70 ലക്ഷം രൂപയുടെ പട്ടിക ജാതി ക്ഷേമ ഫണ്ട് തട്ടിപ്പ്; മുഖ്യ പ്രതി സീനിയർ ക്ലാർക്ക് രാഹുലിന് ജാമ്യമില്ല!! വിജിലൻസ് കോടതി ജാമ്യം തള്ളി; സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു

തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള തലസ്ഥാന നഗരസഭയിലെ പട്ടിക ജാതി, പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കുള്ള പഠന മുറി, വിവാഹ ധനസഹായം, സ്കോളർഷിപ്പുകൾ എന്നീ ആനുകൂല്യങ്ങൾ ഗുണ ഭോക്താക്കൾക്ക് നൽകാതെ എസ്. സി , എസ്. റ്റി ക്ഷേമപദ്ധതി ഫണ്ടിൽ നിന്ന് 70 ലക്ഷം രൂപയുടെ പണാപഹരണം നടത്തിയ കേസിൽ റിമാൻ്റിൽ കഴിയുന്ന മുഖ്യ പ്രതിയുടെ ജാമ്യ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി.മുഖ്യ പ്രതിയായ സീനിയർ ക്ലാർക്ക് യു.ആർ. രാഹുലിനാണ് വിജിലൻസ് ജഡ്ജി എം.ബി. സ്നേഹ ലത ജാമ്യം നിരസിച്ചത്.
അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകി പ്രതിയെ സ്വതന്ത്രനാക്കിയാൽ തെളിവു നശിപ്പിക്കുമെന്നും സാക്ഷികളെയും കേസിൻ്റെ വസ്തുത അറിയാവുന്നവരെയും ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും മൊഴി തിരുത്തി കൂറുമാറ്റിച്ച് പ്രതിഭാഗം ചേർക്കാൻ സാധ്യതയുണ്ടെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.
തൻ്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടിലേക്ക് ആണ് പ്രതി പണം ട്രാൻസ്ഫർ ചെയ്തത്. പണാപഹരണക്കുറ്റ കൃത്യത്തിന് രാഹുൽ ഉപയോഗിച്ച ലാപ്ടോപ്പും ഐഫോണും ഡൽഹിയിൽ വിറ്റതായുള്ള കുറ്റസമ്മത മൊഴി പ്രകാരം അവ വീണ്ടെടുക്കാനായി കോടതി പ്രതിയെ വിജിലൻസ് പോലീസിൻ്റെ കസ്റ്റഡിയിൽ വിട്ടുനൽകിയിരുന്നു. എന്നാൽ പ്രതിയെ ഡെൽഹിയിൽ കൊണ്ടു പോയിട്ടും വിജിലൻസിന് അവ വീണ്ടെടുക്കാനായില്ല.
സിറ്റി മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങൾ കൂടി ഉൾപ്പെട്ടതിനാൽ വിജിലൻസിന് കൈമാറുകയായിരുന്നു. മുഖ്യ പ്രതിയായ നഗരസഭ പട്ടികജാതി ഡെവലപ്പ്മെൻ്റ് ഓഫീസിലെ വികസന വിഭാഗം സീനിയർ ക്ലർക്ക് കാട്ടാക്കട വീരണകാവ് പട്ടക്കുളം അനിഴം വീട്ടിൽ ആർ. യു. രാഹുലിനെ ജൂലൈ 12ന് ആണ് തിരുവനന്തപുരം വിജിലൻസ് കോടതി വിജിലൻസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത് തെളിവു ശേഖരണത്തിനായി വിജിലൻസിൻ്റെ കസ്റ്റഡിയിൽ വിട്ടത്.
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പർ മാറ്റി സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനുപയോഗിച്ച തൻ്റെ ലാപ്ടോപ്പും ഐ ഫോണും ഡൽഹിയിൽ വിറ്റതായാണ് ആർ. യു. രാഹുലിൻ്റെ മൊഴിയായി വിജിലൻസ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിട്ടുള്ളത്. രാഹുലിൻ്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് 2 മുതൽ 11 വരെയുള്ള പ്രതികൾ. ഉന്നത സ്വാധീനത്താൽ വിജിലൻസ് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒത്തുകളിക്കുകയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
പട്ടിക ജാതി , പട്ടിക വർഗ്ഗ വിഭാഗത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളാണ് രാഹുലും സംഘവും തട്ടിയെടുത്തത്. പഠന മുറിക്കായി അനുവദിച്ച തുക ലഭിക്കാത്തതിനെ തുടർന്ന് ഗുണഭോക്താവ് തിരുവനനന്തപുരം കോർപ്പറേഷൻ ഓഫീസിൽ പരാതിയുമായെത്തിയപ്പോഴാണ് മാസങ്ങളായി നടത്തി വന്ന വൻ തട്ടിപ്പ് പുറം ലോക മറിഞ്ഞത്.
മറ്റൊരു ഗുണഭോക്താവിന് വിവാഹ ധനസഹായമായി അനുവദിച്ച 75,000 രൂപ സ്വന്തം അക്കൗണ്ട് നമ്പർ നൽകി ആഗസ്റ്റ്റ്റ് 21 ന് എസ്.സി പ്രൊമോട്ടർ സംഗീത തട്ടിയെടുത്തതായി സ്ഥിരീകരിച്ചു. മറ്റൊരു ഗുണഭോക്താവിന് അനുവദിച്ച 2 ലക്ഷം രൂപയും ഒക്ടോബർ 12 , നവംബർ 3 , മാർച്ച് 10 എന്നീ തീയതികളിലായി സംഗീത തട്ടിയെടുത്തു.
സുഹൃത്തുക്കളുടെയും ബന്ധുക്കളുടേയുമായി 9 അക്കൗണ്ടുകളിലേക്കാണ് രാഹുൽ പണം ട്രാൻസ്ഫർ ചെയ്തു. തുടർന്ന് കോർപ്പറേഷൻ സെക്രട്ടറി മ്യൂസിയം പോലീസിലും പട്ടിക ജാതി വകുപ്പിനും പരാതി നൽകുകയായിരുന്നു. ഇതിന് തൊട്ടു മുമ്പ് ആർ.യു. രാഹുൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് ട്രാൻസ്ഫർ ആയി പോയി.
തട്ടിപ്പ് കണ്ടെത്തിയതോടെ രാഹുലിനെയും കൊല്ലത്തേക്ക് മാറിപ്പോയ സീനിയർ ക്ലാർക്ക് പൂർണിമ കാണിയെയും സസ്പെൻ്റ് ചെയ്തു. കോർപ്പറേഷനിലെ എസ്. സി. ഫീൽഡ് പ്രൊമോട്ടർമാരായ വട്ടിയൂർക്കാവ് മഞ്ചാടിമൂട് സ്വദേശി എസ്. ബി. വിശാഖ് സുധാകരൻ , ഈഞ്ചക്കൽ നിവാസി സംഗീത എന്നിവരെ. പിരിച്ചുവിട്ടു. ലക്ഷങ്ങളുടെ തട്ടിപ്പിൽ രാഹുലിൻ്റെ ഒരു ബന്ധുവിനെ മാത്രമാണ് മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha





















