രീതി മാറുന്നതിങ്ങനെയാണ്.... അയവില്ലാതെ കൊവിഡ് ഇന്നും 20,000 കടന്നു... ടിപിആറും ഉയർന്ന്... ലോക്കോ അൺലോക്കോ?
ഒരുവശത്ത് മുഴുവൻ അടച്ചുപൂട്ടിയിട്ടും കുറയാത്ത കേസുകൾ, മറുവശത്ത് ലോക്ക് ഡൗണിനെതിരെ ഉയരുന്ന കടുത്ത പ്രതിഷേധം, മുഴുവൻ തുറന്നിടരുതെന്ന കേന്ദ്ര നിർദ്ദേശം. വലിയ സമ്മർദ്ദത്തിലാണ് സംസ്ഥാന സർക്കാർ. തുറക്കലിനോട് കേന്ദ്രം യോജിക്കുന്നില്ലെങ്കിലും നിലവിലെ ലോക്ക് ഡൗൺ രീതി എന്തായാലും കേരളം മാറ്റും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തില്‍ ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 5 ജില്ലകളിലാണ് 1000ത്തിനു മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050, ആലപ്പുഴ 1046, കോട്ടയം 963, കാസര്‍ഗോഡ് 707, വയനാട് 666, ഇടുക്കി 441, പത്തനംതിട്ട 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.14 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,837 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,960 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 623 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
68 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,792 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,67,379 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,26,761 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,61,133 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ടി.പി.ആര്‍. 5ന് താഴെയുള്ള 62, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
സംസ്ഥാനത്ത് ടിപിആർ അടിസ്ഥാനത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങളിൽ ചൊവ്വാഴ്ചയോടെ മാറ്റം വരും. രോഗവ്യാപനം കൂടിയ വാർഡുകൾ മാത്രം അടച്ചുള്ള ബദൽ നടപടിയാണ് ആലോചനയിൽ. ഇതിനിടെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ കൂടുതൽ സിഎഫ്എൽടിസികൾ തുറക്കണമെന്ന് സംസ്ഥാനം സന്ദർശിക്കുന്ന കേന്ദ്ര സംഘം ആവശ്യപ്പെട്ടു.
വിദഗ്ധസമിതിയുടെ ബദൽ നിർദ്ദേശം ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗം പരിഗണിക്കും. രോഗമുണ്ടായാൽ തദ്ദേശസ്ഥാപനം മുഴുവൻ അടക്കുന്നതിന് പകരം കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട വാർഡുകൾ മാത്രം അടച്ചുള്ള ബദലാണ് പരിഗണനയിൽ. മറ്റ് സ്ഥലങ്ങളിൽ എല്ലാ ദിവസവും എല്ലാ കടകളും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തുറന്നേക്കും. വാരാന്ത്യ ലോക്ക് ഡൗണും ഉണ്ടാകില്ല.
രോഗമുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധത്തിനാണ് സംസ്ഥാന സന്ദർശിക്കുന്ന കേന്ദ്രസംഘവും ഊന്നൽ നൽകുന്നത്. കൊഴിക്കോടും പത്തനംതിട്ടയും സന്ദർശിച്ച സംഘം കൂടുതൽ സിഎഫ്എൽടിസികൾ തുറക്കാനാണ് നിർദ്ദേശിച്ചത്.
അതിനിടെ കേരളത്തിലെ കണക്ക് ദേശീയ തലത്തിൽ ചർച്ചയാകുമ്പോൾ സ്ഥിതിയിൽ വലിയ ആശങ്ക വേണ്ടെന്ന അഭിപ്രായപ്പെടുന്ന വിദഗ്ധരുമുണ്ട്. രോഗമുള്ള സ്ഥലത്ത് കേന്ദ്രീകരിച്ച് നടത്തുന്ന വ്യാപക പരിശോധനയാണ് കേസുകൾ കണ്ടെത്തുന്നതിനും ടിപിആറും ഉയരുന്നതിനും കാരണമെന്ന് പ്രമുഖ വൈറോളജിസ്റ്റ് ഗംഗാ ദീപ് കാംഗിന്‍റെ അഭിപ്രായം ഇതിനകം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്.
നിലവിലെ ലോക് ഡൗൺ രീതികളിലെ അശാസ്ത്രീയത മാത്രമല്ല, വ്യാപകമായി ഉയരുന്ന എതിർപ്പുകളും വ്യാപാരികൾ കോടതിയെ സമീപിച്ചതും ഓണം വരുന്നതുമൊക്കെ പരിഗണിച്ചാണ് സംസ്ഥാന സർക്കാറും ഇളവിലേക്ക് നീങ്ങുന്നത്.
https://www.facebook.com/Malayalivartha