സമാന്തര എക്സ്‌ചേഞ്ചിനു പിന്നിൽ കോപ്പു കൂട്ടുന്നത് ഭീകരപ്രവർത്തനം? സ്വർണകടത്തും രാജ്യദ്രോഹവും!

രാജ്യസുരക്ഷക്കുവരെ ഭീഷണി ഉയര്‍ത്തുന്ന തരത്തിലാണ് വിവിധയിടങ്ങളിൽ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിപ്പിച്ച് പോന്നിരുന്നതായി നമ്മൾ മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞത്.
ഏതു കോണിൽ നിന്നും ആരോയും ഫോൺ വഴി ബന്ധപ്പെടാൻ സാധിക്കുന്ന ഈ കാലഘട്ടത്തിൽ എന്തിനു വേണ്ടിയിട്ടാണ് സമാന്തരമായി ഒരു എക്സ്ചേഞ്ചിലൂടെ നിയമവിരുദ്ധമായി വോയ്സ് കോൾ ചെയ്യുന്നത്? ഇതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ തീർച്ചയായും ഇതിനെ പറ്റി ചിന്തിക്കേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു എന്ന് വേണം പറയാൻ.
ബെംഗളുരൂവിനും കോഴിക്കോടിനും പിന്നാലെ ബിഹാറിലും ഉത്തർപ്രദേശിലുമെല്ലാം ഒരേ തരം സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയതോടെ ഇതിനു പിന്നിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ അടിവേര് ഇളക്കാൻ ഒരുങ്ങിയിരിക്കുകയാണ് അന്വേഷണ സംഘങ്ങൾ.
കേവലം പിഴയടച്ചു രക്ഷപ്പെടാവുന്ന ടെലികോം തട്ടിപ്പ് മാത്രമല്ല ഇതെന്ന ബോധ്യം പൊലീസിനുണ്ട്. സ്വർണക്കടത്തും കള്ളപ്പണവും മുതൽ തീവ്രവാദ പ്രവർത്തനത്തിലേക്കു വരെ നീളുന്നുണ്ട് വിവിധ ഏജൻസികളുടെ അന്വേഷണം എന്നാണ് പ്രാരംഭ ഘട്ടത്തിൽ ലഭിച്ചിരിക്കുന്ന വിവരം.
അതിൽ ഏറ്റവും ശ്രദ്ധിക്കേണ്ടുന്ന വസ്തുത എന്തെന്നാൽ ബംഗളൂരുവിലും കോഴിക്കോടുമായി പൊലീസ് പിടികൂടിയ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത ഉപകരണങ്ങൾക്കു ഒന്നരക്കോടി രൂപയോളം വില വരും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
ഫോൺ കോളുകൾ ചെയ്യാൻ പലതരം മൊബൈൽ ആപ്ലിക്കേഷനുകൾ ഉള്ള ഈ ആധുനിക കാലത്ത് ജീവിക്കുന്ന ഇവർ, ഇത്രയും നിക്ഷേപം നടത്തി വിളിക്കാൻ മാത്രം എന്തു ലാഭമാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളിൽ നിന്നു അവർ കണ്ടിട്ടുണ്ടാവുക? ഒരു കാര്യം എന്തായിരുന്നാലും ഉറപ്പിക്കാം, അത് നല്ല രീതിയിൽ ഉള്ളതാവില്ല എന്നത് ഉറപ്പാണ്.
ഇന്ന് വിദേശത്തു നിന്ന് വിഡിയോ കോൾ ഉൾപ്പെടെ വിളിക്കാനുള്ള സംവിധാനമുള്ള സമയത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയതോടെയാണ് വിവിധ സംസ്ഥാനങ്ങളിലെ പൊലീസും കേന്ദ്ര ഏജൻസികളും മിലിട്ടറി ഇന്റലിജൻസും അന്വേഷണം ആരംഭിക്കാൻ ഒരുങ്ങിയത്.
രണ്ടു മാസത്തിനിടെ കേരളം ഉൾപ്പെടെ 4 സംസ്ഥാനങ്ങളിലെ ഇരുപതോളം കേന്ദ്രങ്ങളിലാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് കണ്ടെത്തിയത്.
നിലവിൽ കേസിൽ അറസ്റ്റിലായ മലപ്പുറം സ്വദേശി ഇബ്രാഹീം പുല്ലാട്ടിനെ സാമ്പത്തികമായി സഹായിച്ചവരുടെ വിവരങ്ങളാണ് അന്വേഷണസംഘം ശേഖരിച്ചു കൊണ്ടിരിക്കുന്നത്. ബംഗളൂരുവിലും കോഴിക്കോട്ടുമടക്കം നിയമവിരുദ്ധ എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിക്കുന്നതിന് കോടിക്കണക്കിന് രൂപ മുടക്കിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
കോഴിക്കോട്ട് ഏഴിടത്ത് എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചതിൽ സർക്കാറിനും ടെലികോം വകുപ്പിനും കോടിയിലേറെ രൂപയുടെ നികുതി നഷ്ടമടക്കമുണ്ടായതായാണ് കണക്കാക്കിയത്. നേരത്തെ ഡൽഹിയിലും ബിഹാറിലുമുൾപ്പെടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ചതിനു പിന്നിലും ഇവരാണോ എന്നത് വിശദമായി പരിശോധിച്ചു വരികയാണ്.
സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബത്തിലുള്ളയാളാണ് ഇബ്രാഹീമെന്നതിനാൽ എക്സ്ചേഞ്ച് സ്ഥാപിക്കാനുള്ള തുക സമാഹരിക്കാൻ പുറത്തു നിന്നുള്ളവരുടെയടക്കം സഹായം ലഭിച്ചതായാണ് സംശയം.
അതിനാൽ തന്നെ കേസിലെ പ്രതികളുടെയെല്ലാം ബാങ്ക് ഇടപാടുകളടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. സ്വർണക്കടത്ത്, ഹവാല, കുഴൽപണ ഇടപാടുകാർ നിയമവിരുദ്ധ എക്സ്ചേഞ്ചുകൾക്കായി പണം മുടക്കിയതായി സൂചനയുണ്ട്.
ബംഗളൂരുവിൽ പിടിയിലായ ഇബ്രാഹീമിനെതിരെ സൈനിക നീക്കം ചോർത്തിയതടക്കം കുറ്റങ്ങളാണ് അവിടെ ചുമത്തിയത്. അതിനാൽ തന്നെ രാജ്യദ്രോഹ പ്രവർത്തനമടക്കം കോഴിക്കോട്ടെ കേസിലുമുണ്ടെന്നാണ് സൂചനയുള്ളത്.
ഇതുകൂടാതെ, ഇയാളിൽ നിന്നും പിടിച്ചെടുത്ത 750 ഓളം സിം കാർഡുകൾ പരിശോധിച്ചാലേ ഇതുസംബന്ധിച്ച കൂടുതൽ തെളിവുകൾ ലഭിക്കൂ എന്നാണ് അന്വേഷണസംഘം വ്യക്തമാക്കിയിട്ടുള്ളത്.
ഒരേ സമയം 32 മുതൽ 128 സിമ്മുകൾ വരെ പ്രവർത്തിപ്പിക്കുന്ന 74,000 രൂപ മുതൽ 1.35 ലക്ഷം രൂപ വരെ വില വരുന്ന 105 ഉപകരണങ്ങളാണ് ബെംഗളുരുവിലെ സമാന്തര എക്സ്ചേഞ്ചുകളിൽ നിന്ന് പൊലീസ് പിടികൂടിയത്. അതായത് ഒരു കോടിയോളം രൂപ. ഇത്തരം 23 ഉപകരണങ്ങളാണ് കോഴിക്കോടുനിന്ന് പിടികൂടിയത്. ഇതിനു പുറമെ 3,720 സിം കാർഡുകൾ, ലാപ്ടോപുകൾ തുടങ്ങിയവയും കണ്ടെടുത്തു.
വോയ്സ്, വിഡിയോ കോളുകൾക്കുള്ള വിവിധ മൊബൈൽ ആപ്ലിക്കേഷനുകളുടെ വരവോടെ വിദേശത്തു നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള ഫോൺ കോളുകൾ നാലിൽ ഒന്നായി കുറഞ്ഞെന്നാണ് കണക്കുകൾ വ്യക്തമാക്കിയിട്ടുള്ളത്.
ഫോണിൽ വിളിച്ചാലും കോൾ നിരക്ക് മിനിറ്റിന് ഒരു രൂപയോളമാണ്. വിദേശ കോളുകൾ കൈമാറുന്നതിലൂടെ ലഭിക്കുന്ന കമ്മിഷൻ കൊണ്ടു മാത്രം സമാന്തര എക്സ്ചേഞ്ചുകൾ ലാഭകരമാവില്ല എന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇത്തരം എക്സ്ചേഞ്ചുകൾ ഉപയോഗിച്ചിരിക്കാമെന്ന നിഗമനത്തിൽ ഉറച്ച് നിൽക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥരും.
എന്നാൽ എന്താണ് ഈ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ ചെയ്യുന്നത് എന്ന ചിന്തയായിരിക്കും എല്ലാവർക്കും ഉണ്ടാകുന്നത്. ഔദ്യോഗിക മാർഗങ്ങളിലൂടെയല്ലാതെ കുറഞ്ഞ നിരക്കിൽ വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഫോൺ ചെയ്യാനാണ് സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ ഉപയോഗിക്കുന്നത്.
വിദേശത്തു നിന്നു നിയമവിരുദ്ധമായി രാജ്യത്തേക്കു ഫോൺ കോളുകൾ എത്തിക്കുകയാണ് ഇവയുടെ മെക്കാനിസം. വിദേശത്തു നിന്നു വരുന്ന കോളുകൾ ഇന്റർനെറ്റ് ബ്രോഡ്ബാൻഡ് കണക്‌ഷനിലൂടെ സ്വീകരിച്ച് ചൈനീസ് ഉപകരണത്തിന്റെ സഹായത്തോടെ രാജ്യത്തിനകത്തു നിന്നുള്ള മൊബൈൽ കോളാക്കി മാറ്റുകയാണ് സമാന്തര ടെലികോം എക്സ്ചേഞ്ചിന്റെ പ്രവർത്തന രീതി. അതിവേഗ ഇന്റർനെറ്റ് പ്ലാനുകൾ ഉപയോഗിച്ചാണ് ഇതു പ്രവർത്തിപ്പിക്കുക.
ഫോൺ വിളി രേഖകൾ ഉണ്ടാവില്ലെന്നതിനാൽ ഇത് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. രാജ്യാന്തര കോളുകൾ ലോക്കൽ കോളുകളായാണ് ഫോണിൽ കാണിക്കുക. ജൂലൈ ഒന്നിന് കോഴിക്കോട് നഗരത്തിലെ ഏഴിടങ്ങളിലാണ് ഇത്തരം എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്.
അടുത്തിടെ കേരളത്തിൽ നടന്ന പല കുറ്റകൃത്യങ്ങളുടെയും ആസൂത്രണം നടന്നത് സമാന്തര എക്സ്ചേഞ്ചുകൾ ഉപയോഗിച്ചുള്ള ഫോൺ വിളികളിലൂടെയാണ് എന്നു പൊലീസ് സംശയിക്കുന്നുണ്ട്. ഇത്തരം വിളികൾക്ക് ഫോൺവിളി രേഖകൾ ഉണ്ടാവില്ല.
CDRറും മൊബൈൽ ടവർ ലൊക്കേഷനും ഉപയോഗിച്ചാണ് അടുത്ത കാലത്ത് മിക്ക കേസുകളിലും പൊലീസ് പ്രതിയെ കണ്ടെത്തുന്നത്. എന്നാൽ കുഴൽഫോൺ ഉപയോഗിക്കുന്നതോടെ ഇതിൽ മറ്റ് വിവരങ്ങൾ കണ്ടെത്താൻ കവിയാതെ വരികയാണ് ചെയ്യുന്നത്.
സ്വർണക്കടത്ത്, കുഴൽപ്പണ സംഘങ്ങളുടെ ആസൂത്രണവും സമാന്തര എക്സ്ചേഞ്ചുകളിലൂടെയാണ് എന്നതിന്റെ സൂചനകളുമുണ്ട്. ചില സ്വർണക്കടത്ത് സംഘങ്ങൾ സമാന്തര എക്സ്ചേഞ്ചുകളിൽ പണം മുടക്കിയതായി വിവരം ലഭിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ എക്സ്ചേഞ്ചുകളിൽ നിന്നു പൊലീസ് നോട്ടെണ്ണുന്ന യന്ത്രവും കണ്ടെത്തിയിരുന്നു.
ഇതിലൂടെ ഫണ്ടിംഗ് എങ്ങനെയാണെന്ന് ഏകദേശ ധാരണയുണ്ട്. വിദേശത്തു നിന്നുള്ള ഫോൺ വിളികൾ ഉൾപ്പെടെയുള്ള ഇടപാടുകൾക്കുള്ള തുക പണമായിട്ടാണു എത്തിയിരുന്നത് എന്നതിന്റെ തെളിവാണിത്.
രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഭീകര സംഘടനകൾ സമാന്തര എക്സ്ചേഞ്ചുകൾക്ക് പിന്നിലുണ്ടെന്ന സംശയങ്ങളുമുണ്ട്. എക്സ്ചേഞ്ചുകൾക്ക് വൻതോതിൽ പണമെത്തുന്നത് വിദേശത്തുനിന്നാണെന്നു പൊലീസ് കരുതുന്നു. സേനാനീക്കങ്ങൾ ചോർത്താനുള്ള ബെംഗളൂരുവിലെ ശ്രമം മാത്രമല്ല, എക്സ്ചേഞ്ച് നടത്തിപ്പുകാർക്ക് ചില തീവ്രസ്വഭാവമുള്ള സംഘടനകളുമായുള്ള ബന്ധവും ഭീകരബന്ധത്തിലേക്കു വഴിതെളിക്കുന്നു.
രാജ്യത്ത് പലവട്ടം സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ കണ്ടെത്തിയിട്ടുണ്ടെങ്കിലും പ്രതികൾ പിഴയടച്ച് രക്ഷപ്പെടുകയാണ് പതിവ്. സാധാരണ ടെലികോം തട്ടിപ്പ് കേസുകളായാണ് ഇതു റജിസ്റ്റർ ചെയ്യുക.
റജിസ്ട്രേഷൻ ഇനത്തിൽ ടെലി കമ്യൂണിക്കേഷൻ വകുപ്പിൽ അടയ്ക്കേണ്ട തുകയും വിവിധ മൊബൈൽ ഫോൺ സേവനദാതാക്കൾക്ക് ഉണ്ടായ നഷ്ടവും കണക്കാക്കിയാണ് പിഴത്തുക നിശ്ചയിക്കുക.
ഭൂരിപക്ഷം കേസുകളിലും മൊബൈൽ കമ്പനികൾ പരാതിയുമായി എത്താറില്ലെന്നതും പ്രതികൾക്കു സൗകര്യമാകും. എന്നാൽ ഇത്തവണത്തേത് വെറും ടെലികോം തട്ടിപ്പായി ഒതുക്കില്ല എന്ന് തന്നെയാണ് അന്വേഷണ ഏജൻസികൾ തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























