മൂസ്‌പെറ്റിലെ സി പി എം കൊള്ള അമിത് ഷായുടെ അന്വേഷണവലയില്‍: വിവരമറിയും സഖാക്കള്‍.... കരുവന്നൂരിന് പുറമെ സി.പി.എം നിയന്ത്രണത്തിലുള്ള മൂസ്‌പെറ്റ് സഹകരണബാങ്കിലും വായ്പാക്രമക്കേട് കണ്ടെത്തിയതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരശേഖരണം ആരംഭിച്ചു.

കരുവന്നൂരിന് പുറമെ സി.പി.എം നിയന്ത്രണത്തിലുള്ള മൂസ്‌പെറ്റ് സഹകരണബാങ്കിലും വായ്പാക്രമക്കേട് കണ്ടെത്തിയതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരശേഖരണം ആരംഭിച്ചു.
സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറുടെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് മൂസ് പെറ്റ് ക്രമക്കേട് പുറത്തായത്. സി പി എം നിയന്ത്രണത്തിലുള്ള നിരവധി ബാങ്കുകളില്‍ ഇത്തരം ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച വിവരം.
കേന്ദ്ര സര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചതോടെയാണ് സഹകരണ തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് തന്നെയാണ് സഹകരണ വകുപ്പിന്റെ ചുമുതല. അതുകൊണ്ടു തന്നെ അന്വേഷണം താരതമ്യേന എളുപ്പമാണ്. കേന്ദ്ര ഏജന്‍സികളാണ് ഇത് സംബന്ധിച്ച വിവരശേഖരണം തുടങ്ങിയത്. ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് നടപടിയെന്നറിയുന്നു.
ഭൂമിയുടെ മതിപ്പുവില കൂട്ടി നടത്തിയ തട്ടിപ്പില്‍ 13.36 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് പറയുന്നത്. തൃശ്ശൂര്‍ നഗരത്തില്‍ ചേലക്കോട്ടുകര വഴിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ സഹകരണവകുപ്പാണ് ഓഡിറ്റ് നടത്തിയത്. നിലവിലുള്ള ഭരണസമിതിക്കും മുന്‍പുണ്ടായിരുന്നവര്‍ക്കും വീഴ്ച പറ്റിയതായാണ് കണ്ടെത്തല്‍. സഹകരണ വകുപ്പ് ഇത്തരത്തില്‍ ഒരു കണ്ടെത്തല്‍ നടത്തിയത് എങ്ങനെയാണെന്ന അന്വേഷണമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. സഹകരണ വകുപ്പിലെ ഓഡിറ്റ് വിഭാഗത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ അതീവ രഹസ്യമായി ശേഖരിക്കുന്നുണ്ട്.
2014-15 വര്‍ഷത്തില്‍ 38 ലക്ഷം രൂപ അറ്റാദായമുണ്ടായിരുന്ന മൂസ് പെറ്റ് ബാങ്ക് 2018-19 വര്‍ഷത്തില്‍ 13 കോടിയുടെ നഷ്ടത്തിലാണ്. എന്നാല്‍, ഫണ്ട് ശോഷണമുണ്ടായിട്ടില്ല. 2013 മുതല്‍ 18 വരെ നിയമപ്രകാരമല്ലാതെ 21.76 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചത്.
എട്ടുമാസംമുമ്പാണ് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ക്രമക്കേടിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തുടര്‍നടപടികളെടുക്കാത്തതാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ബാങ്കിന്റെ പ്രവര്‍ത്തനപരിധിക്ക് പുറത്തും വായ്പകള്‍ നല്‍കിയിട്ടുണ്ട്. ഭരണസമിതി അംഗങ്ങളും ബന്ധുക്കളും അനധികൃതമായി ഭൂമിവില ഉയര്‍ത്തിക്കാട്ടി വായ്പകള്‍ സ്വന്തമാക്കി.
നിലവില്‍ ടോക്കണ്‍ സംവിധാനത്തിലാണ് നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കാന്‍ ബാങ്ക് അവസരമൊരുക്കുന്നത്. ഇന്നലെ നൂറിലധികം പേര്‍ നിക്ഷേപം പിന്‍വലിക്കാനെത്തിയ സാഹചര്യത്തിലാണിത്. ഇന്നും ബാങ്കില്‍ നിക്ഷേപം പിന്‍വലിക്കാന്‍ നീണ്ട നിരയാണ്.
സെന്റിന് 20,000 രൂപ മതിപ്പുവിലയുള്ള ഭൂമിക്ക് ഒരുലക്ഷം രൂപയുടെ മൂല്യം കാണിച്ച് വായ്പ കൊടുത്ത വിവരം റിപ്പോര്‍ട്ടില്‍ ഉദാഹരിച്ചിട്ടുണ്ട്. ഒരേ ആധാരത്തില്‍ തന്നെ രണ്ടും മൂന്നും വായ്പകള്‍ നല്‍കിയെന്നും ആരോപണമുയര്‍ന്നു. അതില്‍ പലതും തിരിച്ചടയ്ക്കാതെ കിട്ടാക്കടമായി.
രണ്ട് ശാഖകളും ഒരു എക്സ്റ്റന്‍ഷന്‍ കൗണ്ടറുമുള്ള ബാങ്കിന് രണ്ട് നീതി മെഡിക്കല്‍ സ്റ്റോറുകളും മൊബൈല്‍ ഫ്രീസറുള്ള നീതി ആംബുലന്‍സുമുണ്ട്. 17,329 അംഗങ്ങളാണുള്ളത്.ക്രമക്കേടിനെക്കുറിച്ച് സി.പി.എം. നിയോഗിച്ച അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്. അത്തരത്തില്‍ നടപടിയെടുത്തു തുടങ്ങിയാല്‍ കേരളത്തിലെ എല്ലാ ബാങ്കുകള്‍ക്കെതിരെയും നടപടിയെടുക്കേണ്ടി വരും.
വന്‍ പ്രതിസന്ധിയിലൂടെ സഹകരണ മേഖല കടന്നുപോകുമ്പോള്‍ സഹകരണ മന്ത്രിക്ക് മാത്രം മിണ്ടാട്ടമില്ല. അദ്ദേഹം ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കുന്നു പോലുമില്ല. അതിനിടയിലാണ് മന്ത്രി വി. എന്‍ വാസവന്‍ ഉള്‍പ്പെട്ട ബാങ്ക് തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തു വന്നത്.
കേന്ദ്രസര്‍ക്കാര്‍ സഹകരണ മന്ത്രാലയം രൂപീകരിച്ചത് തന്നെ കേരളത്തിലെയും ബംഗാളിലെയും സഹകരണ ബാങ്കുകളെ പിടി കൂടുന്നതിന് വേണ്ടിയാണ്. കേരളത്തിലും ബംഗാളിലും സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടികളെ സഹായിക്കാന്‍ വേണ്ടിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു. തട്ടിപ്പിന്റെ ഭീകര രൂപം പുറത്തുവന്നാല്‍ കേരളത്തിലെ സഹകരണ മേഖല കൂടുതല്‍ പ്രതിസന്ധിയിലാവും.
"
https://www.facebook.com/Malayalivartha





















