സ്കൂള്‍ തലത്തില്‍ പ്രവേശനോത്സവം നവംബര്‍ ഒന്നിന്; കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നു കൊടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം, ഒരു സ്കൂളില്‍ ഒരു ഡോക്ടറുടെ സേവനം എങ്കിലും ഉറപ്പുവരുത്തണം: അക്കാദമിക മാര്‍ഗരേഖ രണ്ടുദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ നവംബര്‍ മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. നവംബര്‍ ഒന്നിന് സ്‌കൂള്‍ തലത്തില്‍ പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരമുളള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് ഒക്ടോബര്‍ 27ന് ഹെഡ്മാസ്റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും ഉറപ്പ് വരുത്തണം എന്നും മന്ത്രി അറിയിച്ചു.
ഇക്കാര്യം ഉറപ്പു വരുത്തി എ ഇ ഒ, ഡി ഇ ഒ വഴി റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കേണ്ടതാണ്. മന്ത്രിയുടെ വാക്കുകള്‍: '' ഒന്നര കൊല്ലത്തിലേറെയായി അടഞ്ഞുകിടക്കുന്ന സ്കൂളുകള്‍ പൂര്‍ണ്ണമായി ശുചീകരിച്ചുവെന്നും ഇഴ ജന്തുക്കളുടെ സാന്നിധ്യം ഇല്ല എന്നും ഉറപ്പു വരുത്തണം. സ്കൂളുകളില്‍ സാനിറ്റൈസര്‍, തെര്‍മല്‍ സ്കാനര്‍, ഓക്സിമീറ്റര്‍ എന്നിവ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അധ്യാപകര്‍ക്ക് ഓരോ ക്ലാസിന്റെയും ചുമതല നല്‍കണം.
27ന് പിടിഎ യോഗം ചേര്‍ന്ന് ക്രമീകരണം വിലയിരുത്തണം. യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിക്കണം. ഉച്ച ഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള ചുമതല നിശ്ചയിക്കണം. കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നു കൊടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. ഒരു സ്കൂളില്‍ ഒരു ഡോക്ടറുടെ സേവനം എങ്കിലും ഉറപ്പുവരുത്തണം.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ ഓരോ സ്കൂളിലും സംവിധാനങ്ങൾ ഒരുക്കണം. സ്കൂളിന്റെ പ്രധാന കവാടത്തില്‍ നിന്ന് അധ്യാപകരും തദ്ദേശസ്ഥാപന പ്രതിനിധികളും കുട്ടികളെ വരവേല്‍ക്കണം. സ്കൂള്‍ അന്തരീക്ഷം ആഹ്ലാദകരവും ആകര്‍ഷണീയവും ആക്കാനുള്ള ക്രമീകരണം ഉണ്ടാകണം.
27ന് പി ടി എ യുടെ നേതൃത്വത്തില്‍ രക്ഷകര്‍ത്താക്കളുടെ ചെറിയ യോഗങ്ങള്‍ ചേരണം. 27ന് തന്നെ സ്കൂളില്‍ ഹെല്‍പ്പ് ലൈന്‍ സജ്ജമാക്കുകയും ഇതിന്റെ മേല്‍നോട്ടത്തിന് ഉത്തരവാദിത്തപ്പെട്ട വ്യക്തികളെ ചുമതലപ്പെടുത്തണം.
സ്കൂള്‍ നില്‍ക്കുന്ന പരിധിയില്‍പ്പെട്ട പോലീസ് സ്റ്റേഷനുമായി ഹെഡ്മാസ്റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും ആശയവിനിമയം നടത്തിയിരിക്കണം. സ്കൂളുകള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഫിറ്റ്നസ് ലഭിക്കാത്ത സ്കൂളുകളിലെ കുട്ടികളെ തൊട്ടടുത്ത സ്കൂളില്‍ പഠിപ്പിക്കാന്‍ ആകുമോ എന്ന് പരിശോധിക്കണം. അക്കാദമിക മാര്‍ഗരേഖ രണ്ടുദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും. സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാർഗരേഖ ആണിത്.
https://www.facebook.com/Malayalivartha