മൂന്നാഴ്ച അതീവ ജാഗ്രത നിർദ്ദേശം! എണ്ണം കൂടാൻ സാദ്ധ്യത.... മൂന്നാം തരംഗമോ?

കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതില്‍ കടുത്ത ആശങ്ക കഴിഞ്ഞ ദിവസങ്ങളിലേ കേന്ദ്രസര്‍ക്കാര്‍ പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെ കേരളത്തിൽ ഇനിയും ഒരു ലോക്ക്ഡൗൺ ഉണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് ജനങ്ങളും.
ഈയൊരു സാഹചര്യത്തിലാണ് സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ സൂചനയില്ലെന്ന് ആരോഗ്യമന്ത്രി വീണാജോർജ് വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണമുയരുന്ന സാഹചര്യത്തിൽ അടുത്ത മൂന്നാഴ്ച കൂടുതൽ ജാഗ്രത ആവശ്യമാണെന്നും വീണാജോർജ് പറഞ്ഞു.
കേരളത്തില്‍ നേരത്തെ കണക്കുകൂട്ടിയതു പോലെയാണ് കോവിഡ് നിരക്ക്. ഒരു പോസിറ്റീവ് കേസുപോലും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകരുതെന്ന ലക്ഷ്യത്തോടെയാണു പരിശോധനകളുടെ എണ്ണം വർധിപ്പിച്ചത്. അതിന്റെ ഭാഗമായി വ്യാഴാഴ്ച 13 ശതമാനത്തിനു മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്.
രണ്ടാം തരംഗത്തിന്റെ ഭാഗമായി തന്നെ കേരളത്തിൽ നിലവിലെ രീതിയിൽ രോഗികളുടെ എണ്ണം കൂടാൻ സാദ്ധ്യതയുണ്ട്. പരമാവധി കൊവിഡ് കേസുകൾ കണ്ടെത്താനാണ് ശ്രമം. ഇതിനായി കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിലെ നിലവിലെ അവസ്ഥ പ്രതീക്ഷിച്ചതാണ്. രണ്ടാം തരംഗം കേരളത്തിൽ ആരംഭിച്ചത് ഏപ്രിൽ പകുതിക്കു ശേഷമാണ്. രണ്ടാം തരംഗം മൂർച്ഛിച്ചത് മേയ് 12നാണ്.
സംസ്ഥാനത്ത് കോവിഡ് പ്രതിരോധം മികച്ച രീതിയിലാണ് നടക്കുന്നത്. പരമാവധി പേരെ പരിശോധന നടത്തി രോഗികളെ കണ്ടെത്തി അവരെ ക്വാറന്റൈനിലാക്കുകയും അവര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്യുന്നു. ബുധനാഴ്ചയാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്.
അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 മാത്രമാണുള്ളത്. ഇന്ന് 1,63,098 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. പോസിറ്റീവായ ഒരാളെപ്പോലും വിട്ടുപോകാതിരിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ വകുപ്പുകളും വളരെ ഏകോപനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ പൊതു സമൂഹം വളരെ പിന്തുണയാണ് നല്‍കുന്നത്.
ദേശീയ തലത്തില്‍ തന്നെ കേരളത്തിന്റെ കൊവിഡ് പ്രതിരോധ സംവിധാനം വളരെ മികച്ചതാണെന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണത്തെ കേന്ദ്ര സംഘവും ഇതംഗീകരിച്ചതാണ്. സംസ്ഥാനത്ത് ബാധിച്ചിരിക്കുന്നത് ഡെല്‍റ്റാ വൈറസാണ്. രണ്ടാം തരംഗത്തില്‍ കുതിച്ചുയരാമായിരുന്ന ടി.പി.ആറിനെ വളരെ ദിവസം 10 ശതമാനത്തില്‍ തന്നെ നിര്‍ത്തിയിരുന്നു.
ഇപ്പോള്‍ ടി.പി. ആര്‍ ചെറുതായി ഉയര്‍ന്നെങ്കിലും ആശങ്ക വേണ്ട. കേസിന്റെ കാര്യത്തില്‍ ഏപ്രില്‍ പകുതിയോടെയാണ് രണ്ടാം തരംഗം ഇവിടെ ആരംഭിച്ചത്. മേയ് മാസത്തിലാണ് 43,000ലധികം രോഗികളുണ്ടായത്. ഏറ്റവും പുതിയ സിറോ സര്‍വയലന്‍സ് സര്‍വേയില്‍ കേരളത്തില്‍ 42 ശതമാനം പേര്‍ക്കാണ് ആന്റിബോഡി കണ്ടെത്തിയത്.
രോഗം ബാധിക്കാത്ത 50 ശതമാനത്തിലേറെപ്പേര്‍ സംസ്ഥാനത്തുണ്ട്. രോഗവ്യാപന നിരക്ക് ദേശീയ തലത്തിലേക്കാള്‍ കേരളത്തില്‍ കുറവാണ്. കൂടുതല്‍ വാക്സീന്‍ ലഭിച്ചാലേ പ്രതിരോധം ശക്തമാക്കാന്‍ കഴിയൂവെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇനിയും 50 ശതമാനത്തിലധികം പേര്‍ക്ക് രോഗം വരാന്‍ സാദ്ധ്യതയുണ്ട്. അവരെ സുരക്ഷിതമാക്കാന്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ശ്രമിക്കുകയാണ് കേരളം. ദേശീയ തലത്തില്‍ ജനസംഖ്യയുടെ 10 ലക്ഷമെടുത്താല്‍ ഏറ്റവുമധികം വാക്‌സിന്‍ നല്‍കുന്ന സംസ്ഥാനത്തിലൊന്നാണ് കേരളം.
സംസ്ഥാനത്ത് ചികിത്സ കിട്ടാതെയും ഓക്‌സിജന്‍ കിട്ടാതേയും ആരും ബുദ്ധിമുട്ടിയിട്ടില്ല. രോഗികളുടെ എണ്ണം കൂടുന്നെങ്കിലും ഐ.സി.യു.വിലും വെന്റിലേറ്ററിലും കഴിയുന്നവരുടെ എണ്ണം കുറഞ്ഞ് വരികയാണ്.
കൂടുതല്‍ പേര്‍ വാക്‌സിന്‍ എടുത്തതിനാല്‍ അവര്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്നില്ല എന്നതാണ് കാണിക്കുന്നത്. കേന്ദ്ര സംഘം നാളെ വൈകുന്നേരം സംസ്ഥാനത്ത് വരുമെന്നറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























