കോണ്‍ഗ്രസില്‍ ഉരുള്‍പൊട്ടല്‍ തുടരും... കേരളത്തിലെ ചോര്‍ച്ച തടയാന്‍ ഇവിടെയും ആരുമില്ല....
അങ്ങ് ഡല്‍ഹിയിലും ഇങ്ങ് കേരളത്തിലും കോണ്‍ഗ്രസില്‍ ചോര്‍ച്ച തുടരുകയാണ്. കേന്ദ്രത്തില്‍ ദേശീയ നേതാക്കളുടെ ചോര്‍ച്ച അടയ്ക്കാന്‍ ഡല്‍ഹില്‍ ചുമതലപ്പെട്ടവരില്ല. കേരളത്തിലെ ചോര്‍ച്ച തടയാന്‍ ഇവിടെയും ആരുമില്ല.
കേരളത്തില്‍ കോണ്‍ഗ്രസിലെ ആറ് സംസ്ഥാന തല നേതാക്കള്‍ മൂന്നു മാസത്തിനുള്ളില്‍ പല പാര്‍ട്ടികളിലേക്ക് ചേക്കേറിയിട്ടും വടക്കന്‍വീരഗാഥ സ്‌റ്റൈലിലില്‍ കെപിസിസി അധ്യക്ഷന്‍ സുധാകരന്‍ നെഞ്ചു നിവര്‍ത്തി മസില്‍ പിടിച്ച് നില്‍പ്പായിരിക്കുന്നു.
ഇതിനൊപ്പമാണ് ആര് പാര്‍ട്ടിവിട്ടാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വീരവാദം. ലതികാ സുഭാഷില്‍ തുടങ്ങി പിസി ചാക്കോയിലൂടെ ചോര്‍ച്ച അനന്തമായി കോണ്‍ഗ്രസില്‍ തുടരുകയാണ്. കെപിസിസി ജനറല്‍ സെക്രട്ടറി രതികുമാറും പാര്‍ട്ടി വിട്ടതോടെ രമേശ് ചെന്നിത്തലയും ബെന്നി ബഹനാനും സംസ്ഥാന നേതൃത്വത്തിന്റെ നിസംഗതയ്‌ക്കെതിരെ രംഗത്തു വന്നു കഴിഞ്ഞു.
ഡല്‍ഹിയില്‍ കോണ്‍ഗ്രസിനു നേതാക്കളും നിയന്താതാക്കളും ഇല്ലാതായതോടെ രാഹുല്‍ ഗാന്ധിയെ സഹിക്കാനാവാതെ അന്‍പതിലേറെ നേതാക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ വേറെ പണി തേടിപ്പോയിരിക്കുന്നു.
ഇനി തലയെടുപ്പുള്ള ഒരു നേതാവു പോലും ഡല്‍ഹിയില്‍ കോണ്‍ഗ്രസിനില്ല. അവശേഷിക്കുന്ന നേതാവായ എകെ ആന്റണി അടുത്ത വര്‍ഷം കേരളത്തിലേക്ക് വിശ്രമജീവിതത്തിനായി മടങ്ങുകയുമാണ്. ഇപ്പോള്‍ കോണ്‍ഗ്രസില്‍ സോണിയാ ഗാന്ധിയാണോ രാഹുല്‍ ഗാന്ധിയാണോ നേതാവെന്നു ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമില്ല. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാന മന്ദിരം ഏറെക്കുറെ അടച്ചുപൂട്ടലിന്റെ ഗതിയില്‍ എത്തിയിരിക്കുന്നു. ഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആസ്ഥാന മന്ദിരം തുറന്നിട്ടുതന്നെ മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു.
ഇതിനിടെയിലാണ് തിരുവന്തപുരത്ത് കോണ്‍ഗ്രസ് ആസ്ഥാനത്തിനു മുന്നില്‍ തലമുണ്ഡനം മുതല്‍ കൂട്ടരാജിയും കൂട്ടിയടിയുമൊക്കെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതൃപ്തിയുള്ളവര്‍ പാര്‍ട്ടി വിട്ടുപോകട്ടെയെന്ന നിലപാടല്ല പാര്‍ട്ടിക്കുള്ളതെങ്കിലും ആരു പോയാലും പാര്‍ട്ടിക്ക് ഒന്നും പറ്റില്ലെന്നും കൂടുതല്‍ മിടുക്കനായ ആള്‍ പകരംവരുമെന്നുമൊക്കെയാണ് വിഡി സതീശന്‍ ഓരോ രാജിക്കു ശേഷവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ഭാരവാഹികള്‍ പെട്ടിതൂക്കികളാണെന്നു പറഞ്ഞവരെ ഏതു പാര്‍ട്ടിയാണ് വെച്ചുപൊറുപ്പിക്കുക. തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചതിനും പണം വാങ്ങിയതിനുമാണ് നടപടിയുണ്ടായതെന്നും പാര്‍ട്ടിയെന്ന നിലയില്‍ മുന്നോട്ടുപോകാന്‍ അതിന്റേതായ ചട്ടക്കൂടുവേണമെന്നും സതീശന്‍ ആവര്‍ത്തിക്കുകയാണ്. കോണ്‍ഗ്രസ് വിട്ട് ചിലര്‍ സി.പി.എമ്മില്‍ പോയത് ആദ്യസംഭവമല്ല പോലും. മുന്‍പും പോയിട്ടുണ്ട്. ഇനിയും പോയിക്കൊണ്ടിരിക്കുകയും ചെയ്യും. എന്നാല്‍ സിപിഎമ്മില്‍ നിന്ന് ആരും കോണ്‍ഗ്രസിലേക്ക് വരുന്നില്ലല്ലോ എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമില്ല. മുന്‍പ് എപി അബ്ദുള്ളകുട്ടി എന്നൊരാള്‍ സിപിഎമ്മില്‍ നിന്നു കോണ്‍ഗ്രസിലേക്ക് വന്നിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് തറവാടിനു തീവെച്ചു ചാമ്പലാക്കിയശേഷം അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്തു.
ഈ നിലയിലാണ് കൊഴിഞ്ഞുപോക്കില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തമെന്ന് പ്രമുഖ ഗ്രൂപ്പുകളിക്കാരനായ ബെന്നി ബെഹന്നാന്‍ എംപി മൊഴിഞ്ഞിരിക്കുന്നത്. പാര്‍ട്ടിവിട്ടവരെയും പോയതിനെയും ന്യായീകരിക്കാനാവില്ല. എന്നാല്‍, അവര്‍ പറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പാര്‍ട്ടി ഗൗരവമായി ചര്‍ച്ചചെയ്യണം. പുറത്തുപോയവര്‍ക്കെതിരേ ഒന്നും പറയാനുമില്ലെന്നാണ് ബെന്നിയുടെ വ്യാഖ്യാനം. ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടുന്ന നേതാക്കള്‍ രണ്ടാഴ്ചയായി മൗനം വിദ്വാനു ഭൂഷണം എന്ന മട്ടില്‍ മൗനവ്രതം തുടരുകയുമാണ്.
പാര്‍ട്ടിയെ സെമികേഡര്‍ ചട്ടക്കൂട്ടിലേക്കും സംവിധാനത്തിലേക്കും കൊണ്ടുവരാന്‍ സുധാകരന്‍ ശ്രമിക്കുന്നതിനിടെയാണ് പാര്‍ട്ടിയിലെ സംസ്ഥാന ഭാരവാഹികള്‍ തന്നെ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്നത്. കെ.പി.സി.സി. സെക്രട്ടറി പി.എസ്. പ്രശാന്ത്, ജനറല്‍ സെക്രട്ടറിമാരായ കെ.പി. അനില്‍കുമാര്‍, ജി. രതികുമാര്‍ എന്നിവര്‍ സംഘടന വിട്ടുകഴിഞ്ഞു. അടുത്തയാഴ്ച രണ്ടു പ്രമുഖ നേതാക്കള്‍ക്കൂടി കോണ്‍ഗ്രസിന്റെ കൂടൊഴിയാന്‍ തയാറായി നില്‍ക്കുകയുമാണ്.
സര്‍വ സ്വാതന്ത്ര്യമുണ്ടായിരുന്ന പാര്‍ട്ടിയില്‍ പൊടുന്നനെ അച്ചടക്കം അടിച്ചേല്‍പ്പിക്കുന്നത് അസ്വാരസ്യങ്ങള്‍ക്കു കാരണമാകുമെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ നിലപാട്. അനില്‍കുമാറടക്കം ഗുരുതര അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍, അവരുമായി അനുനയത്തിനുള്ള വഴി കണ്ടെത്തുന്ന സമീപനം നേതൃത്വം സ്വീകരിച്ചില്ലെന്നാണ് ഗ്രൂപ്പ് നേതൃത്വം വിമര്‍ശിക്കുന്നത്.
സസ്പെന്‍ഷനും പുറത്താക്കലുമാണ് നിലവില്‍ കോണ്‍ഗ്രസ് ഭരണഘടനയില്‍ അച്ചടക്ക നടപടിയായി പറയുന്നത്. കേന്ദ്രതലത്തില്‍ മാത്രമേ സ്ഥിരം അച്ചടക്ക സമിതിയുള്ളൂ. ഓരോ പ്രശ്നവുമുണ്ടാകുമ്പോള്‍ അത് പരിഗണിക്കാന്‍ പ്രത്യേക സമിതിയെ സംസ്ഥാന തലത്തില്‍ വെക്കണമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ കെ.പി.സി.സി. തീരുമാനമെടുക്കണമെന്നുമാണ് വ്യവസ്ഥ.
പാര്‍ട്ടിയില്‍ ക്രമവും നിഷ്ഠയും കൊണ്ടുവരുമ്പോഴുള്ള എതിര്‍പ്പുകളാണ് ഇപ്പോള്‍ ഉയരുന്നതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് തോല്‍വി പഠിച്ച വിവിധ കമ്മിറ്റികള്‍ കണ്ടെത്തിയ പ്രധാന കാരണം സംഘടനാ ദൗര്‍ബല്യമാണ്. ഇതിനു പരിഹാരം കാണണമെങ്കില്‍ പാര്‍ട്ടി കെട്ടുറപ്പുള്ളതാകണം. നടപടികളിലേക്കു കടന്നപ്പോഴാണ് ഡി.സി.സി. പ്രസിഡന്റുമാരുടെ പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ശമിച്ചതെന്നും നേതൃത്വം കരുതുന്നു.
പാര്‍ട്ടിയില്‍ ചട്ടംപടിപ്പിക്കല്‍ തുടരുമ്പോഴും ബൂത്ത് വാര്‍ഡു തലം മുതല്‍ മണ്ഡലം തലം വരെ കോണ്‍ഗ്രസില്‍ ആളും അര്‍ഥവുമില്ലെന്ന തിരിച്ചറിവ് നേതാക്കള്‍ക്കില്ല. സിപിഎമ്മിനു സമാനമായ ചട്ടക്കൂടും നിയമാവലിയും ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ പാര്‍ട്ടിയുടെ താഴേത്തട്ടില്‍ ആള്‍ബലം നന്നേ കുറഞ്ഞിരിക്കുന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടായ അതേ തോല്‍വി നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചിരിക്കെ അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് കേരളത്തില്‍ വട്ടപ്പൂജ്യമാകുമെന്ന സാഹചര്യമാണുള്ളത്. ചട്ടം പടിപ്പിച്ചുകഴിയുമ്പോള്‍ ചട്ടക്കൂടു മാത്രം അവശേഷിക്കുന്ന ഗതികേടിലേക്കു നീങ്ങുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്.
https://www.facebook.com/Malayalivartha