കയ്യാങ്കളിയില്‍ മാപ്പില്ല... സഭാ കൈയാങ്കളി കേസ് സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞതിനാല്‍ എന്നായാലും ശിവന്‍കുട്ടിയുടെ മന്ത്രി സ്ഥാനത്തിന് ഒരു ഭീഷണി തന്നെ; മന്ത്രി ശിവന്‍കുട്ടിയടക്കം വിചാരണ നേരിടണം; വിചാരണയുടെ ഓരോ ഘട്ടത്തിലും കോടതിയുടെ പരാമര്‍ശങ്ങള്‍ ശിവന്‍കുട്ടിക്ക് വെല്ലുവിളി തന്നെ

നിയമസഭാ കൈയാങ്കളിക്കേസ് ഏറ്റവുമധികം ബാധിക്കുന്നത് ശിവന്‍കുട്ടിയെയാണെന്ന് വളരെ മുമ്പ് തന്നെ മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതാണ്.
കാരണം കേസിലുള്‍പ്പെട്ടവരില്‍ ശിവന്‍ കുട്ടി മാത്രമാണ് മന്ത്രിയായിട്ടുള്ളത്. സുപ്രീം കോടതി തള്ളിയ സ്ഥിതിക്ക് ഇനി വിചാരണ കോടതി ശക്തമായി ഇടപെടും അന്നേരം ഓരോ ഘട്ടത്തിലും ശിവന്‍ കുട്ടിയുടെ മന്ത്രി സ്ഥാനത്തിന് ഭീഷണി തന്നെയാകും. പ്രതിപക്ഷം അത് കടുപ്പിക്കുകയും ചെയ്യും.
നിയമസഭാ കൈയാങ്കളിക്കേസ് പിന്‍വലിക്കാനുള്ള കേരളത്തിന്റെ അപേക്ഷ തള്ളിയ സുപ്രീംകോടതി, മന്ത്രി വി. ശിവന്‍കുട്ടിയടക്കം ആറു പ്രതികളും വിചാരണ നേരിടണമെന്ന് വിധിച്ചത് സര്‍ക്കാരിന് കനത്ത ആഘാതമായി. പൊതുമുതല്‍ നശിപ്പിച്ചുള്ള ക്രിമിനല്‍ നടപടിക്ക് നിയമസഭാംഗങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയില്ലെന്നും കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ജനത്തോടുള്ള വഞ്ചനയും ഭരണഘടനാ വിരുദ്ധവുമാണെന്നും ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വിധിച്ചു.
മന്ത്രി ശിവന്‍കുട്ടിയെ കൂടാതെ മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, മുന്‍ എം.എല്‍.എമാരായ കെ. അജിത്ത്, സി.കെ. സദാശിവന്‍, കെ. കുഞ്ഞഹമ്മദ് എന്നിവരാണ് പ്രതികള്‍. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലെന്നും 77 പേജുള്ള വിധിയിലുണ്ട്. 184ാം അനുച്ഛേദം തെറ്റായി വ്യാഖ്യാനിച്ചാണ് സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. സര്‍ക്കാര്‍ പ്രോസിക്യൂട്ടറുടെ നടപടി അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
വിധി പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാം. ജനപ്രതിനിധികള്‍ക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള പ്രത്യേക അവകാശങ്ങള്‍ ജനങ്ങളോടുള്ള ഉത്തരവാദിത്തം ഭയമില്ലാതെ നിറവേറ്റാനുള്ളതാണെന്ന് കോടതി പറഞ്ഞു. സഭയുടെ പരിരക്ഷ ക്രിമിനല്‍ കുറ്റത്തില്‍ നിന്നുള്ള പരിരക്ഷയല്ല. പി.വി.നരസിംഹറാവു കേസ് വിധി പ്രകാരം സ്പീക്കര്‍ക്കാണ് സഭയിലെ കാര്യങ്ങളില്‍ പരമാധികാരം എന്ന വാദം അംഗീകരിക്കാനാവില്ല.
ബഡ്ജറ്റ് അവതരണ വേളയില്‍ നടത്തിയ അതിക്രമങ്ങള്‍ സഭാ നടപടികളുടെ ഭാഗമല്ല. അവകാശങ്ങള്‍ നിയമങ്ങള്‍ പാലിക്കുന്നവര്‍ക്കുള്ളതാണ്. അവകാശങ്ങളുടെ അതിര് ജനപ്രതിനിധികള്‍ ലംഘിച്ചു. പ്രത്യേക അവകാശവും പരിരക്ഷയും പൊതുനിയമങ്ങളില്‍ നിന്ന് ഒഴിവാകാനുള്ള കവാടമല്ല. പൊതുനിയമം ജനപ്രതിനിധികള്‍ക്കും ബാധകമാണ്. ഇത്തരം നടപടിക്കെതിരെ ശക്തമായ സന്ദേശം നല്‍കിയേ തീരൂ. എം.എല്‍.എമാരുടെ പ്രവൃത്തി ഭരണഘടനയെ ചവിട്ടിമെതിച്ചു. കേസ് പിന്‍വലിക്കുന്നത് പൊതുനീതിയുടെ ലംഘനമാണെന്നും പരമോന്നത കോടതി പറഞ്ഞു.
പ്രതിഷേധമെന്ന പേരില്‍ ജനപ്രതിനിധികള്‍ സഭയിലും പുറത്തും പൊതുമുതലും സ്വകാര്യ മുതലും നശിപ്പിക്കുന്ന പ്രവണത ഏറുകയാണ്. അത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് വിചാരണ. ഐ.പി.സി 427 (നാശനഷ്ടമുണ്ടാക്കുന്ന പ്രവൃത്തി രണ്ടുവര്‍ഷം വരെ തടവും പിഴയും), 447 (അതിക്രമിച്ചു കടക്കല്‍ മൂന്നുമാസം വരെ തടവും പിഴയും), പൊതുമുതല്‍ നശിപ്പിക്കുന്നതു തടയല്‍ നിയമത്തില്‍ അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന 3 (1) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
2015ല്‍ മാര്‍ച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനിടെയാണ് ഇടത് എം.എല്‍.എമാര്‍ സ്പീക്കറുടെ ഡയസിലുള്‍പ്പെടെ ബഹളമുണ്ടാക്കിയത്. ഡയസ് നേരത്തേ കൈയടക്കി സ്പീക്കര്‍ പ്രവേശിക്കുന്നത് തടഞ്ഞു. കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ വലിച്ചെറിഞ്ഞ് നശിപ്പിച്ചു. സ്പീക്കറുടെ കസേര വലിച്ചു താഴെയിട്ട് തകര്‍ത്തു.
സുപ്രീംകോടതി വിധിയുടെ പേരില്‍ രാജിവയ്ക്കില്ല. വിചാരണ നേരിട്ട് നിരപരാധിത്വം തെളിയിക്കുമെന്നാണ് മന്ത്രി വി. ശിവന്‍കുട്ടി പറയുന്നത്. ആത്മവിശ്വാസം എന്തായാലും നല്ലതാ.
"
https://www.facebook.com/Malayalivartha


























