വീട്ടുകരം തട്ടിപ്പില്‍ സംസ്ഥാന സര്‍ക്കാറിന്റെ മൗനം ദുരൂഹം; വിഷയത്തിന്റെ വ്യാപ്തിയില്‍ ഗവണ്‍മെന്റിന് ആശങ്കയുണ്ട്; അതുകൊണ്ടാണ് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും വിഷയം അറിഞ്ഞതായിപ്പോലും നടിക്കാത്തത്; ആരോപണവുമായി വി.വി.രാജേഷ്
വീട്ടുകരം തട്ടിപ്പില്‍ സര്‍ക്കാര്‍ തുടരുന്ന മൗനം ദുരൂഹമാണെന്ന് ബിജെപി ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു . ഇടപെട്ടാല്‍ സര്‍ക്കാരും മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും പ്രതിസന്ധിയിലാകുമെന്നും രാജേഷ് വ്യക്തമാക്കി. വിഷയത്തിന്റെ വ്യാപ്തിയില്‍ ഗവണ്‍മെന്റിന് ആശങ്കയുണ്ട്. അതുകൊണ്ടാണ് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയും മുഖ്യമന്ത്രിയും വിഷയം അറിഞ്ഞതായിപ്പോലും നടിക്കാത്തത്.
അഴിമതി നടന്നുവെന്ന് കോർപ്പറേഷൻ തന്നെ സമ്മതിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ സിപിഎം വീടുകള്‍തോറും ലഘുലേഖ വിതരണം ചെയ്തുകൊണ്ട് പറയുന്നത് അഴിമതി നടന്നിട്ടില്ലെന്നാണ്. വീട്ടുകരം തട്ടിപ്പില്‍ എല്‍ഡിഎഫിന് സമനില തെറ്റിയതായിട്ടാണ് തോന്നുന്നത്. കഴിഞ്ഞദിവസം നടന്ന കൗണ്‍സില്‍ വിജയമെന്നാണ് കോർപ്പറേഷൻ പറയുന്നത്.
നഗരസഭയെക്കുറിച്ച് ഒരു ധാരണയുമില്ലാതെ ഭരണം നടത്തുന്നതുകൊണ്ടാണിങ്ങനെ പറയുന്നത്. അജണ്ട വായിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്തില്ലെന്നതുപോകട്ടെ കൗണ്‍സില്‍ യോഗത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കുകയോ കൗണ്‍സിലിന്റെ മിനിട്‌സ് രേഖപ്പെടുത്തുകയോ ഉണ്ടായില്ല. ബാലിശമായ വിധത്തില്‍ കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാന്‍ സാധിക്കാത്തത്.
ജനപ്രതിനിധികളെ ചവിട്ടിക്കടക്കാന്‍ തയ്യാറാകാത്ത ഉദ്യോഗസ്ഥരെ രാജേഷ് അഭിനന്ദിച്ചു. മുന്‍കൂര്‍ ജാമ്യഅപേക്ഷ നവംബര്‍ 9 ലേക്ക് വച്ചിരിക്കുന്നതിനാല്‍ അതുവരെയുള്ള സമയം തെളിവുകള്‍ നശിപ്പിക്കുവാന്‍ വേണ്ടി സിപിഎം കഠിനപ്രയത്‌നം നടത്തുന്നു. ഇതിന് പോലീസിന്റെ സഹായവുമുണ്ടായിരുന്നു.
കഴിഞ്ഞദിവസം നേമം, തിരുവല്ലം സോണല്‍ ഓഫീസില്‍ ഇതിനുള്ള ശ്രമങ്ങള്‍ നടന്നുവെന്നും രാജേഷ് ആരോപിച്ചു. പോലീസ് ഇവര്‍ക്ക് ഒത്താശ ചെയ്യുന്നുവെന്നും വാര്‍ത്താസമ്മേളനത്തില്‍ രാജേഷ് ആരോപിച്ചു. സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് വര്‍ക്കല നഗരസഭയില്‍ രാപ്പകല്‍ സമരം നടത്തും. പിഎംകെവൈ പദ്ധതിയില്‍പ്പെട്ട നികുതി വീടുകളില്‍ നിന്ന് ആയിരക്കണക്കിന് രൂപ നികുതിഇനത്തില്‍ ഈടാക്കിയതായി കണ്ടതിനെതുടര്‍ന്നാണിത്.
തിരു:നഗരസഭാ ഭരണം തടസപ്പെടാതെ സമാധാനപരമായി മുന്നോട്ടുപോകുന്നത് സമരം ചെയ്യുമ്പോഴും ബിജെപി പുലർത്തുന്ന ജാഗ്രതയും ഉന്നത സംസ്കാരവും കൊണ്ടാണെന്നും രാജേഷ് ഓര്‍മ്മിപ്പിച്ചു. വീട്ടുകരം തട്ടിപ്പിനെതിരെ നഗരസഭയില്‍ നടക്കുന്ന രാപ്പകല്‍ സമരം 26 ആം ദിവസത്തിലേക്ക് കടന്നു. ആറു ദിവസമായി ബിജെപി കൗണ്‍സിലര്‍മാര്‍ നിരാഹാരത്തിലാണ്.
കൗണ്‍സിലര്‍മാര്‍ നിരാഹാരമനുഷ്ഠിക്കുന്നിടത്ത് സന്ദര്‍ശകരുടെ തിരക്കേറി. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വാര്‍ഡുകളിലെ ജനങ്ങളും ബിജെപി പ്രവര്‍ത്തകരും നിരവധി നേതാക്കളും എത്തുന്നു. അവധിദിവസമായിരുന്നിട്ടും ഇന്നലെ നഗരകവാടവും ഓഫീസും ജനത്തിരക്കില്‍ മുങ്ങിയിരുന്നു.
ശാരീകാവശതകള്‍ മൂലം നിരാഹാരമനുഷ്ഠിച്ചിരുന്ന മൂന്നു പേരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റി. നെടുങ്കാട് വാര്‍ഡ് കൗണ്‍സിലറും ബിജെപി ജില്ലാ വൈസ്പ്രസിഡന്റുമായ കരമന അജിത്തിനെയും കാലടി കൗണ്‍സിലർ വി.ശിവകുമാർ,തൃക്കണ്ണാപൂരം കൗൺസിലർ ജയലക്ഷ്മി എന്നിവരെയാണ് പോലീസ് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
https://www.facebook.com/Malayalivartha