കരുവന്നൂരിനെ കൈയൊഴിഞ്ഞ് കേരള ബാങ്ക്... ആത്മഹത്യയുടെ വക്കിൽ നിക്ഷേപകരും... ബിനാമിയെ പൊക്കാൻ ഇഡിയും...

കേരളം കണ്ടതിൽ വച്ച് എക്കാലത്തേയും വലിയ ഒരു തട്ടിപ്പാണ് കരുവന്നൂരിൽ നിന്ന് നാം കേട്ടത്. സിപിഎമ്മിന്റെ അധീനതയിലുള്ള ബാങ്കിൽ ഇത്യും വലിയ കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെ പലവിധ നീക്കുപോക്കുകൾക്കും സർക്കാർ ശ്രമിക്കുകയായിരുന്നു. എന്നാൽ അതിനെല്ലാം കനത്ത തിരിച്ചടി തന്നെയാണ് ഇപ്പോൾ ഒന്നൊന്നായി ലഭിച്ചു കൊണ്ടിരിക്കുന്നത്.
നൂറു കോടിയിലേറെ രൂപയുടെ വായ്പ്പാത്തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ബാധ്യതകള്‍ കേരള ബാങ്കിന് കൈമാറാനുള്ള സര്‍ക്കാര്‍ നീക്കത്തിനാണ് ഏറ്റവും ഒടുവിലായി തിരിച്ചടി നേരിട്ടത്. ബാധ്യതകള്‍ ഏറ്റെടുക്കാന്‍ നിയമപരമായി തടസ്സങ്ങളുണ്ടെന്നാണ് കേരള ബാങ്ക് സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്.
സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും കണക്ക് പ്രകാരം 104 കോടി രൂപയാണ് വായ്പ്പാത്തട്ടിപ്പ് നടത്തിയത് എന്നാണ്. എന്നാല്‍, കരുവന്നൂര്‍ ബാങ്കിന്റെ യഥാര്‍ഥ ബാധ്യത 400 കോടിയിലേറെ വരുമെന്നാണ് പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്. 452 കോടി രൂപയാണ് ബാങ്കിന്റെ നിക്ഷേപം.
ഇതില്‍ കാര്യമായ നീക്കിയിരിപ്പില്ല എന്നാണ് മനസ്സിലായിട്ടുള്ളത്. ഇപ്പോള്‍ പുറത്തുവന്ന തട്ടിപ്പിന് പുറമേ നല്‍കിയിട്ടുള്ള വായ്പ്പകളില്‍ ഭൂരിപക്ഷവും കിട്ടാക്കടമാണ്. വായ്പ്പയെടുത്ത പലരും തിരിച്ചടച്ചെന്ന് പറയുന്നുണ്ടെങ്കിലും ബാങ്ക് രേഖകളിലില്ല. കളക്ഷന്‍ ഏജന്റുമാരും ജീവനക്കാരും പണം തട്ടിയോയെന്നത് കൂടി പരിശോധിക്കണം.
2,000ത്തോളം വായ്പ്പകള്‍ കിട്ടാക്കടമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതില്‍ പകുതിയോളം വന്‍തുകകളുടേതാണ്. ജപ്തിയും റിക്കവറി നടപടികളും ഇപ്പോഴത്തെ സാഹചര്യത്തില്‍ നടക്കില്ല. ജപ്തി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഒരാള്‍ ആത്മഹത്യ ചെയ്തതോടെ നടപടികള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. മതിയായ ഈടില്ലാതെ 400 കോടിയോളം രൂപ കരുവന്നൂര്‍ ബാങ്കില്‍ മുടക്കാനാവില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കേരള ബാങ്കും.
ലാഭം മാത്രമല്ല, തിരിച്ചു കിട്ടുമെന്ന് ഉറപ്പു പോലുമില്ലാതെ ഇത്രയും വലിയ തുക മുടക്കുന്നത് കേരള ബാങ്കിന്റെ നിലനില്‍പ്പിനെ ബാധിക്കും. ഈടില്ലാതെ വന്‍തുക കൈമാറിയാല്‍ റിസര്‍വ് ബാങ്ക് നടപടിയും ഉറപ്പാണ്. ഇക്കാര്യങ്ങള്‍ കേരള ബാങ്ക് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെയും ഭരണസമിതിയെയും അറിയിച്ചിട്ടുണ്ട്. ഇതിലാണ് ഇപ്പോൾ സർക്കാർ പെട്ടിരിക്കുന്നത്.
കരുവന്നൂരിലെ നിക്ഷേപകരുടെ പ്രതിഷേധം തണുപ്പിക്കാന്‍ ബാധ്യതകള്‍ കേരള ബാങ്ക് ഏറ്റെടുക്കുമെന്ന് ഒരു അപഖ്യാതി പ്രചരിപ്പിക്കുന്നുണ്ട്. ഇരിങ്ങാലക്കുട മേഖലയില്‍ സിപിഎം സ്‌ക്വാഡുകള്‍ വീടുകള്‍ തോറും കയറി ഇക്കാര്യം പറയുന്നുണ്ടെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ഇതിൽ ശരിക്കും തിരിച്ചടി സർക്കാരിനല്ല, മറിച്ച് നിക്ഷേപകർക്കാണ്.
കേരള ബാങ്ക് പണം മുടക്കുമെന്ന പ്രതീക്ഷ തെറ്റിയതോടെ നിക്ഷേപകര്‍ എല്ലാവരും കടുത്ത ആശങ്കയിലാണ്. പലരും നിലവിൽ ആത്മഹത്യ മാത്രമേ മുന്നിലുള്ളൂ എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. ഇത്തരത്തിൽ ഈ സാമ്പത്തിക പ്രതിസന്ധി നീണ്ടു പോയാൽ കാര്യങ്ങൾ വഷളാകും എന്ന കാര്യം ഉറപ്പാണ്.
അതേസമയം, വായ്പാ തട്ടിപ്പ് കേസില്‍ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഇഡി ഉദ്യോഗസ്ഥന്‍ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ബാങ്ക് അധികൃതരോട് കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികളുടെ വീട്ടില്‍ നിന്ന് കിട്ടിയ വായ്പാ രേഖകള്‍ ക്രൈംബ്രാഞ്ചും പരിശോധിച്ചിരുന്നു. ഇത് ബിനാമി ഇടപാടുകളാണെന്ന് കണ്ടെത്തിയിട്ടുമുണ്ട്. ബിനാമി ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഒരേ ആള്‍ തന്നെ ഏകദേശം അമ്പതോളം ആളുകളുടെ പേരില്‍ വായ്പ എടുത്തിരിക്കുന്നു. എന്നാല്‍ ഇതെല്ലാം ഒരാള്‍ തന്നെയാണോ എടുത്തതെന്ന കാര്യത്തില്‍ ഉറപ്പില്ല. റിസോര്‍ട്ടുകളിലും മറ്റും പ്രതികള്‍ പണം നിക്ഷേപിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യവും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ബാങ്കിലെ ആഭ്യന്തര ഉപയോഗത്തിനായി നിര്‍മിച്ച സോഫ്‌റ്റ്വെയറില്‍ വലിയ രീതിയില്‍ അട്ടിമറി നടന്നതായി കണ്ടെത്തിയിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍ ഒരേ സമയം തന്നെ പലരും ഉപയോഗിക്കുന്നതും ഓരോരുത്തര്‍ക്കും പ്രത്യേക യൂസര്‍ ഐഡിയും പാസ്‌വേഡും ഉളളതാണ്.
എന്നാല്‍ വിരമിച്ചവരുടെ യൂസര്‍ ഐഡിയും പാസ് വേഡും തട്ടിപ്പ് നടന്ന കാലയളവില്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വിദഗ്ധ പരിശോധന നടത്തും.
https://www.facebook.com/Malayalivartha





















