പൊതുമേഖലാ ബാങ്കുകളെ നന്നാക്കാൻ പൊതുമേഖലയിൽ ഒരു ചീത്ത ബാങ്ക് ഉണ്ടാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്; പൊതുമേഖലാ ബാങ്കുകൾക്ക് 6-8 ലക്ഷം കോടി രൂപ നിഷ്ക്രിയാസ്തികളുണ്ട്. എത്ര പരിശ്രമിച്ചിട്ടും ഇത് ഇല്ലാതാക്കാൻ കഴിയുന്നില്ല;ആരോപണവുമായി തോമസ് ഐസക്ക്
പൊതുമേഖലാ ബാങ്കുകളെ നന്നാക്കാൻ പൊതുമേഖലയിൽ ഒരു ചീത്ത ബാങ്ക് ഉണ്ടാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണെന്ന ആരോപണവുമായി തോമസ് ഐസക്ക് . പൊതുമേഖലാ ബാങ്കുകൾക്ക് 6-8 ലക്ഷം കോടി രൂപ നിഷ്ക്രിയാസ്തികളുണ്ട്. എത്ര പരിശ്രമിച്ചിട്ടും ഇത് ഇല്ലാതാക്കാൻ കഴിയുന്നില്ല എന്നും അദ്ദേഹം പറയുന്നു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
പൊതുമേഖലാ ബാങ്കുകളെ നന്നാക്കാൻ പൊതുമേഖലയിൽ ഒരു ചീത്ത ബാങ്ക് ഉണ്ടാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്. പൊതുമേഖലാ ബാങ്കുകൾക്ക് 6-8 ലക്ഷം കോടി രൂപ നിഷ്ക്രിയാസ്തികളുണ്ട്. എത്ര പരിശ്രമിച്ചിട്ടും ഇത് ഇല്ലാതാക്കാൻ കഴിയുന്നില്ല.
അതുകൊണ്ട് അറ്റകൈ പരിഹാരമായിട്ട് കണ്ടെത്തിയിരിക്കുന്ന മാർഗ്ഗം നിഷ്ക്രിയാസ്തികളെല്ലാം ഏറ്റെടുക്കാൻ പുതിയൊരു ബാങ്ക് രൂപീകരിക്കുകയാണ്. ഇതോടെ ഒരു ചീത്ത ബാങ്കും ബാക്കിയെല്ലാം നല്ല ബാങ്കുകളുമായിത്തീരും.
“National Asset Re-Construction Co-Limited” എന്നാണു പുതിയ ബാങ്കിന്റെ പേര്. 500 കോടിയിൽ കൂടുതൽ വരുന്ന കിട്ടാക്കട വായ്പകളെ പുതിയ ബാങ്ക് ഏറ്റെടുക്കൂ. ലീഡ് ബാങ്കുകളുമായി ചർച്ച ചെയ്ത് ഇത്തരം വായ്പകൾ എത്ര താഴ്ന്ന വിലയ്ക്ക് ഏറ്റെടുക്കുമെന്നു തീരുമാനിക്കും. ഇങ്ങനെ വായ്പയുടെ മൂല്യം കുറയ്ക്കുന്നതിന് ഹെയർകട്ട് അഥവാ തലമുടി വെട്ട് എന്നാണു വിളിക്കുന്നത്.
ഈ വിലയുടെ 15 ശതമാനം ക്യാഷായി നൽകും. ബാക്കി സെക്യൂരിറ്റി റെസീപ്റ്റ് അല്ലെങ്കിൽ ബോണ്ടുകളായി നൽകും. ഈ സെക്യൂരിറ്റികൾക്കു 30600 കോടി രൂപ വരെ കേന്ദ്രസർക്കാരിന്റെ ഗ്യാരണ്ടിയുണ്ട്. അതുകൊണ്ടു ബാങ്കുകൾക്കു വേണമെങ്കിൽ മറിച്ചുവിറ്റ് കാശ് കൈക്കലാക്കാം.
എൻഡിഎ സർക്കാർ അധികാരത്തിൽ വന്നശേഷം പൊതുമേഖലാ ബാങ്കുകളുടെ ഏറ്റവും വലിയ തലവേദന പെരുകുന്ന നിഷ്ക്രിയാസ്തികളാണ്. ഇതു യുപിഎ കാലത്തു കൊടുത്ത വായ്പകളാണെന്ന് എൻഡിഎ ആരോപിക്കുന്നു. 2009-ലെ ആഗോള സാമ്പത്തികമാന്ദ്യമാണ് പശ്ചാത്തലസൗകര്യങ്ങൾ നിർമ്മിക്കുന്നതിനു ബാങ്കുകൾ നൽകിയ ഭീമമായ വായ്പകൾ കുടിശികയാക്കിയത് എന്നാണു മറുവ്യാഖ്യാനം.
കാരണമെന്തായാലും ഭീമമായ കുടിശിക ബാങ്കുകളുടെ മൂലധനത്തെ കാർന്നുതിന്നുന്നു. ശോഷിക്കുന്ന മൂലധനംമൂലം കോവിഡ് കാലത്തുപോലും വായ്പ നൽകുന്നതിനു ബാങ്കുകൾ മടിക്കുന്നു. ഇതു സാമ്പത്തിക വീണ്ടെടുപ്പിനെ തടസ്സപ്പെടുത്തുന്നു.
പുതിയ ബാങ്ക് നിഷ്ക്രിയാസ്തികളെ എന്തുചെയ്യും? ഇത്തരം കമ്പനികൾ പുനസംഘടിപ്പിക്കുന്നതിനുവേണ്ടി India Debt Resolution Company എന്നൊരു മാനേജ്മെന്റ് സ്ഥാപനത്തിനു രൂപം നൽകുന്നുണ്ട്. ഈ കമ്പനികളുടെ 49 ശതമാനം ഓഹരി പൊതുമേഖലാ ബാങ്കുകൾക്കു തന്നെയായിരിക്കും.
ഏറ്റവും മികച്ച മാനേജ്മെന്റ് വിദഗ്ദൻമാർ ആയിരിക്കും ഈ കമ്പനിയെ പ്രവർത്തിപ്പിക്കുക. ഏറ്റെടുക്കുന്ന പീഡിത കമ്പനികളെ പുനസംഘടിപ്പിച്ച് മറിച്ചുവിറ്റ് പണം അസറ്റ് കമ്പനിക്കു നൽകും. ഇതാണു പരിപാടി.
ഇതു വലിയൊരു തമാശയാണ്.
പൊതുമേഖലാ കമ്പനികൾ കാര്യക്ഷമമല്ലായെന്ന പേരു പറഞ്ഞാണല്ലോ അവരെ സ്വകാര്യവൽക്കരിക്കുന്നത്. കോർപ്പറേറ്റുകളെ ഏൽപ്പിച്ചുകൊടുക്കുന്നത്. ഇവിടെ കോർപ്പറേറ്റുകൾ നടത്തി പൊതുമുതൽ ദീവാളി കളിച്ച കമ്പനിയെ ഒരു പൊതുമേഖലാ India Debt Resolution Company ലാഭകരമാക്കി സ്വകാര്യമേഖലയ്ക്കു വിൽക്കുമെന്നാണു പറയുന്നത്. നടന്നതു തന്നെ.
മൊത്തം നിഷ്ക്രിയാസ്തികളുടെ 10 ശതമാനത്തിൽ താഴെ മാത്രമേ കാർഷിക വായ്പകൾ വരൂ. അവിടെ പുനസംഘടനയോ സർക്കാർ കടം ഏറ്റെടുക്കലോ ഒന്നും ബാധകമല്ല. നേരത്തെ പറഞ്ഞപോലെ 500 കോടിയിൽ മുകളിലുള്ള കോർപ്പറേറ്റ് വായ്പകൾ മാത്രമേ പുതിയ സ്കീമിൽ വരൂ.
ഇവരുടെ പേരുവിവരംപോലും വെളിപ്പെടുത്താൻ തയ്യാറല്ല. പൊതുമേഖലാ ബാങ്കുകളെ കൊള്ളയടിച്ച കോർപ്പറേറ്റുകളെ വീണ്ടും ധനസഹായം നൽകി രക്ഷിക്കാനാണ് കേന്ദ്ര സർക്കാരിന്റെ പുറപ്പാട്.
https://www.facebook.com/Malayalivartha