കോട്ടയം ജില്ലയിലെ പ്ലാപ്പള്ളി ഉരുള്‍ദുരന്തത്തില്‍ ഇന്നലെ കണ്ടെത്തിയത് അലന്റെ മൃതദേഹം അല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതോടെ വീണ്ടും ആശങ്ക... അലനെ കണ്ടെത്താന്‍ ഇന്നു രാവിലെ മുതല്‍ വീണ്ടും സൈന്യവും നാട്ടുകാരും ഊര്‍ജിതമായ തെരച്ചില്‍ ആരംഭിച്ചു

കോട്ടയം ജില്ലയിലെ പ്ലാപ്പള്ളി ഉരുള്‍ദുരന്തത്തില്‍ ഇന്നലെ കണ്ടെത്തിയത് അലന്റെ മൃതദേഹം അല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞതോടെ വീണ്ടും ആശങ്ക ഉയര്‍ന്നു. അലന് 14 വയസ് മാത്രമാണ് പ്രായമെന്നും 35 വയസ്സിലധികം പ്രായമുള്ള ആളുടെതാണ് ശരീര ഭാഗങ്ങളെന്നും ബന്ധുക്കള്‍ അറിയിച്ചതോടെ കണ്ടെത്തിയത് മറ്റാരുടെയോ മൃതദേഹമാണെന്ന് വ്യക്തമായിക്കഴിഞ്ഞു.
അലനെ കണ്ടെത്താന്‍ ഇന്നു രാവിലെ മുതല്‍ വീണ്ടും സൈന്യവും നാട്ടുകാരും ഊര്‍ജിതമായ തെരച്ചില്‍ ആരംഭിക്കുകയും ചെയ്തു. മാത്രമല്ല പ്ലാപ്പള്ളി ഉരുള്‍ദുരന്തത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിരിക്കുന്നതായി നാട്ടുകാര്‍ സംശയം ഉന്നയിക്കുകയും ചെയ്തിരിക്കുന്നു.
അലന്റെ മൃതദേഹത്തിനൊപ്പം ഇന്നലെ മറ്റൊരു കാല്‍പാദവും കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് 14 വയസുള്ള കുട്ടിയുടേതല്ലെന്നും 35 വയസ് തോന്നിക്കുന്നയാളുടേതാണെന്നും പോസ്റ്റ്മോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ സംഘം വ്യക്തമാക്കിയിരുന്നു.
ഡിഎന്‍എ ഉള്‍പ്പെടെ പരിശോധിച്ച് മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുള്ള നീക്കങ്ങള്‍ തുടരുന്നതിനിടെയാണ് ഇന്നലെ കണ്ടെത്തിയത് അലന്റെ മൃതദേഹമല്ലെന്ന് ബന്ധുക്കള്‍ ഇന്നു രാവിലെ തീര്‍ച്ച പറയുന്നത്. അതുകൊണ്ട് തന്നെ പ്രദേശത്ത് കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്.
സംസ്ഥാനത്ത് ഉരുള്‍പൊട്ടലില്‍ ഏറ്റവുമധികം ദുരിതമുണ്ടായ കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പ്ലാപ്പള്ളി മേഖലയില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കായി ഇന്നു രാവിലെ മുതല്‍ തെരച്ചില്‍ തുടരുകയാണ്.
ദുരന്തത്തില്‍ മരിച്ചവരുടെ മുഴുവന്‍ മൃതദേഹവും കണ്ടെത്തിയെന്ന നിഗമനത്തില്‍ തെരച്ചില്‍ അവസാനിപ്പിച്ചെങ്കിലും ഏതാനും പേരെ കൂടി ഗ്രാമത്തില്‍ കാണാനില്ലെന്ന ആശങ്കയാണ് തെരച്ചില്‍ തുടരാന്‍ മറ്റൊരു കാരണമായിരിക്കുന്നത്. മണ്ണിനടയില്‍പ്പെട്ട വീടുകളില്‍ ഇവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ താമസത്തിന് എത്തിയിരുന്നോ എന്ന സംശയമാണ് നാട്ടുകാര്‍ക്കുള്ളത്.
പ്ലാപ്പള്ളി, കൂട്ടിക്കല്‍, ചപ്പാത്ത്, ഏന്തിയം, മുണ്ടക്കയം ഭാഗങ്ങളില്‍ ഇന്നലെ രാത്രി ശക്തമായ മഴ പെയ്തു. പുലര്‍ച്ചെയോടെ മഴയ്ക്ക് ശമനമുണ്ടായെങ്കിലും തെരച്ചില്‍ ഇപ്പോഴും ദുഷ്‌കരമായി തുടരുകയാണ്.
ശനിയാഴ്ചയുണ്ടായ ദുരന്തത്തില്‍ കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്ന സൂചനയെ തുടര്‍ന്നാണ് പ്ലാപ്പള്ളി മേഖലയില്‍ തെരച്ചില്‍ പുനരാരംഭിച്ചിരിക്കുന്നത്. അപകട സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇന്നലെ തെരച്ചില്‍ നിര്‍ത്തിയതോടെ ആളുകള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് വീടുകളിലേക്ക് തിരിച്ചുപോയിരുന്നു. അപകട സാധ്യത പൂര്‍ണമായും ഒഴിഞ്ഞ ശേഷമേ തിരികെ വരാവൂ എന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ മഴ വീണ്ടും ശക്തിപ്പെടാനിടയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
സംശയം തോന്നിയ മൃതദേഹാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്ലാപ്പള്ളി ഉരുള്‍പൊട്ടലില്‍ കാണാതായ നാലു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആറ്റുചാലില്‍ ജോമിയുടെ ഭാര്യ സോണിയ, മകന്‍ അലന്‍, മുണ്ടകശേരില്‍ എം.ടി. വേണുവിന്റെ ഭാര്യ റോഷ്‌നി, പന്തലാട്ടില്‍ മോഹനന്റെ ഭാര്യ സരസമ്മ എന്നിവര്‍ക്കാണ് പ്ലാപ്പള്ളിയില്‍ ജീവന്‍ നഷ്ടമായത്.
എന്നാല്‍ നാല് പേരല്ല കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് ഇപ്പോള്‍ നാട്ടുകാരും റവന്യൂ അധികൃതരും. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തത്. വകോട്ടയം, ഇടുക്കി ജില്ലകളില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങളും ലഭിച്ചു. ഇതോടെ കോട്ടയം ജില്ലയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 15 കടന്നു.
കല്ലും മറ്റും വീണ് മതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു ഏറെ മൃതദേഹങ്ങളും. മൃതദേഹാവശിഷ്ടങ്ങള്‍ മണ്ണിനടിയില്‍ നിന്നും ശേഖരിച്ചാണ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി എത്തിച്ചത്. ഇതിനിടയിലാണ് 14 വയസുകാരന്റെ മൃതദേഹത്തിന് ഒപ്പമുള്ള കാല് മുതിര്‍ന്ന വ്യക്തിയുടേതാണെന്ന് ഡോക്ടര്‍മാരുടെ സംഘം കണ്ടെത്തുന്നത്. എന്നാല്‍ ഇങ്ങനെ ഒരാളെ കാണാതായതായി നിലവില്‍ റിപ്പോര്‍ട്ടുകളില്ല എന്നതും കൂടുതല്‍ സംശയങ്ങള്‍ക്ക് കാരണമായി.
https://www.facebook.com/Malayalivartha






















