ഒടുവിൽ മലക്കം മറിഞ്ഞു.... ഓണക്കിറ്റ് കൊടുക്കാൻ പ്രമുഖരും ഫോട്ടോ എടുപ്പും... ഹാലിളകി വ്യാപാരികൾ... വീണ്ടും വിവാദമായി സർക്കാർ നിർദേശം
നാളെ മുതലായിരിക്കും സംസ്ഥാനത്താകെ റേഷൻ കടകളിലൂടെ ഓണകിറ്റിന്റെ വിതരണം നടത്താനിരിക്കുന്നത്. കിറ്റ് വിതരണത്തിനു മുന്നേ തന്നെ നിരവധി പൊല്ലാപ്പുകൾ ഇതിനു പിന്നാലെ ഉണ്ടായിരുന്നു. ഇതിനെയെല്ലാം അതിജീവിച്ച് ഇന്നലെ ഓണകിറ്റിന്റെ ഉദ്ഘാടനം തിരുവന്തപുരത്ത് നടന്നിരുന്നു. ഇനി നടക്കാനിരിക്കുന്ന വിതരണത്തിലാണ് നിലവിൽ പുലിവാല് പിടിച്ചിരിക്കുന്നത്.
നാളെ മുതൽ സംസ്ഥാനത്ത് നടത്താനിരിക്കുന്ന ഓണക്കിറ്റ് വിതരണം പ്രമുഖരെ വച്ച് ഉദ്ഘാടനം ചെയ്യണമെന്നായിരുന്നു ഭക്ഷ്യവകുപ്പ് തുടക്കത്തിൽ നൽകിയ നിർദ്ദേശം. ഉദ്ഘാടനത്തിന്റെ ഫോട്ടോയെടുത്ത് പോസ്‌റ്റർ പതിക്കണമെന്ന വിചിത്രമായ നിർദ്ദേശവും സർക്കാർ നൽകിയിട്ടുണ്ട് എന്ന് പറയപ്പെടുന്നുണ്ട്.
കോവിഡ് മാനദണ്ഡങ്ങൾക്കിടെ ഓണക്കിറ്റ് വിതരണത്തിന് ഉദ്ഘാടകരെ കണ്ടെത്താൻ റേഷൻ കടകൾക്കാണ് ഉത്തരവാദിത്തം. എന്നാൽ ഈ വിചിത്രമായ സർക്കാർ ഉത്തരവ് നടപ്പാക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് റേഷൻ വ്യാപാരികൾ.
വ്യാപാരികൾ ഇത്തരം നിലപാട് അറിയിച്ചതോടെ ഓണക്കിറ്റ് വിതരണം വിവാദത്തിലായി മാറിയിരിക്കുകയാണ്. നാളെ രാവിലെ എട്ടരക്കാണ് ഇത്തരത്തിൽ പ്രമുഖർ കിറ്റ് വിതരണം ചെയ്യാനായി എത്തേണ്ടത്.
കോവിഡിന്റെ കർശന നിയന്ത്രണങ്ങൾ ഒരു വശത്ത് നിലനിർത്തിക്കൊണ്ടാണ് സംസ്ഥാനത്തെ ഓരോ മുക്കിലും മൂലയിലും ഓണക്കിറ്റിന്റെ വിതരണോദ്ഘാടന മാമാങ്കത്തിന് സർക്കാർ നിർദേശിച്ചിരിക്കുന്നത്. ഓണക്കിറ്റിന്റെ വിതരണോദ്ഘാടനം ഭക്ഷ്യമന്ത്രി ജി.ആർ ആനിൽ ഇന്നലെ നിർവഹിച്ചു കഴിഞ്ഞതാണ്. പക്ഷേ, അവിടുംകൊണ്ട് അവസാനിപ്പിക്കാൻ സർക്കാർ ഒരുക്കമല്ല. സംസ്ഥാനത്തെ 14,250 റേഷൻ കടകളിലും വിതരണോദ്ഘാടനത്തിന് നടത്താനാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ നിർദേശം.
ഇതിന് ശേഷം ആ ചിത്രം പോസ്‌റ്ററായി പതിക്കണം. എം.പി, എംഎൽഎ, അതല്ലെങ്കിൽ പഞ്ചായത്തംഗം വരെയുളളവരിൽ ആരെയും ഉദ്ഘാടകനാക്കാമെന്നാണ് റേഷൻ ഇൻസ്‌പെക്‌ടർമാരും താലൂക്ക് സപ്ളൈ ഓഫീസർമാരും റേഷൻ വ്യാപാരികൾക്ക് സർക്കുലറിൽ നൽകിയിരിക്കുന്ന നിർദ്ദേശം.
ഉദ്ഘാടന ചിത്രം ഓഫീസർമാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലിടണമെന്നും മികച്ച ചിത്രത്തിന് സമ്മാനമുണ്ടെന്നും നിർദ്ദേശമുണ്ട്. എന്നാൽ ഇത് അനാവശ്യ ധൂർത്താണെന്ന് കാട്ടി ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ നിർദ്ദേശം തളളിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധികാലത്തെ ഉദ്ഘാടനമാമാങ്കം അനാവശ്യ ധൂർത്താണെന്നാണ് ഉയരുന്ന ആക്ഷേപം. ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നിർദ്ദേശം പാലിക്കില്ലെന്ന് വ്യക്തമാക്കി.
സർക്കുലർ വിവാദമായതോടെ വിശദീകരണവുമായി മന്ത്രിയെത്തി. ഉദ്ഘാടനം നടത്താൻ പറഞ്ഞിട്ടില്ലെന്നും സുതാര്യത ഉറപ്പാക്കാനാണ് പ്രമുഖരെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ഭക്ഷ്യമന്ത്രി വിശദീകരിക്കുന്നു.
കിറ്റിനെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് സ്പെഷ്യൽ കിറ്റ് വച്ച് പരസ്യം നൽകാനുള്ള സർക്കാർ താത്പര്യം സർക്കുലറിൽ മറ നീങ്ങുന്നത്. ഇക്കാര്യത്തിലെ ജാഗ്രതക്കുറവ് ഓണക്കിറ്റിലെ കല്ലു കടിയാവുകയും ചെയ്തു.
ഉദ്ഘാടനത്തിന് പ്രതിപക്ഷത്തെ ജനപ്രതിനിധിയെ ക്ഷണിച്ചാൽ പ്രശ്നമാകുമോ എന്ന ആശങ്കയും വ്യാപാരികൾക്കുണ്ടായിരുന്നു. മികച്ച ഉദ്ഘാടനങ്ങൾക്ക് പാരിതോഷികം നൽകുമെന്ന് ഉത്തരവിലുണ്ട്.
എന്നാൽ, ഉദ്ഘാടനത്തിന് ആളു കൂടിയാൽ പൊലീസ് നടപടിയുണ്ടാമോ എന്ന ഭീതിയും വ്യാപാരികൾ പങ്കുവച്ചിരുന്നു. അതിജീവന കിറ്റിനെ രാഷ്ട്രീയ വൽക്കരിക്കുന്നുവെന്ന പ്രതിപക്ഷ ആക്ഷേപങ്ങൾക്കിടെയാണ് നാടുനീളെ ഉദ്ഘാടനങ്ങൾക്ക് നിർദേശിക്കുന്ന വിവാദ ഉത്തരവ് പുറത്തായത്.
അതേസമയം ഉദ്ഘാടനം നടത്താൻ പറഞ്ഞിട്ടില്ലെന്നും കിറ്റ് വിതരണത്തിൽ സുതാര്യത ഉറപ്പുവരുത്താനാണ് ഇങ്ങനെ നിർദ്ദേശിച്ചതെന്നും തീരുമാനത്തിന് പിന്നിൽ രാഷ്‌ട്രീയം ഇല്ലെന്നും ഓണക്കിറ്റിൽ രാഷ്‌ട്രീയം കലർത്തരുതെന്നും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഇതിനോട് പ്രതികരിച്ചത്.
വിതരണത്തിന് മേൽനോട്ടം വഹിക്കാൻ മാത്രമാണ് ഒരാളെ കണ്ടെത്താനായി ആവശ്യപ്പെട്ടിട്ടുള്ളത്. അതിന് മറ്റ് മാനങ്ങൾ കല്പിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്നലെ രാവിലെ 8.30നായിരുന്നു ഭക്ഷ്യമന്ത്രി ജിആർ അനിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരം ഇടപ്പഴഞ്ഞി റേഷൻ കടയിലാണ് കിറ്റ് വിതരണ ഉദ്ഘാടനം നടന്നത്.
എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കും. അടുത്ത മാസം 18 ന് മുൻപ് കിറ്റ് പൂർണമായും വിതരണം ചെയ്യുകയാണ് ലക്ഷ്യം. തുണി സഞ്ചി ഉൾപ്പെടെ 16 ഇനങ്ങളാണ് ഓണക്കിറ്റിലുള്ളത്.
https://www.facebook.com/Malayalivartha