കൈ വിട്ടെന്നാ തോന്നണേ... നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിനിടെ അനുനയ നീക്കവുമായി മന്ത്രി വി.എന്‍. വാസവന്‍ അരമനയിലെത്തി; ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പിനെ കണ്ടിട്ടും പാല ബിഷപ്പിനെ കാണാത്തത് ചര്‍ച്ചയായി; സിപിഎമ്മും കളം മാറ്റി ചവിട്ടുന്നു
തീര്‍ത്തിട്ടും തീരാത്ത വിഷയമായി നാര്‍ക്കോട്ടിക് ജിഹാദ് വിഷയം മാറുകയാണ്. അതേസമയം വിഷയത്തില്‍ സിപിഎം സ്‌കോര്‍ ചെയ്യുകയാണ്. പാലാ ബിഷപ്പിന്റെ നാര്‍ക്കോടിക് ജിഹാദ് പരാമര്‍ശത്തില്‍ അനുനയനീക്കവുമായി സഹകരണ മന്ത്രി വി.എന്‍. വാസവന്‍ ഇന്നലെ അരമനയിലെത്തി.
പ്രശ്‌ന പരിഹാരത്തിനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെഭാഗമായാണ് മന്ത്രി വാസവന്റെ സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ ഇതുവരെ ഫലപ്രദമായി ഇടപെട്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം ബിഷപ്പിനെ സന്ദര്‍ശിച്ച ജോസ് കെ. മാണി, പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവുമെന്ന് അറിയിച്ചിരുന്നു.
ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം അടഞ്ഞ അദ്ധ്യായമാണെന്ന് വി.എന്‍. വാസന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. നാര്‍ക്കോടിക് ജിഹാദ് പരാമര്‍ശം പ്രശ്‌നമാക്കാന്‍ ശ്രമിക്കുന്നത് തീവ്രവാദികളാണ്. പ്രതിപക്ഷ ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം വച്ചാണ് സര്‍ക്കാര്‍ തീരുമാനം മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞതാണ്. ഈ വിഷയത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നത് ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും നടപടിയുണ്ടാവുമെന്നും വാസവന്‍ വ്യക്തമാക്കി.
അതേ സമയം, ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തെ കെ. സുധാകരനൊപ്പം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പാലാബിഷപ്പിനെ കാണാതിരുന്നത് ചര്‍ച്ചയായി.
ബിഷപ്പ് മതസ്പര്‍ദ്ധ വളര്‍ത്തുന്നുവെന്ന വിമര്‍ശനം സതീശന്‍ ആദ്യം നടത്തിയതിനാലാണിതെന്ന ആരോപണം ഉയര്‍ന്നതോടെ, മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ കാരണമാണ് ബിഷപ്പിനെ കാണാത്തതെന്ന വിശദീകരണവുമായി സതീശന്‍ രംഗത്തെത്തി.
നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ ചൊല്ലി വിവാദം തുടരവേ, പാലാ ബിഷപ്പിന് എന്തെങ്കിലും ദുരുദ്ദേശമുണ്ടായതായി കരുതുന്നില്ലെന്ന് വ്യക്തമാക്കി സി.പി.എമ്മും രംഗത്തെത്തി. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തിയ തെറ്റായ പ്രചാരണങ്ങളും പ്രസ്താവനകളും ചില ന്യൂനപക്ഷ വിഭാഗങ്ങളില്‍ വിഭാഗീയത വളര്‍ത്താനാകുമോയെന്ന പരിശ്രമത്തിന്റെ ഭാഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയിലുള്ള എ.വിജയരാഘവന്‍ പറഞ്ഞു.
ബിഷപ്പിന്റെ പ്രസ്താവനയില്‍ നിന്ന് സംഘര്‍ഷത്തിന്റെ വിത്ത് വിതയ്ക്കുന്ന വ്യാഖ്യാനങ്ങളുണ്ടാക്കി വര്‍ഗീയതയുണ്ടാക്കാനുള്ള ശ്രമമാണ് ചില ശക്തികളും വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ചില മാദ്ധ്യമങ്ങളും നടത്തിയത്. ബി.ജെ.പി അവരുടെ പതിവ് സ്വഭാവമനുസരിച്ച് വര്‍ഗീയ മുതലെടുപ്പിന് ശ്രമിച്ചു. കോണ്‍ഗ്രസിന്റേത് ചാഞ്ചാട്ടമുള്ള നിലപാടായി. അതിന് സ്വീകാര്യത കിട്ടാതെ പോയത് മുഖ്യമന്ത്രി വ്യക്തതയുള്ള നിലപാടെടുത്തതുകൊണ്ടാണ്.
കേരളത്തില്‍ സമാധാനാന്തരീക്ഷം നിലനിറുത്താനുള്ള നല്ല മുന്‍കൈ സി.പി.എമ്മില്‍ നിന്നുണ്ടാകും. ചില പ്രായോഗിക സമീപനങ്ങളും കൈക്കൊള്ളും. എത്ര പക്വമായാണ് വിഷയം കേരള സര്‍ക്കാര്‍ കൈകാര്യം ചെയ്തത്. വര്‍ഗീയമായി ചേരിതിരിക്കാനുള്ള ശ്രമം വിജയിച്ചില്ല. അതിന് സര്‍ക്കാരിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. ഭൂരിപക്ഷ ജനതയില്‍ മാത്രമല്ല, ചില ന്യൂനപക്ഷ വിഭാഗങ്ങളിലും വിഭാഗീയത വളര്‍ത്താനാകുമോയെന്നാണ് ബി.ജെ.പി നോക്കിയത്.
https://www.facebook.com/Malayalivartha