ഞാനെങ്ങനെ ഞാനായി... ഇവിടെ നിന്ന് അവിടേക്ക് പോയതില്‍ ഒരു ദുഃഖവുമില്ലെന്ന് സാബു ജേക്കബ്; കാരണം ഒന്നേയുള്ളൂ, അന്തഃസായി തല ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാനാണ് എനിക്കിഷ്ടം; രാഷ്ട്രീയത്തിന്റെ മറവില്‍ ഇവര്‍ തീര്‍ക്കുന്നത് വ്യക്തിവിരോധം കൂടിയാണ്

കേരളത്തില്‍ സ്വകാര്യമേഖലയില്‍ ഏറ്റവുമധികം പേര്‍ തൊഴിലെടുക്കുന്ന സ്ഥാപനമായ കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സാബു എം. ജേക്കബ് തന്റെ അനുഭവങ്ങള്‍ ഒന്നുകൂടി തുറന്ന് പറയുകയാണ്. തെലങ്കാനയിലേക്ക് 3500 കോടിയുടെ നിക്ഷേപവുമായി കിറ്റെക്‌സ് പോയതില്‍ ഒരു ദുഃഖവുമില്ലെന്ന് പറയുന്ന സാബു ജേക്കബ് അതിനിടയാക്കിയ കാരണങ്ങള്‍ വിശദീകരിക്കുന്നു.
കാരണം ഒന്നേയുള്ളൂ, അന്തഃസായി തല ഉയര്‍ത്തിപ്പിടിച്ച് ജീവിക്കാനാണ് എനിക്കിഷ്ടം. വ്യവസായികളോട് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കാശ് ചോദിക്കാറുണ്ട്. മിക്കവരും കാശ് കൊടുക്കാറുമുണ്ട്. അത് എല്ലായിടത്തും പതിവാണ്. കാശ് രണ്ട് രീതിയില്‍ വാങ്ങിക്കാം. ചിലര്‍, കിട്ടുന്നത് വാങ്ങി സന്തോഷത്തോടെ പോകുന്നു. 'തന്നില്ലെങ്കില്‍ നിന്നെ ശരിയാക്കി കളയും' എന്ന് പറയുന്നവരാണ് രണ്ടാമത്തേത്.
നിയമപരമായി ചെയ്യേണ്ടത് ചെയ്യാതെ പൈസ കൊടുത്ത് മാത്രം കാര്യങ്ങള്‍ നേടുന്നവരാണ് പലരും. ആ വ്യവസ്ഥിതിയാണ് പ്രശ്‌നം. ഇതിനോട് എനിക്ക് എതിര്‍പ്പാണ്. എന്റെ പിതാവും (അന്ന കിറ്റെക്‌സ് ഗ്രൂപ്പ് സ്ഥാപകന്‍ എം.സി. ജേക്കബ്) അങ്ങനെയായിരുന്നു. ആരെങ്കിലുമൊക്കെ പ്രതികരിക്കാതെ ഈ വ്യവസ്ഥിതി നന്നാവില്ലല്ലോ.ഒരു മാസത്തിനിടെ കിറ്റെക്‌സില്‍ നടന്നത് 11 പരിശോധനകള്‍.
പരിശോധനകള്‍ക്ക് ഞങ്ങള്‍ ഒരിക്കലും എതിരല്ല. പക്ഷേ, പരിശോധിക്കാന്‍ വരുന്നവര്‍ മാനദണ്ഡം പാലിക്കണം. ഇവിടെ ഒന്നും പാലിക്കപ്പെട്ടില്ല. പത്താമത്തെ പരിശോധനയ്ക്ക് ശേഷമാണ് ഞാന്‍ പ്രതികരിച്ചത്. ട്വന്റി20 സ്ഥാപിക്കപ്പെട്ടിട്ട് വലിയ കാലമായിട്ടില്ല.കിറ്റെക്‌സിനെതിരെ വിരോധം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. രാഷ്ട്രീയത്തിന്റെ മറവില്‍ ഇവര്‍ തീര്‍ക്കുന്നത് വ്യക്തിവിരോധം കൂടിയാണ്.
1975 മുതല്‍ പലവര്‍ഷങ്ങളിലും പ്രതിഷേധമുണ്ടായി. 97ല്‍ എന്റെ അച്ഛനെ നടുറോഡില്‍ വണ്ടിയില്‍ നിന്നിറക്കി ഇവര്‍ 70 വെട്ടാണ് വെട്ടിയത്. എന്നെ മൂന്നു പ്രാവശ്യം ബോംബെറിഞ്ഞിട്ടുണ്ട്. 2001ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അന്ന് രാത്രി 200ലേറെ രാഷ്ട്രീയക്കാര്‍ ഫാക്ടറി ആക്രമിച്ചു. അഞ്ച് വണ്ടി തീവച്ചു. സ്ത്രീകളുടെ ഹോസ്റ്റലിന്റെ ചില്ലുകള്‍ തകര്‍ത്തു. രണ്ടര മണിക്കൂര്‍ അക്രമമായിരുന്നു. ഇത് കേരളത്തിന്റെ പൊതുസ്വഭാവമാണ്.
കൃഷിയില്‍ നിന്നാണ് ഞങ്ങള്‍ വ്യവസായത്തിലേക്ക് വന്നത്. ഒരുപാട് പേര്‍ക്ക് തൊഴില്‍ കൊടുക്കുകയായിരുന്നു ലക്ഷ്യം. കിറ്റെക്‌സില്‍ ഇന്നുവരെ തൊഴിലാളി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ഓര്‍ക്കണം. ഞങ്ങള്‍ക്ക് നേരെയുണ്ടായിട്ടുള്ളത് ഉദ്യോഗസ്ഥരാഷ്ട്രീയ അക്രമങ്ങളാണ്. മുന്‍കാലങ്ങളില്‍ വലിയ പ്രതിസന്ധികളുണ്ടായെങ്കിലും കേരളം നന്നാകണമെന്ന് ആഗ്രഹമുള്ളതു കൊണ്ടാണ് പിടിച്ചുനിന്നത്. നിക്ഷേപം ഉപേക്ഷിക്കാനുള്ള തീരുമാനം വൈകാരികമല്ല. ആലോചിച്ചെടുത്തതാണ്. 1995 ലാണ് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് തുടങ്ങിയത്. ഈ 26 വര്‍ഷം കമ്പനി പ്രവര്‍ത്തിച്ചത് തെലങ്കാനയിലോ തമിഴ്‌നാട്ടിലോ ആയിരുന്നെങ്കില്‍ ഇതിന്റെ പത്തിരട്ടി വളര്‍ന്നേനെ. ഇന്ന് 15,000 പേര്‍ ജോലിയെടുക്കുന്ന സ്ഥാപനത്തില്‍ ഒന്നരലക്ഷം പേരുണ്ടായിരുന്നേനെ. അതുകൊണ്ട്, എന്റെ തീരുമാനത്തില്‍ ദുഃഖമൊന്നുമില്ല.
വ്യവസായ സൗഹൃദമെന്ന സംഗതി കേരളത്തിലില്ല. വ്യവസായ സൗഹൃദത്തില്‍ 28ാം റാങ്കാണ് കേരളത്തിന്. ത്രിപുര മാത്രമാണ് കേരളത്തിന് പിന്നിലുള്ളത്. എന്തൊരു നാണക്കേടാണിത്. കേരളം നമ്പര്‍ വണ്‍ ആണെന്ന് പറയുന്നത് രാഷ്ട്രീയക്കാരും മന്ത്രിമാരുമാണ്. കേരളത്തിലാണ് എന്റെ ഫാക്ടറി, പതിനായിരത്തിലേറെ പേര്‍ ജോലി ചെയ്യുന്നു എന്ന് ഞാന്‍ പറയുമ്പോള്‍ മറ്റ് നാട്ടുകാര്‍ അന്തംവിടുകയാണ്. പി.ടി. തോമസ് പറഞ്ഞു ഞങ്ങള്‍ മാലിന്യം ഉണ്ടാക്കുകയാണെന്ന്. മാലിന്യം യഥാര്‍ത്ഥത്തില്‍ ആരാണ് ഉണ്ടാക്കുന്നതെന്ന റിപ്പോര്‍ട്ട് ഞങ്ങള്‍ ഉടന്‍ പുറത്തുവിടുന്നുണ്ട്. രാഷ്ട്രീയലാഭം മാത്രമാണ് ഇവിടെ എല്ലാവര്‍ക്കുമുള്ളത്.
202021 മുഴുവന്‍ കൊവിഡിന്റെ പിടിയിലായിരുന്നു. എങ്കിലും 67 ശതമാനം ഉത്പാദനവും വിറ്റുവരവും ഞങ്ങള്‍ നേടി. ലാഭം വരുമാനത്തിന്റെ അതേ അനുപാതത്തില്‍ നിലനിറുത്താനും കഴിഞ്ഞു. ഈ വര്‍ഷം റെക്കാഡ് വിറ്റുവരവാണ് പ്രതീക്ഷ. 780 കോടി രൂപ നേടിയ 2020ലെ റെക്കാഡ് ഈ വര്‍ഷം മറികടക്കും. ഒന്നാംപാദത്തില്‍ തന്നെ വലിയ പ്രതീക്ഷയാണ് ഞങ്ങള്‍ക്കുള്ളതെന്നും സാബു ജേക്കബ് പറഞ്ഞു.
https://www.facebook.com/Malayalivartha























