കാട്ടാക്കട ജലസമൃദ്ധിയുടെ പ്രത്യേകത ഓരോ പ്രദേശത്തിന്റെയും പ്രത്യേക സാഹചര്യങ്ങൾ മനസ്സിലാക്കിയുള്ള ഇടപെടലുകളാണ്; അല്ലാതെ വാർപ്പുമാതൃകയിലുള്ള ഏതാനും നിർമ്മിതികൾ പണിയുകയല്ല; പ്രത്യേകതകൾ കണക്കിലെടുത്തുള്ള മെച്ചപ്പെടുത്തൽ ഓരോ പ്രദേശത്തും കാണാം; തോമസ് ഐസക്ക്

കാട്ടാക്കട ജലസമൃദ്ധിയുടെ പ്രത്യേകത ഓരോ പ്രദേശത്തിന്റെയും പ്രത്യേക സാഹചര്യങ്ങൾ മനസ്സിലാക്കിയുള്ള ഇടപെടലുകളാണ്. അല്ലാതെ വാർപ്പുമാതൃകയിലുള്ള ഏതാനും നിർമ്മിതികൾ പണിയുകയല്ല. പ്രത്യേകതകൾ കണക്കിലെടുത്തുള്ള മെച്ചപ്പെടുത്തൽ ഓരോ പ്രദേശത്തും കാണാം. ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി തോമസ് ഐസക്ക് .അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
കാട്ടാക്കട ജലസമൃദ്ധിയുടെ പ്രത്യേകത ഓരോ പ്രദേശത്തിന്റെയും പ്രത്യേക സാഹചര്യങ്ങൾ മനസ്സിലാക്കിയുള്ള ഇടപെടലുകളാണ്. അല്ലാതെ വാർപ്പുമാതൃകയിലുള്ള ഏതാനും നിർമ്മിതികൾ പണിയുകയല്ല. പ്രത്യേകതകൾ കണക്കിലെടുത്തുള്ള മെച്ചപ്പെടുത്തൽ ഓരോ പ്രദേശത്തും കാണാം. ചില ഉദാഹരണങ്ങൾ പറയട്ടെ.
മാറനെല്ലൂർ പഞ്ചായത്തിൽ (പോങ്ങുംമൂട് - പ്ലാവൂർ റോഡ്) പൂവൻവിള ജംഗ്ഷനു സമീപമുള്ള സ്ഥലത്തെ പിഡബ്ല്യുഡി റോഡ് വെള്ളക്കെട്ടിനു കുപ്രസിദ്ധമായിരുന്നു. മഴ പെയ്താൽ വെള്ളം നിറഞ്ഞു കിടക്കും. തന്മൂലം റോഡ് കുഴിയുക മാത്രമല്ല, സമീപസ്ഥർക്കും പ്രശ്നം.
ഇതിനുകണ്ട പരിഹാരമാണ് ചിത്രം 1-3-ൽ. റോഡ് ഷോൾഡറിനു പുറത്തായി വലിയൊരു ട്രഞ്ച്. റോഡ് സൈഡിലേയ്ക്കുള്ളവശം അടച്ചുവാർത്തിരിക്കുകയാണ്. താഴ്വര സൈഡിലേയ്ക്കുള്ളതും അടിയിലേയ്ക്ക് ഭാഗവും ഇഷ്ടിക ഹണികോമ്പ് മാതൃകയിൽ അടുക്കിവച്ചിരിക്കുകയാണ്.
പെയ്ത്തുവെള്ളം ട്രഞ്ചിലേയ്ക്ക് ഒഴുകിവരും. അവിടെനിന്നും മണ്ണിനടിയിലേയ്ക്കും താഴ്വരയിലേയ്ക്കും. കുന്നിൻചരുവിലെ ജലക്ഷാമത്തിനും പരിഹാരം. ട്രഞ്ച് കോൺക്രീറ്റ് പലകകൊണ്ട് മൂടുന്നതിനാൽ അപകടമൊന്നും ഉണ്ടാവുകയുമില്ല.
മറ്റൊന്ന്, പള്ളിച്ചൽ പഞ്ചായത്തിലെ ജോർജിന്റെ പാറമടയാണ്. പാറമടയിലെ വെള്ളം കെട്ടിക്കിടന്നു ദുഷിക്കും. നിറഞ്ഞു കവിഞ്ഞൊഴുകുന്നതും പ്രശ്നമാണ്. എത്ര ലളിതമായ മാർഗ്ഗം ചെറിയ കുഴലുകൾ വഴി ഇവിടുത്തെ വെള്ളം സ്ഥിരമായി കിണർ റീച്ചാർജ്ജിംഗിന് ഉപയോഗിക്കുകയാണ്. ചെറിയൊരു സോക്ക്പിറ്റിലേയ്ക്കു വെള്ളം ഒഴുകിയെത്തുന്നു.
അവിടെ നിന്നും കിണറ്റിലേയ്ക്കും തൊട്ടുതാഴത്തു കുന്നിൻചരുവിലുള്ള മറ്റൊരു ആറേഴ് കിണറുകളിലും വെള്ളം സുഭിക്ഷം (ചിത്രം 4-6). സമീപത്തുതന്നെ ശ്രീധന്യയുടെ മറ്റൊരു ക്വാറി. ഇതിലെ വെള്ളം പൈപ്പു വഴി ചെറിയൊരു നീർച്ചാലിലേയ്ക്കു ഒഴുക്കിക്കൊണ്ടിരിക്കുകയാണ്. നശിച്ചുപോയ നീർച്ചാൽ പുനരുദ്ധരിച്ചതാണ്.
ഇടക്കിടെ താൽക്കാലിക തടയണകളുമാണ്. നീർച്ചാലിനരികിലുള്ള കിണറുകളിൽ വേനൽക്കാലത്തും ജലസമൃദ്ധി (ചിത്രം 7-9). വിളപ്പിൽ പഞ്ചായത്തിലെ ശാസ്താംപാറ മലയുടെ ഭാഗമായ കാരോട് ഗാന്ധി മിഷൻ ഭാഗത്തുള്ള കുന്ന്. കുന്നിൻ താഴത്തുനിന്ന് വെള്ളം ചുമന്നുകൊണ്ടുവരണം.
ഇതിനൊരു പരിഹാരമായി. ഭൂഗർഭജല വകുപ്പ് കുഴൽക്കിണർ കുത്തി. അവിടെനിന്ന് ഒരു ചെറുപമ്പ് ഉപയോഗിച്ച് ഒരു ഓവർഹെഡ്ഡ് ടാങ്കിലേയ്ക്ക്. ടാങ്കിൽ നിന്ന് ഗ്രാവിറ്റിഫ്ലോ വഴി 20 വീടുകളിലേയ്ക്കു കുടിവെള്ളം എത്തിക്കുന്നു. നടത്തിപ്പും മേൽനോട്ടവും ഗുണഭോക്തൃസമിതിയുടേത് (ചിത്രം 10-12).
ഇങ്ങനെ നുറുങ്ങുകഥകൾ നീട്ടാം. ഇത്തരം കൊച്ചുകൊച്ചു കുടിവെള്ള പദ്ധതികളിലൂടെയാണ് ജലസമൃദ്ധി പുരോഗമിക്കുന്നത്. ഇവയൊക്കെ മുകളിൽ നിന്നും തീരുമാനിച്ചു കൊടുക്കാൻ പറ്റുന്നതല്ല. ജലസമൃദ്ധിയുടെ യുക്തി മനസ്സിലാക്കി ഓരോ പ്രദേശത്തുകാരും ഏറ്റെടുക്കുന്ന മുൻകൈകളാണ്. താഴെത്തട്ടിൽ നിന്നും ഇത്തരം ഇടപെടലുകളാണ് ജലസമൃദ്ധിയുടെ വിജയരഹസ്യം.
https://www.facebook.com/Malayalivartha


























