ആലപ്പുഴ നഗരസഭയുടെ സ്ഥാനം ശുചിത്വ പ്രസ്ഥാനത്തിന്റെ മുന്നിലായിരുന്നു;എന്നാൽ കഴിഞ്ഞ നാലഞ്ചുവർഷമായി നേടിയ നേട്ടങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ട് പോകുന്നതിന് കഴിഞ്ഞില്ല;പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല; എന്നാൽ പുതിയ നഗരസഭ സമ്പൂർണ്ണശുചിത്വത്തിന് ഒരു കാര്യപരിപാടി തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്; ഇത്തവണ ലക്ഷ്യം കൈവരിക്കുമെന്നുറപ്പുണ്ടെന്ന് ഡോ .ടി എം തോമസ് ഐസക്ക്

ആലപ്പുഴ നഗരസഭയുടെ സ്ഥാനം ശുചിത്വ പ്രസ്ഥാനത്തിന്റെ മുന്നിൽ ആയിരുന്നു. എന്നാൽ കഴിഞ്ഞ നാലഞ്ചുവർഷമായി നേടിയ നേട്ടങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ട് പോകുന്നതിന് കഴിഞ്ഞില്ല. പലതവണ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും മുൻ മന്ത്രി ഡോ .ടി എം തോമസ് ഐസക്ക്. എന്നാൽ പുതിയ നഗരസഭ സമ്പൂർണ്ണശുചിത്വത്തിന് ഒരു കാര്യപരിപാടി തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. എന്റെ മനസ്സ് പറയുന്നത് ഇത്തവണ ലക്ഷ്യം കൈവരിക്കുമെന്നാണെന്നും അദ്ദേഹം പറയുന്നു.
സെപ്റ്റംബർ 15-ന് ചുരുക്കം ചിലരൊഴികെ മുഴുവൻ നഗരസഭാ കൗൺസിലർമാരും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും ഒരു ദിവസം മുഴുവൻ ശുചിത്വ പരിപാടി ചർച്ച ചെയ്യാൻ ഒരുമിച്ചിരുന്നു. കഴിഞ്ഞ 6 വർഷത്തിനിടയിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു കൂടിയിരിപ്പ്. ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ വിഷയാടിസ്ഥാനത്തിൽ ഗ്രൂപ്പ് തിരിഞ്ഞ് ചർച്ച ചെയ്ത് ഒരു പ്രവർത്തന പരിപാടിയ്ക്ക് അവസാനരൂപം നൽകി. ‘നിർമ്മല ഭവനം നിർമ്മല നഗരം 2.0’ എന്നാണ് നൽകിയിരിക്കുന്ന പേര്.
മുസിരിസ് പൈതൃക പദ്ധതി, കനാൽപി എന്നിവരുടെ പ്രതിനിധികളും ഐ.ആർ.ടി.സിയിൽ നിന്ന് മനോജ് കുമാറും ആലപ്പുഴക്കാരനായ കുന്നംകുളം നഗരസഭാ സെക്രട്ടറി സുജിത്തും പങ്കെടുത്തിരുന്നു. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ വാർഡും സമ്പൂർണ്ണ ശുചിത്വ പദവിയിലേയ്ക്ക് എത്തിക്കുന്ന ക്യാമ്പെയിൻ രീതിയാണ് 2010-15 കാലത്ത് അവലംബിച്ചത്.
സമ്പൂർണ്ണ ശുചിത്വ പദവിലേയ്ക്ക് എത്താൻ ഓരോ വാർഡും മത്സരബുദ്ധിയോടെ ശ്രമിക്കും. ഇതിനു പുറമെ, പരിപാടി നടത്തിപ്പിൽ വ്യത്യസ്ഥത കൈവരിക്കാൻ ഓരോ വാർഡും പുതുമയുള്ള എന്തെങ്കിലും കണ്ടെത്തും എന്നൊരു മെച്ചം കൂടിയുണ്ട്. പൊതുവിൽ രണ്ടാം ക്യാമ്പെയിനിലും ഇതേ രീതി തന്നെ പിന്തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്. പക്ഷേ മാനദണ്ഡങ്ങൾ ഉയർത്തി നിശ്ചയിക്കും. ഉറവിട മാലിന്യ സംസ്കരണത്തിന് ബയോബിൻ, ഹരിത കർമ്മ സേന മുതലായ ഉപാധികൾ നിലവിൽ വന്നതോടെ സമ്പൂർണ്ണ ശുചിത്വം എന്നതിന്റെ ബെഞ്ച് മാർക്ക് ഉയർത്തേണ്ടി വരും.
അതോടൊപ്പം ഉറവിട മാലിന്യ സംസ്കരണത്തിന് സർക്കാർ തലത്തിൽ തന്നെ വലിയ പിന്തുണാ സംവിധാനം വന്നിട്ടുണ്ട്. മാലിന്യ സംസ്കരണത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ അറിവും വിഭവങ്ങളും പ്രാപ്യമാണ്. ഈ സാധ്യതകൾ പ്രവർത്തനങ്ങളുടെ വേഗവും വ്യാപ്തിയും വർദ്ധിപ്പിക്കും. ഈ ശിൽപ്പശാലയ്ക്ക് ശേഷം കൗൺസിൽ പ്രത്യേകം യോഗം ചേർന്ന് വിശദമായ ശുചിത്വ പരിപാടിയ്ക്ക് അംഗീകാരം നൽകി.
സി.ഡി.എസ്സിന്റെ യോഗം (ചിത്രം-2) ചെയർപേഴ്സന്റെ ഓഫീസിൽവച്ച് വിവിധ സ്റ്റേക്ക് ഹോൾഡേഴ്സുമായുള്ള യോഗങ്ങൾ നടത്തി (ചിത്രം-3, 4, 5) ശുചിത്വ സർവ്വേയ്ക്ക് വേണ്ടിയുള്ള പരിശീലനങ്ങൾ പൂർത്തിയാക്കി. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഖര മാലിന്യ സംസ്കരണത്തിൽ സമ്പൂർണ്ണ ശുചിത്വം കൈവരിക്കാനായാണ് ആലപ്പുഴ നഗരസഭ തീരുമാനിച്ചിട്ടുള്ളത്. അതിനായുള്ള ശുചിത്വ മാനദണ്ഡം ഇങ്ങനെയാണ്,
1. വാർഡിലെ നൂറു ശതമാനം വീടുകളിലേയും ജൈവ മാലിന്യങ്ങൾ ബയോബിൻ/ബയോ ഗ്യാസ് എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് ഉറവിടത്തിൽ തന്നെ സംസ്കരിക്കുകയോ, നഗരസഭ സ്ഥാപിച്ചിട്ടുള്ള എയറോബിക് ബിന്നുകളിൽ എത്തിക്കുകയോ വേണം.
2. വാർഡിലെ നൂറു ശതമാനം വീടുകളിലേയും അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും, യൂസർ ഫീ നൽകുകയും വേണം.
ഒക്ടബർ 2-ന് ഗാന്ധി ജയന്തി ദിനത്തിൽ ഒരു ശുചിത്വ സർവേയിലൂടെ പരിപാടികൾ ആരംഭിക്കാനാണ് ആലപ്പുഴ നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ഇതിനടിസ്ഥാനത്തിലാണ് ഓരോ വാർഡിലേയും പ്രവർത്തനപരിപാടികളും ലക്ഷ്യങ്ങളും തീരുമാനിക്കുക.
പ്രദേശത്തിന്റെ ജിയോ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ സ്മാർട്ട് ഫോണിന്റെ സഹായത്തോടെ ശേഖരിക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്. സർവേയുടെ സാങ്കേതിക ചുമതലയും പരിശീലനവും CANALPY ക്കാണ്. നൂറു വീടുകൾക്ക് ഒരു സന്നദ്ധ പ്രവർത്തക എന്ന നിരക്കിൽ 500 ഓളം സന്നദ്ധ പ്രവർത്തകരെ കുടുംബശ്രീ കണ്ടെത്തി നൽകും. സർവ്വേയ്ക്ക് പോകുന്നവരുടെ പ്രായം 40ൽ താഴെ ആകണം എന്നും സ്വന്തമായി സ്മാർട്ട് ഫോൺ ഉള്ളവർ ആകണം എന്നും മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്.
പരിശീലനത്തിൽ ഖരമാലിന്യ സംസ്കരണത്തെപ്പറ്റിയും സാങ്കേതിക ഉപാധികളെപ്പറ്റിയും ക്ലാസുകൾ നയിക്കുക ശാസ്ത്ര സാഹിത്യ പരിഷത്തും IRTC യും ചേർന്നാണ്. സർവേയ്ക്കെത്തുന്ന സന്നദ്ധ പ്രവർത്തകരാകും തുടർന്ന് അതാത് വാർഡിലെ ശുചിത്വ കോർഡിനേറ്റർമാരാകുന്നത്.
ഓരോ വാർഡിലേയും സർവേയുടെ ഏകോപന ചുമതല അതാത് ജനപ്രതിനിധികൾക്ക് തന്നെയാണ്. ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ചു നാല് ദിവസം കൊണ്ട് സർവേ പൂർത്തീകരിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ചെയർ പേഴ്സൺ ഇന്ദു ടീച്ചറും, പാർലമെന്ററി പാർട്ടി ലീഡർ പ്രേമുമെല്ലാം ഓടി നടന്നുള്ള പ്രവർത്തനത്തിലായിരുന്നു. ജനപ്രതിനിധികൾ മാത്രമല്ല മുനിസിപ്പൽ സെക്രട്ടറിയും, നഗരസഭയുടെ ഹെൽത്ത് വിഭാഗവും ആവേശത്തിലാണ്.
നിർമ്മല ഭവനം നിർമ്മല നഗരം പദ്ധതിയിൽ സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നടത്തിയ ആദ്യ ബാച്ചിൽ പ്രേമിന്റെ വാർഡും ഉൾപ്പെട്ടിരുന്നു. ഒന്നാം ക്യാമ്പെയിൽ കാലത്തെ പ്രേമിന്റെ അനുഭവ സമ്പത്ത് ഈ പരിപാടിയ്ക്ക് മുതൽക്കൂട്ടാണ്. സംഘടനകളും പിന്തുണയുമായി എത്തിയിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വജ്രജൂബിലി ആഘോഷങ്ങൾ ആലപ്പുഴയിൽ ഉത്‌ഘാടനം ചെയ്തത് ഞാൻ ആയിരുന്നു.
ആലപ്പുഴ നഗരസഭയിലെ മാലിന്യ സംസ്കരണ പദ്ധതിക്ക് പരിഷത്ത് സമ്പൂർണ്ണ പിന്തുണ നൽകും എന്നായിരുന്നു അന്നത്തെ ഒരു സുപ്രധാന തീരുമാനം. ഒരു വാർഡിൽ ഒരു പരിഷത് പ്രവർത്തകനെ വീതം നൽകാമെന്നും, കൗൺസിലറുടെ സഹായത്തോടെ ക്ലസ്റ്റർ യോഗങ്ങൾ വിളിച്ചുകൂട്ടി പരമാവധി ആളുകളുമായി നേരിട്ട് സംവദിക്കാം എന്നുമാണ് ഇപ്പോൾ പരിഷത്ത് മുന്നോട്ട് വച്ചിരിക്കുന്ന വാഗ്ദാനം.
ക്വാറന്റൈനിലായതുകൊണ്ട് എനിക്ക് നാളത്തെ പരിപാടിയിൽ പങ്കെടുക്കാനാവില്ല എന്നതിൽ വലിയ നഷ്ടബോധമുണ്ട്. നഗരസഭയ്ക്ക് എല്ലാ വിജയങ്ങളും. ഏതൊക്കം വാർഡുകൾ നവംബർ 1-ന് ലക്ഷ്യത്തിലെത്തുമെന്ന് നോക്കാം.
https://www.facebook.com/Malayalivartha























