ആകെ നാറി, നാണക്കേട് മറയ്ക്കാന്‍ സിപിഎം, നടപടി ജയചന്ദ്രനെയും ഷിജുഖാനെയും പൂട്ടാന്‍ ഉത്തരവ്

അനുപമയുടെ കുഞ്ഞിനെ മാറ്റിയ സംഭവത്തിൽ സി.പിഎം. കടുത്ത നടപടികളിലേക്ക് നീങ്ങും എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ജയചന്ദ്രനും, ഷിജു ഖാനും എതിരെ നടപടിയെടുക്കാനാണ് സാധ്യത. അനുപമയുടെ അച്ഛനായ ജയചന്ദ്രൻ സി.പി.എം കമ്മിറ്റി ലോക്കൽ അംഗമാണ്. ഷിജു ഖാൻ ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറിയും ,ഡി.വൈ.എഫ്.ഐ സംസ്ഥാന ഭാരവാഹിയാണ്. കഴിഞ്ഞ ഒക്ടോബറിൽ നടന്ന സംഭവം ഈ ഒക്ടോബറായിട്ടും വിഷയത്തിൽ തുടർന്ന മൗനത്തിൽ സി.പി.എമ്മിനെന്തായാലും വിശദീകരിക്കേണ്ടിവരുമെന്ന് തീർച്ചയാണ്. കാരണം, പാർട്ടിയുടെ സുപ്രധാന നേതാക്കൾക്കെതിരെയാണ് നടപടിക്കൊരുങ്ങുന്നത്. ഇത് എന്തായാലും സജീവ ചർച്ചയിലേക്ക് വഴിതെളിക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പൊതു സമൂഹത്തിന്റെ സമ്മർദ്ദം ഏറെയുള്ള ഈ കേസിൽ ഇനി സിപിഎമ്മിന്റെ മുന്നോട്ടുള്ള നടപടികൾ ഏറെ നിർണ്ണായകമാണ്. ഈ വിഷയത്തിൽ പാർട്ടി കടുത്ത പ്രതിസന്ധിയിലാണ്. പാർട്ടിയുടെ എല്ലാ കേന്ദ്രങ്ങളും അറിഞ്ഞ് കൊണ്ടാണ് കുഞ്ഞിനെ കൈമാറിയെന്നാണ് അനുപമയുടെ അച്ഛനായ ജയചന്ദ്രൻ പറഞ്ഞിരുന്നത്.
അതേസമയം അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ സിഡബ്ല്യൂസി ചെയര്‍പേഴ്സണും കുട്ടിയെ എടുത്ത് കൊണ്ടുപോയെന്ന പരാതി ഏപ്രിലില്‍ കൊടുത്തില്ലെന്ന് പോലീസും പറയുന്നത് കളവാണെന്ന് തെളിഞ്ഞു. ഏപ്രില്‍ മാസം സിഡബ്ല്യൂസി നടത്തിയ സിറ്റിംഗില്‍ കുട്ടിയെക്കുറിച്ച് കയ്യിലുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നും എല്ലാം കയ്യിലുണ്ടെന്നും പറയുന്ന ഓഡിയോ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഏപ്രില്‍ മാസം തന്നെ പൊലീസിലും പരാതിയില്‍ കേസ് എടുക്കാത്തതിനാല്‍ ഡിജിപിക്കും കുട്ടിയെ കാണാനില്ലെന്ന നല്‍കിയ പരാതിയുടെ റസീപ്റ്റും ഇതിന് തെളിവായുണ്ട്.
ഏപ്രില്‍ മാസം കൊടുത്ത പരാതിയില്‍ കുട്ടിയെ കാണാനില്ലെന്ന വിവരം ഇല്ലെന്നായിരുന്നു കമ്മീഷണറുടെ വാദം. ഏപ്രില്‍ 15 ന് സര്‍ട്ടിഫിക്കേറ്റുകള്‍ വിട്ടുതരണമെന്ന പരാതി പേരൂര്‍ക്കട പൊലീസില്‍ കൊടുക്കുന്നു. നാലാമത്തെ ദിവസം ഏപ്രില്‍ 19 ന് കുഞ്ഞിനെ കാണാനില്ലെന്ന രണ്ടാമത്തെ പരാതിയും കൊടുത്തു. മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസ് എഫ്ഐആര്‍ എടുക്കാത്തതിനാല്‍ ഡിജിപിക്കും പരാതി നല്‍കി. പരാതികളുടെ കോപ്പികളെല്ലാം നിലനില്‍ക്കെയാണ് സെപ്റ്റംബര്‍ മാസം മാത്രമാണ് കുട്ടിയെ കാണാനില്ലെന്ന പരാതി പൊലീസില്‍ കിട്ടിയതെന്നും ഒരു വീഴ്ചയും സംഭവിച്ചില്ലെന്നുമുള്ള തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്.
എന്നാൽ ഇതിൽ പോലീസിനെതിരെ അനുപമ രംഗത്തെത്തിയിരുന്നു. ഏപ്രിലില്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ലെന്ന് അനുപമ പറഞ്ഞു. കുട്ടിയെവിടെയെന്ന് അച്ഛന്‍ പറയുന്നില്ലെന്ന മറുപടിയാണ് നല്‍കിയത്. പൊലീസ് മേധാവിയെവരെ അന്ന് സമീപിച്ചിട്ടും നടപടിയുണ്ടായില്ല. സെപ്റ്റംബറില്‍ പുതിയ പൊലീസ് മേധാവിക്ക് വീണ്ടും പരാതി നല്‍കി. ഈ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തത്.
പോലീസിൽ വിശ്വാസമില്ലെന്നും തന്റെ കുഞ്ഞിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്യാൻ തയാറെടുക്കുകയാണ് അനുപമ.
അതേസമയം, കുട്ടി ജനിച്ച കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ രജിസ്റ്റർ പോലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് മണക്കാട് സ്വദേശിയുടെ പേരാണ് കൊടുത്തിരിക്കുന്നത്. എന്നാൽ അങ്ങനെയൊരാളില്ല എന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കാട്ടാക്കട പഞ്ചായത്തിൽ നിന്ന് കുട്ടിയുടെ ജനന രജിസ്റ്ററും പോലീസ് കണ്ടെടുത്തു. ആൺകുട്ടിയാണ് ജനിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 10നാണ് കുട്ടി ജനിച്ചത്. കൂടാതെ അനുപമയുടെ മാതാപിതാക്കൾ, സഹോദരി ഇവരുടെ ഭർത്താവ് എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇത്തരത്തിലാണ് ഇപ്പോൾ അന്വേഷണം മുന്നേറുന്നത്.
എന്തായാലും ദത്ത് നല്‍കിയ കുട്ടിയുടെ അവകാശവാദവുമായി അമ്മ എത്തിയ വിവരം ശിശുക്ഷേമ സമിതി കോടതിയെ അറിയിച്ചെങ്കിലും കുട്ടിയെ കിട്ടാന്‍ ഒരുപാട് കമ്പകളുണ്ട്. ദത്ത് നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ നാളത്തെ കോടതിവിധി നിര്‍ണായകമാകും. വിധി അനുപമയ്ക്ക് അനുകൂലമായാലും ദത്തെടുത്ത ദമ്പതികള്‍ക്കോ, സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിക്കോ മേല്‍കോടതിയെ സമീപിക്കാമെന്ന സാധ്യതയും നിലനിൽക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























