നർക്കോട്ടിക്ക് ജിഹാദ് വിവാദം കെട്ടടങ്ങുന്നില്ല: പാലാ ബിഷപ്പും കോൺഗ്രസും തമ്മിലുള്ള അകൽച്ച തുടരുന്നു; പാലാ ബിഷപ്പിനെ സന്ദർശിക്കാൻ തയ്യാറാകാതെ പ്രതിപക്ഷ നേതാവ്; കോൺഗ്രസിനെതിരെ എതിർപ്പുമായി സഭയും ബിഷപ്പും
കോട്ടയത്ത് വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് സന്ദർശനത്തിന് എത്തിയിട്ടും, പാലാ ബിഷപ്പിനെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സന്ദർശിക്കാത്തതാണ് ഇപ്പോൾ സഭയെ കടുത്ത എതിർപ്പിന് ഇടയാക്കിയിരിക്കുന്നത്. നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സഭയെ കടന്നാക്രമിക്കുന്ന നിലപാടാണ്
ആദ്യ ഘട്ടം മുതൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സ്വീകരിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ പോലും പ്രതിപക്ഷ നേതാവ് ഇതേ നിലപാടാണ് സ്വീകരിച്ചിരുന്നത്. ബിഷപ്പിനെ പിൻതുണച്ച യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയ്‌ക്കെതിരെ പോലും വി.ഡി സതീശൻ കർശന നിലപാട് സ്വീകരിച്ചിരുന്നു.
ഇതേ തുടർന്നു കോൺഗ്രസ് പാർട്ടിയും സഭയും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടൽ പോലും ഉണ്ടായി. ഇതിനിടെയാണ് വിവിധ പരിപാടികൾക്കായി വി.ഡി സതീശൻ വ്യാഴാഴ്ച കോട്ടയത്ത് എത്തിയത്. നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ വിവാദ പ്രസ്താവന നടത്തിയ പാലാ ബിഷപ്പിനെ നേരിൽ സന്ദർശിക്കാൻ തയ്യാറാകാതിരുന്ന വി.ഡി സതീശൻ,
ബിഷപ്പിന് എതിരെ നിലപാട് എടുത്ത സി.എസ്.ഐ സഭാ അധ്യക്ഷനെയും, താഴത്തങ്ങാടി ഇമാമിനെയും സന്ദർശിച്ചതാണ് സഭയെ കടുത്ത വിമർശനത്തിന് പ്രേരിപ്പിച്ചത്. ഇരുവരെയും സന്ദർശിച്ച വി.ഡി സതീശൻ പാലാ ബിഷപ്പിനെ സന്ദർശിക്കാതിരുന്നത് സഭയ്ക്കുള്ളിൽ തന്നെ അമർഷത്തിനും ഇടയാക്കിയിട്ടുണ്ട്.
എന്നാൽ, ആദ്യം മുതൽ വിഷയത്തിൽ മയപ്പെട്ട നിലപാട് സ്വീകരിച്ചിരുന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പാലായിൽ എത്തി ബിഷപ്പിനെ സന്ദർശിച്ച് മഞ്ഞുരുക്കാൻ ശ്രമിച്ചെങ്കിലും സഭ നിലപാട് മയപ്പെടുത്തിയിട്ടില്ല. തങ്ങളെ ഏറ്റവും കൂടുതൽ വിമർശിച്ച വി.ഡി സതീഷന്റെ നിലപാടാണ് സഭയെ ഏറെ ചൊടിപ്പിച്ചിരിക്കുന്നത്.
എന്നാൽ, സതീശൻ വിവിവാദത്തിൽ കോട്ടയത്ത് മനസ് തുറക്കുകയും ചെയ്തിരുന്നു. പാലാ ബിഷപ്പുമായും സഭയുമായും തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന നിലപാടാണ് സതീശൻ സ്വീകരിച്ചത്. എന്നാൽ, സഭയും ബിഷപ്പും ഈ നിലപാട് സ്വീകരിച്ചിട്ടില്ലെന്നതാണ് സഭാ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന കടുത്ത നിലപാട് സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha