എതിർപ്പു പ്രകടിപ്പിച്ചപ്പോൾ തല ശക്തമായി ഭിത്തിയിലിടിച്ചു!പ്രണയ ഭ്രാന്തിൽ അഭിഷേക് കാട്ടിക്കൂട്ടിയത് വളരെ വിചിത്രം..ഒടുവിൽ കലിമൂത്ത് ആ ക്രൂരത

പെട്ടന്നുണ്ടായ പ്രകോപനത്തിൽ കുത്തിപ്പോയതാണ് സാറേ.. അവൾ മരിക്കുമെന്നു കരുതിയിരുന്നില്ല... കൊല്ലണമെന്നു ആഗ്രഹമില്ലായിരുന്നു സാറേ... 22 കാരിയായ പെൺകുട്ടിയെ ക്യാമ്പസിലിട്ട് അതിക്രൂരമായി കഴുത്തറിഞ്ഞു കൊലപ്പെടുത്തിയ പ്രതി അഭിഷേക് പൊലീസിന്റെ ചോദ്യം ചെയ്യലിനു മുന്നിൽ പൊട്ടിക്കരഞ്ഞു. അതേ സമയം രാവിലെ കോളജിൽ പോയ വിദ്യാർഥി മണിക്കൂറുകൾക്കുള്ളിൽ കൊലക്കേസിൽ കസ്റ്റഡിയിലായെന്ന വാർത്തയറിഞ്ഞു നടുങ്ങി കോഴിപ്പിള്ളി ഗ്രാമം. പൊതുവേ ഒതുങ്ങിയ പ്രകൃതക്കാരനായ അഭിഷേകിനെക്കുറിച്ചു നാട്ടിൽ നല്ല അഭിപ്രായമാണ്. പൊലീസ് സ്റ്റേഷനിലും മുൻപ് കേസുകൾ ഒന്നുമില്ല.
ഇന്നലെ വയോജന ദിനത്തിൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനായി മുത്തശ്ശിയുടെ കൂടെനിന്നു ഫൊട്ടോയെടുത്തതൊക്കെ ബന്ധുക്കൾ ഓർമിക്കുന്നു. കൂടുതൽ സമയവും വീട്ടിൽ ചെലവഴിക്കുന്ന ശീലമായിരുന്നുവെന്നും കൂട്ടുകാർ കുറവാണെന്നും ബന്ധുക്കൾ പറഞ്ഞു. കൊലപാതക വിവരമറിഞ്ഞു നാട്ടുകാർ എത്തുമ്പോൾ അഭിഷേകിന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പിതാവ് ബൈജു വിവരമറിഞ്ഞ് പാലായിലേക്കു പോയിരുന്നു. പഞ്ചഗുസ്തി മത്സരങ്ങളിൽ പങ്കെടുത്തു മെഡലുകൾ നേടിയിട്ടുണ്ട് അഭിഷേക്.
പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന വിവരം അഭിഷേകിന്റെ വീട്ടിൽ അറിഞ്ഞപ്പോൾ ചില അസ്വാരസ്യങ്ങൾ ഉണ്ടായതായി ബന്ധുക്കൾ പറയുന്നു. ഒന്നര വർഷം മുൻപാണു വീട്ടിൽ അറിഞ്ഞത്. ഈ ബന്ധത്തിൽനിന്നു പിന്മാറാൻ വീട്ടുകാർ പലതവണ ഉപദേശിച്ചു. ഇതെച്ചൊല്ലി വഴക്ക് ഉണ്ടായിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.ഒരിക്കൽ എതിർപ്പു പ്രകടിപ്പിച്ചപ്പോൾ അഭിഷേക് തല ശക്തമായി ഭിത്തിയിലിടിച്ചു മുറിവുണ്ടാക്കിയതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നെറ്റിയിൽ ഉണ്ടായ വലിയ മുറിവിനു തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു ചെറിയ സൂചന ഉണ്ടായിരുന്നു.ഈ ബന്ധം നമുക്കു പറ്റിയതല്ലെന്നും പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പറഞ്ഞു. എന്നത്തെയും പോലെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു തന്നെയാണ് അഭിഷേക് ഇറങ്ങിയത്. പെരുമാറ്റത്തിൽ മറ്റ് അസ്വഭാവികത ശ്രദ്ധയിൽ പെട്ടിരുന്നില്ല.-യു.സി.ബൈജു, അഭിഷേകിന്റെ അച്ഛൻ.
കേസിലെ പ്രതിയായ അഭിഷേകും, നിധിനാമോളും പ്രണയത്തിലായിരുന്നതായി പൊലീസ് പറയുന്നു. ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നതായും, ബന്ധത്തെ രണ്ടു കുടുംബങ്ങളും അംഗീകരിച്ചിരുന്നതായും മന്ത്രി വി.എൻ വാസവൻ മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ, അടുത്തിടെ ഒരു കുടുംബം തീരുമാനത്തിൽ നിന്നും പിന്മാറി. ഇതിനു പിന്നാലെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും പ്രതിയായ അഭിഷേക് പ്രണയത്തിൽ നിന്നും പിന്മാറാൻ തയ്യാറായില്ല. ഇതേ തുടർന്ന് അഭിഷേക് പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പെൺകുട്ടിയുടെ ബന്ധുക്കൾ പറയുന്നു.
വെള്ളിയാഴ്ച പെൺകുട്ടി പരീക്ഷയ്ക്ക് എത്തിയപ്പോഴാണ് പ്രതി ആക്രമണം നടത്തിയത്. കോളേജ് ക്യാമ്പസ് പരിസത്തേയ്ക്കു പെൺകുട്ടിയെ വിളിച്ചു വരുത്തിയ ശേഷം കഴുത്തിന് കുത്തുകയായിരുന്നു പ്രതിയെന്നാണ് ലഭിക്കുന്ന സൂചന. ഇവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരും ഇതു സംബന്ധിച്ചു മൊഴി നൽകിയിട്ടുണ്ട്. സംഭവ ശേഷം രക്ഷപെടാൻ പോലും ശ്രമിക്കാതിരുന്ന പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ഡി.വൈ.എഫ്.ഐ ഉദയനാപുരം ഈസ്റ്റ് മേഖലാ വൈസ് പ്രസിഡന്റ് കൂടിയായിരുന്നു കൊല്ലപ്പെട്ട നിധിനമോൾ. നിധിനയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഡിവൈ.എഫ്.ഐ പ്രവർത്തകരും ഞെട്ടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha



























