാഭാവികമായും അനന്യയുടെ മരണത്തിനുശേഷം ഒട്ടേറെപ്പേർ പിങ്കിയെ വിളിക്കുകയും ചെയ്‌തിരുന്നു.
മാനസികമായി തളർന്നിരിക്കുമ്പോൾത്തന്നെ സുഹൃത്തുക്കളും അല്ലാത്തവരുമായി ഒട്ടേറെ പേരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടിയും വന്നിരുന്നു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരമില്ലെങ്കിലും ചില സംശയങ്ങൾക്കെങ്കിലും മറുപടിയാവും എന്ന വിശ്വാസത്തിൽ പിങ്കി സ്വന്തം അനുഭവം പറയുകയാണിപ്പോൾ.
ഒരു ട്രാൻസ്ജെൻഡറിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറെ നിർണായകമായ തീരുമാനമാണ് ലിംഗമാറ്റത്തിനുള്ള തീരുമാനം. എളുപ്പം എടുക്കാവുന്ന ഒന്നല്ല അത്. നമുക്ക് പരിചയമുള്ള ഓരോ മുഖങ്ങളും ചോദ്യചിഹ്നമായി മുൻപിലുണ്ടാവും. അവർ ഇതെങ്ങനെ സ്വീകരിക്കും എന്ന ആശങ്കയുണ്ടാവും.
നമ്മൾ തീർത്തും തനിച്ചാവുന്ന സമയങ്ങളിലൊന്നാണ് അത്. കാരണം മറ്റാരെയും അതു പറഞ്ഞു ഫലിപ്പിക്കാൻ കഴിയില്ലല്ലോ. പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നവരുടെ പട തന്നെയിറങ്ങി വരുമ്പോൾ നമ്മളെ അറിയുന്ന അപൂർവം ചിലർ ആശ്വസിപ്പിക്കാനും പിന്തുണയ്ക്കാനും ഉണ്ടാവും. അത്തരം പിന്തുണകൾ നിർണായകമാണ്. ഭാഗ്യവശാൽ പിങ്കിക്ക് അങ്ങനെ ഒരാളുണ്ടായിരുന്നു. വേദനയുടെ നിമിഷങ്ങളിൽ എനിക്കു കൂട്ടിരുന്ന ഒരാൾ... അനന്യയ്ക്ക് അങ്ങനെ ഒരാൾ ഇല്ലാതിരുന്നോ... എന്നറിയില്ലെന്നും പിങ്കി പറയുന്നുണ്ട്.
പഠനം കഴിഞ്ഞ് മെയ്ക് അപ് ആർടിസ്റ്റായി സിനിമയിൽ സജീവമായപ്പോഴാണ് പൂർണമായും സ്ത്രീയാകണം എന്നൊരു ചിന്ത ഉണ്ടാകുന്നത്. തുടർന്നാണ് പിങ്കി ശസ്തക്രിയ എന്ന നിർണായക തീരുമാനം എടുക്കുന്നത്. ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിലെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
ഏറെ റിസ്കുള്ള ശസ്ത്രക്രിയയാണിതെന്ന് അറിയാമായിരുന്നു. ശസ്ത്രക്രിയയ്ക്കു മുൻപേ മാനസികമായി മാത്രമല്ല. ശാരീരികമായും തയാറാവേണ്ടതുണ്ട്. എല്ലാ അപകടസാധ്യതകളും ഉൾക്കൊണ്ടായിരുന്നു പിങ്കി ശസ്ത്രക്രിയക്ക് ഒരുങ്ങിയത്.
ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള ചികിത്സ 2017ൽ ആരംഭിച്ചു. പുരുഷ ഹോർമോണിന്റെ അളവ് കുറച്ച് ഈസ്ട്രജൻ കൂട്ടാനുള്ള ഗുളികകളാണ് ആദ്യം കഴിച്ചിരുന്നത്. ചില ഗുളികകൾ കഴിക്കുമ്പോൾ ബുദ്ധിമുട്ടുകളും അനുഭവപ്പവടും .
തുടർന്ന് ഇക്കാര്യം പിങ്കി ഡോക്ടറോട് പറഞ്ഞപ്പോൾ അതൊഴിവാക്കി ഇൻജക്‌ഷൻ തുടങ്ങി. മൂന്നു വർഷത്തോളം ഇതു തുടർന്നു. പിന്നെയാണ് സർജറിക്കു തയാറായത്. 13 മണിക്കൂർ നീണ്ട സർജറിയായിരുന്നു.
കടുത്ത വേദനയിലേക്കാണ് സർജറി കഴിഞ്ഞിറങ്ങുക. ട്യൂബുകൾ ഘടിപ്പിച്ചിട്ടുണ്ടാവും. സ്റ്റിച്ചുകൾ വലിയാനുണ്ട്. എല്ലാം സഹിക്കുമെന്ന നേരത്തെയെടുത്ത തീരുമാനങ്ങളിൽ ചിലപ്പോൾ ഇളക്കം തട്ടിപ്പോകാനും സാധ്യതയുണ്ട്.
ആറുമാസമെങ്കിലും നീളുന്ന പ്രക്രിയയാണ് ഈ ശസ്ത്രക്രിയ. തുടക്കം കടുത്ത വേദനയാണ്. പതുക്കെയേ പാകപ്പെട്ടു വരൂ. ഡോകർമാരുടെ നിർദേശം കൃത്യമായി പാലിക്കണം. ഏതു നിമിഷവും സംഭവിച്ചേക്കാവുന്ന അണുബാധയാണ് മറ്റൊരു ഭീഷണി. അതിനാൽ ശുചിമുറി വളരെ വൃത്തിയാ സൂക്ഷിക്കുകയും വേണമെന്നാണ് പിങ്കി പറയുന്നത്.
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സ്വദേശിയാണ് പിങ്കി. മഞ്ജു വാരിയർ, അനുശ്രീ, മമ്ത മോഹൻദാസ്, മിയ, അനു സിതാര തുടങ്ങി ഒട്ടേറെ താരങ്ങളുടെ മെയ്ക് അപ് ആർട്ടിസ്റ്റായി വർക്ക് ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha






















